ന്യൂഡൽഹി: ആമസോൺ ഇന്ത്യയുടെ നിയമകാര്യപ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം അന്വേഷിക്കുമെന്ന് സർക്കാർ.

കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട് പേരുവെളിപ്പെടുത്താതെയുള്ള പരാതി നേരത്തെ ആമസോണിന് ലഭിച്ചിരുന്നു. ഒരു ഓൺലൈൻ പോർട്ടലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ആരോപണം ഗൗരവമായി കാണുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ആമസോൺ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

ആമസോൺ ലീഗൽ ഫീസായി നൽകിയ തുകയിൽ ഒരുഭാഗം നിയമകാര്യപ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്കായി നൽകിയെന്നാണ് പരാതി.

ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കമ്പനിയുടെ സീനിയർ കോർപ്പറേറ്റ് കോൺസൽ അവധിയിൽ പ്രവേശിച്ചു. വിദേശത്ത് സർക്കാരുദ്യോഗസ്ഥർക്ക് കൈക്കൂലിനൽകിയെന്ന തരത്തിലുള്ള ആരോപണം അമേരിക്കൻ കമ്പനി വളരെ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.