കോഴിക്കോട്: പിഡിപി നേതാവും പണ്ഡിതനുമായ അബ്ദുന്നാസർ മഅ്ദനിയുടെ ജീവൻ രക്ഷിക്കുന്നതിന് മികച്ച ചികിൽസ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന അബ്ദുന്നാസർ മഅ്ദനിക്ക് വിദഗ്ധ ചികിൽസ നൽകാൻ കേന്ദ്രവും കേരള, കർണാടക സർക്കാരുകളും അടിയന്തര നടപടി സ്വീകരിക്കണം.

നീതി നിഷേധത്തിന്റെ ഇരയായി കർണാടകയിൽ തടവിൽ കഴിയുന്ന മഅ്ദനി വിവിധ രോഗങ്ങളാൽ ഗുരുതരമായ അവസ്ഥയിലാണ്. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലും മറ്റ് ശാരീരിക അസ്വസ്ഥതകളും തുടരുന്നതിനാൽ വിദഗ്ദ ചികിൽസ ലഭ്യമാക്കാത്ത പക്ഷം അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലായേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അദ്ദേഹത്തെ കേരളത്തിലെത്തിച്ച് വിദഗ്ധ ചികിൽസ ലഭ്യമാക്കണം. ഇതിനായി സംസ്ഥാന സർക്കാർ ശക്തമായ ഇടപെടൽ നടത്തണം. കർണാടകത്തോടും കേന്ദ്രത്തോടും ഇക്കാര്യം ആവശ്യപ്പെടണം.

രാജ്യത്ത് തുല്യതയില്ലാത്ത നീതിനിഷേധത്തിന്റെ ഇരയായി അബ്ദുന്നാസർ മഅ്ദനി മാറിയിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മഅ്ദനിയെ തരാതരം ഉപയോഗിച്ച ഇരുമുന്നണികളും ഇപ്പോൾ പുലർത്തുന്ന മൗനം തികഞ്ഞ വഞ്ചനയാണ്. അദ്ദേഹത്തോട് മനുഷ്യത്വ രഹിതമായ സമീപനം ഭരണകൂടവും കോടതികളും തുടരുന്നത് പ്രതിഷേധാർഹമാണ്. ബാംഗ്ലൂർ സ്ഫോടനക്കേസിൽ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് സുപ്രീം കോടതിയിൽ കർണാടക സർക്കാർ നൽകിയ ഉറപ്പ് അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് അടിയന്തര ചികിൽസ ലഭ്യമാക്കുകയെന്നത് സർക്കാരിന്റെ ബാധ്യതയാണ്. സംസ്ഥാന സർക്കാർ ഇതിന് മുൻകൈയെടുക്കണമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.