ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കും. സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്. സിബിഐക്ക് വേണ്ടി കേസിൽ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരുന്നു. എന്നാൽ മറ്റൊരു കേസിൽ തുഷാർ മേത്തയ്ക്കു ഹാജരാകേണ്ടിയിരുന്നതിനാലാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ കേരള ഹൈക്കോടതിയിലെ കോടതി അലക്ഷ്യ ഹർജിയിൽ നടപടി ഉണ്ടാകരുതെന്ന് സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.സുപ്രീം കോടതിയിലെ ഹർജിയിൽ തീർപ്പ് ഉണ്ടാകുന്നത് വരെ ഹൈക്കോടതിയിൽ നൽകിയ കോടതി അലക്ഷ്യ ഹർജിയിലെ നടപടികളുമായി മുന്നോട്ട് പോകില്ലെന്ന് ശരത്ത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം സുപ്രീം കോടതിയെ അറിയിച്ചു.കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു.

സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്, സ്റ്റാന്റിങ് കോൺസൽ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ എം ആർ രമേശ് ബാബു എന്നിവരും ഹാജരായി.