ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം പിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8.50 ശതമാനമാക്കി നിശ്ചയിച്ച് ഇപിഎഫ്ഒ ബോർഡ് യോഗം. കഴിഞ്ഞ സാമ്പത്തികവർഷവും 8.5 ശതമാനം തന്നെയായിരുന്നു പലിശ.

കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവും കാരണം പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. ഇപിഎഫ്ഒയുടെ ശുപാർശ തൊഴിൽ-ധനകാര്യ മന്ത്രാലയങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.

കഴിഞ്ഞവർഷം മാർച്ചിലാണ് പലിശനിരക്ക് 8.50 ശതമാനമാക്കി കുറച്ചത്. ഏഴു വർഷത്തനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2018-19 സാമ്പത്തികവർഷത്തിൽ 8.65ശതമാനമായിരുന്നു പലിശ. എന്നാൽ തുടർന്നുള്ള വർഷം നിരക്ക് 8.5 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു.