മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ പെട്ടവർക്കും ബന്ധുക്കൾക്കും ഇടതു സർക്കാർ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.സർക്കാറിന്റെ സഹായങ്ങൾക്കു പുറമേ കണ്ണൻദേവൻ കമ്പനിയുടെ സഹായവും ദുരിതബാധിതർക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരന്തത്തിൽ വീടും ബന്ധുക്കളും വസ്തുവകകളും നഷ്ടപ്പെട്ട എട്ടു കുടുംബങ്ങൾക്ക് കുറ്റിയാർവാലിയിൽ സർക്കാർ നൽകിയ ഭൂമിയുടെ പട്ടയ വിതരണവും വീടുകളുടെ തറക്കല്ലിടൽ കർമ്മവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം കുറ്റമറ്റ തരത്തിൽ വിതരണം ചെയ്യും.

പോരായ്മകൾ ഉണ്ടെങ്കിൽ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കും. എത്രയും വേഗം പണികൾ പൂർത്തിയാക്കി.ദുരന്തബാധിതർക്ക് വീടുകൾ കൈമാറുമെന്നും മന്ത്രി പറഞ്ഞു.ദുരന്തബാധിതരായ ശരണ്യ, സരസ്വതി, മുരുകേശൻ, മാലയമ്മാൾ, ഹേമലത, ദീപൻ ചക്രവർത്തി എന്നിവർക്കാണ് ഞായറാഴ്ച പട്ടയ മുൾപ്പെടെയുള്ള രേഖകൾ കൈമാറിയത്.

ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ സീതാലക്ഷ്മി, കറുപ്പായി എന്നിവർക്ക് അനാരോഗ്യം മൂലം ചടങ്ങിനെത്താനായില്ല.കുറ്റിയാർവാലിയിലാണ് അഞ്ചു സെന്റ് വീതം ദുരിതബാധിതർക്ക് വീടുവയ്ക്കാനായി സർക്കാർ സ്ഥലം നൽകിയത്.കണ്ണൻദേവൻ കമ്പനിയാണ് ഭൂമിയിൽ വീടുകൾ നിർമ്മിച്ചു നൽകുന്നത് .ഇതിനാ0യി ഒരു കോടി രൂപയാണ് കമ്പനി അനുവദിച്ചത്.

കുറ്റിയാർവാലിയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി,എസ്.രാജേന്ദ്രൻ എംഎ‍ൽഎ, കളക്ടർ എച്ച്.ദിനേശൻ, സബ്ബ് കളക്ടർ എസ്.പ്രേം കൃഷ്ണൻ, കണ്ണൻദേവൻ കമ്പനി എം.ഡി.കെ.മാത്യു എബ്രാഹം, തഹസീൽദാർ ജീജി.എം. കുന്നപ്പിള്ളി, സി .പി .എം. ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി .ശശി, സിപിഎം.മൂന്നാർ ഏരിയാ സെക്രട്ടറി കെ.കെ.വിജയൻ,ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.