തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയ്‌ക്കെതിരെ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ പിജി സുരേഷ് കുമാർ. ഇന്നലെ മുതൽ നിരവധിപേർ വിധിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കെന്നഡിയാദി തീവ്രാനുയായികൾ വാദിച്ചവയെല്ലാം കണ്ടെത്തലായി നിരന്നിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ വിശ്വസിക്കാവുന്ന സാക്ഷിയല്ല, 3 തവണ പീഡിപ്പിക്കപ്പെട്ടെന്ന വാദം നിരാകരിക്കുന്നു, വേട്ടക്കാരനൊപ്പം യാത്ര ചെയ്യുകയും പൊതുചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തത് പാപമാണ്, കന്യകാത്വം നഷ്ടപ്പെട്ടാലും അത് ബന്ധുവായ യുവതി തന്റെ ഭർത്താവുമായി ചേർത്ത് ഇരക്കെതിരെ നൽകിയ പരാതിയോട് ചേർത്ത് വയ്ക്കുന്നു, ഫാങ്കോ പ്രതികാരം കാട്ടിയെന്ന ഇരയുടെ മൊഴിയെ ഒത്തുതീർപ്പിന് വഴങ്ങാത്തത് അധികാരക്കൊതി കൊണ്ടാണ്, മൊഴി മാത്രം വിശ്വസിച്ച് വിധി കൽപ്പിക്കാനാവില്ല, നെല്ലും പതിരും വേർതിരിക്കാനാവാത്ത കേസിൽ തെളിവുകൾ തള്ളിക്കളയേണ്ടിവരുമെന്നൊക്കെയാണ് കോടതിയുടെ കണ്ടെത്തലെന്ന് പിജി പറയുന്നു.

14-ാം തവണത്തെ ശ്രമത്തിൽ നിന്ന് പീഡിതയുടെ വാക്കാലുള്ള വിലക്കിൽ അനുസരണയോടെ പിൻവാങ്ങിയ ഫ്രാങ്കോ നിരപരാധിയും ലോല ഹൃദയനും സത്യസന്ധനുമാണ്. 'with heavy heart I am join you. I want to need you' എന്ന് കന്യാസ്ത്രീയോട് പറയുന്ന ഫ്രാങ്കോയുടെ സന്ദേശത്തിൽ പ്രണയമാണ്, പരസ്പര ബന്ധത്തിന്റെ ആഴമാണ് കോടതി കണ്ടുകളഞ്ഞതെന്നും പിജി പരിഹസിക്കുന്നു. നിർണ്ണായക മാകേണ്ടിയിരുന്ന ഇരയുടെ മൊബൈൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടെന്നതൊഴിച്ച് മറ്റെല്ലാ വാദങ്ങളും നിഗമനങ്ങളും പ്രതിഭക്തന്മാർ വിചാരണ തുടങ്ങുമ്പോഴേ പരസ്യമാക്കിയതാണെന്നും അദ്ദേഹം വിമർശിക്കുന്നു.

