തിരുവനന്തപുരം, പാറശ്ശാല,വയനാട്ടിൽ ബത്തേരി, പാലക്കാട്, ഇടുക്കിയിൽ കട്ടപ്പന, അണക്കര എന്നിവടങ്ങളിലാണ് എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില നൂറ് കടന്നത്. തിരുവനന്തപുരം നഗരത്തിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് ലിറ്ററിന് 100.20, പാറശ്ശാല 101.14, ബത്തേരിയിൽ 100 രൂപ 24 പൈസ, പാലക്കാട് 100 രൂപ 16 പൈസയും, കട്ടപ്പനയിൽ 100 രൂപ 35 പൈസയും, അണക്കരയിൽ 101 രൂപ മൂന്ന് പൈസയുമാണ് വില.

രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം ഞായറാഴ്‌ച്ച വർധനവ് ഉണ്ടായപ്പോൾ തിങ്കളാഴ്‌ച്ചയും ഇന്ധനവിലയിൽ വർധനവ് ഉണ്ടായി.തുടര്ഡച്ചയായ ദിവസങ്ങളിൽ വർധനവ് ഉണ്ടാകുന്നതിനാൽ തന്നെ ചെറിയ വർധനവ് ആണെങ്കിലും അത് ജനങ്ങളെ സാരമായിത്തന്നെ ബാധിക്കുന്നുമുണ്ട്. തിങ്കളാഴ്‌ച്ചത്തേതടക്കം 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും, ഡീസലിന് 91. 88 രൂപയുമാണ് ഇപ്പോൾ വില. കോഴിക്കോട് പെട്രോളിന് 95.68 രൂപയും, ഡീസലിന് 91. 03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും , ഡീസലിന് 92. 31 രൂപയുമാണ്.

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല.ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർദ്ധന തുടങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ രാജ്യത്ത് ഇന്ധനവില 72 രൂപയായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു.കോവിഡും ലോക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.

അതേസമയം പെട്രോൾ ഡിസൽ വില വർധനവിൽ പ്രതിഷേധം വ്യാപകമാവുകയാണ്. വിഷയത്തിൽ കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി നീതി ആയോഗ് രംഗത്തെത്തിയിരുന്നു പെട്രോൾ, ഡീസൽ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ പറഞ്ഞു. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന് ബാധ്യതയുണ്ട്. വില നിർണയാധികാരം എണ്ണക്കമ്പനികൾക്കാണെങ്കിലും സന്തുലിതമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണു പ്രതീക്ഷയെന്നു രാജീവ് കുമാർ പറഞ്ഞു.

പണപ്പെരുപ്പം സർക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസർവ് ബാങ്ക് ഇടപെടൽ പരിഹാരമാകും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ ഈ മാസം മുതൽ കണ്ടു തുടങ്ങും. കോവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. വാക്സിനേഷൻ പൂർണമായാൽ ജനം ഭയമില്ലാതെ പുറത്തിറങ്ങും. ഉൽപാദന, കയറ്റുമതി മേഖലയിൽ പുരോഗതിയുണ്ടാകുമെന്നും രാജീവ് കുമാർ പറഞ്ഞു.