ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവിലയിൽ ജനം പൊറുതിമുട്ടുന്നതിനിടെ, ഒരു വർഷത്തിന് ശേഷം ആദ്യമായി പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞത്. തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയാണ് അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കുറഞ്ഞത്. അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോൾ അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ധനവില കുറഞ്ഞതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 92 രൂപ 87 പൈസയായി. ഒരു ലിറ്റർ ഡീസലിന് 87 രൂപ 35 പൈസയാണ് തിരുവനന്തപുരത്തെ വില. കൊച്ചിയിൽ 90 രൂപ 86 പൈസയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. കോഴിക്കോട് 91 രൂപ 24 പൈസ നൽകണം ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ.

85 രൂപ 41 പൈസയാണ് കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന്റെ വില. കോഴിക്കോട്ട് 85 രൂപ 82 പൈസ നൽകണം. രാജ്യതലസ്ഥാനത്ത് പെട്രോൾ ഡീസൽ വില യഥാക്രമം ലിറ്ററിന് 90 രൂപ 99 പൈസ, 81 രൂപ 30 പൈസ എന്നിങ്ങനെയാണ്. ഒരു വർഷത്തിനിടെ ആദ്യമായാണ് വില കുറയുന്നത്. 2020 മാർച്ച് 16നാണ് ഇതിന് മുൻപ് ഇന്ധനവില കുറഞ്ഞത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷം അടക്കം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം രാജ്യത്തെ ചില പ്രദേശങ്ങളിൽ ഇന്ധനവില 100 രൂപ കടന്നിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് ഒരു ലിറ്റർ പെട്രോൾ വില 100 കടന്നത്.