ന്യൂഡൽഹി: ചെറിയ ഒരു ഇടവേളക്ക് ശേഷ്ം രാജ്യത്ത് പെട്രോൾ ഡീസൽ വില ഉയരും.അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനവില മാറ്റങ്ങൾ ഇല്ലാതെ തുടർന്നത്. രാജ്യത്ത് ഇന്ധന വില പുനർ നിർണയം അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. അവസാന ഘട്ട വോട്ടെടുപ്പു നടക്കുന്ന ഏഴിനോ പിറ്റേന്നോ വില പുനർ നിർണയം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് എണ്ണ കമ്പനികൾ.

ഇപ്പോഴത്തെ നില വച്ച് ലിറ്ററിന് ഒൻപതു രൂപ കുറവിലാണ് പെട്രോളും ഡീസലും വിൽക്കുന്നതെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.യുക്രൈൻ പ്രതിസന്ധിയെ തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയർന്നിരിക്കുകയാണ്. ബ്രെൻഡ് ക്രൂഡ് ബാരലിന് 110 ഡോളറിനു മുകളിലാണ് ഇന്നത്തെ വില. 2014നു ശേഷം ആദ്യമായാണ് ക്രൂഡ് വില ഈ നിലയിൽ എത്തുന്നത്.

കഴിഞ്ഞ വർഷം നവംബറിലാണ് രാജ്യത്ത് ഇന്ധന വില പുനർ നിർണയം മരവിപ്പിച്ചത്. തെരഞ്ഞെടുപ്പു ഘട്ടങ്ങളിൽ സർക്കാരിൽനിന്നുള്ള അനൗദ്യോഗിക നിർദേശത്തെ തുടർന്ന് വില പുനർ നിർണയം നിർത്തിവയ്ക്കുന്നത് ഏറെ നാളായി തുടർന്നു വരുന്ന രീതിയാണ്. ബാരലിന് 81.5 ഡോളർ ആയിരുന്നു പുനർ നിർണയം നിർത്തിവയ്ക്കുമ്പോൾ അസംസ്‌കൃത എണ്ണയുടെ ശരാശരി വില. ഇപ്പോൾ അത് 102 ഡോളർ ആയിട്ടുണ്ട്.

വില പുനർ നിർണയം മരവിപ്പിച്ചതിലൂടെ പൊതു മേഖലാ എണ്ണ കമ്പനികൾക്ക് പെട്രോളിനും ഡീസലിനും ലിറ്ററിന് 5.70 രൂപയുടെ നഷ്ടമുണ്ടാവുന്നുണ്ടെന്നാണ് കണക്ക്. രണ്ടര രൂപ ലാഭം കൂടി കണക്കിലാക്കിയാൽ വിടവ് എട്ടു രൂപയിൽ കൂടുതലാവും. പുനർ നിർണയം തുടങ്ങിയാൽ ഒറ്റയടിക്കോ ഇടവിട്ടോ ഒൻപതു രൂപയുടെ വർധന പെട്രോളിനും ഡീസലിനും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

റഷ്യയിൽനിന്ന് ഇന്ത്യയുടെ ഇന്ധന ഇറക്കുമതി താരതമ്യേന കുറവാണെങ്കിലും രാജ്യാന്തര വിപണിയിലെ വില വർധനയാണ് തിരിച്ചടിയാവുക. കഴിഞ്ഞ വർഷം റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം ശരാശരി 43,000 ബാരൽ ആയിരുന്നു. ആകെ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണിത്.