വിധിയെന്തെന്ന് ഫ്രാങ്കോക്ക് അറിയാമായിരുന്നു എന്ന ആരോപണവും ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പിജി ഉയർത്തുന്നുണ്ട്. ജലന്ധർ രൂപതയുടെ വാർത്താക്കുറിപ്പ് അച്ചടിച്ചിറങ്ങാൻ മൂന്ന് മിനിട്ട് പോലും വേണ്ടിവന്നില്ല. ജഡ്ജി ചേംബറിൽ എത്തിയപ്പോൾ തന്നെ ലഡ്ഡു കവർ പൊട്ടിയെന്നും അദ്ദേഹം പറഞ്ഞു. കൗമാര പ്രായത്തിൽ തിരുസന്നിധിയിൽ ബലികൊടുത്ത ഒരു ജീവനാണ് ഈ വിധിയിലൂടെ കള്ളിയും അസാന്മാർഗ്ഗിയുമായി സമൂഹത്തിന്റെ മുന്നിൽ വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നത്. ഇരവാദമുന്നയിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരും, അഞ്ച് കന്യാസ്ത്രീകളുടെ ചിത്രമിട്ടാഘോഷിക്കുന്ന ആക്ടിവിസ്റ്റുകളും തൊണ്ടകീറി ന്യൂസ് റൂം വിചാരണ നടത്തുന്ന ഞാനടക്കമുള്ള മാധ്യമവിശാരദരും അനവനന്റെ മുഖത്തെ ചെളി ഇരയുടെ തിരുവസ്ത്രത്തിൽ തേയ്ക്കുകയാണ്. ജീവൻ പണയപ്പെടുത്തി വെളിപ്പെടുത്തിയ കേസ്, ഒരു സാക്ഷി പോലും കൂറുമാറാത്ത കേസ്, 13 മണിക്കൂർ വിശദമായി ഇര മൊഴി നൽകിയ കേസ് നിയമം പ്രതിയുടെ വഴിയേ നീങ്ങുമ്പോൾ തലകുനിക്കേണ്ടത് അതിജീവിതയല്ല, ആത്മരോഷം വിറ്റ് കയ്യടി വാങ്ങുന്ന ഞാനും നിങ്ങളുമല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു,

ലൈംഗിക വേഴ്ച നടത്തിയില്ലെന്നല്ല, പരസ്പരസമ്മതമെന്നും ബലാൽക്കാരമില്ലെന്നുമുള്ള നിഗമനങ്ങളാണ് ഫ്രാങ്കോയെ രക്ഷിച്ചത്. കാനൻ നിയമപ്രകാരം ഇതൊക്കെ ആകാമെങ്കിൽ മനുഷ്യന്റെ ജൈവികമായ ചോദനകളെ തിരുസന്നിധിയിൽ വന്ധ്യംകരിക്കുന്ന ഈ സന്യാസം കൂടി അങ്ങ് നിർത്തിയാൽ കുളത്തിലും കിണറ്റിലും ടാങ്കിലും മണവാട്ടിമാരുടെ മൃതശരീരം പൊങ്ങുന്നതോഴിവാകുമെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു

സുരേഷ് കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

വിധി
.......................................
ഫ്രാങ്കോ കുറ്റവിമുക്തനായ വിധിന്യായം പൂർണ്ണമായി വായിച്ചു.
1. കെന്നഡിയാദി തീവ്രാനുയായികൾ വാദിച്ചവയെല്ലാം കണ്ടെത്തലായി നിരന്നിട്ടുണ്ട്.
2. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ വിശ്വസിക്കാവുന്ന സാക്ഷിയല്ല.
3. 13 തവണ പീഡിപ്പിക്കപ്പെട്ടെന്ന വാദം നിരാകരിക്കുന്നു, വേട്ടക്കാരനൊപ്പം യാത്ര ചെയ്യുകയും പൊതുചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തത് പാപമാണെന്ന്.
4. കന്യകാത്വം നഷ്ടപ്പെട്ടാലും അത് ബന്ധുവായ യുവതി തന്റെ ഭർത്താവുമായി ചേത്ത് ഇരക്കെതിരെ നൽകിയ പരാതിയോടാണ് ചേത്ത് വയ്ക്കന്നു
5.ഫ്രാങ്കോ പ്രതികാരം കാട്ടിയെന്ന ഇരയുടെ മൊഴിയെ ഒത്തുതീർപ്പിന് വഴങ്ങാത്തത് അധികാരക്കൊതി കൊണ്ടെന്ന് കണ്ടെത്തുന്നു.
6. മൊഴി മാത്രം വിശ്വസിച്ച് വിധി കൽപ്പിക്കാനാവില്ല എന്ന് മാത്രമല്ല, നെല്ലും പതിരും വേർതിരിക്കാനാവാത്ത കേസിൽ തെളിവുകൾ തള്ളിക്കളയേണ്ടിവരുമത്ര!

This is a case in which the grain and chaff are
inextricably mixed up. It is impossible to separate the grain from the chaff. There are exaggerations and embellishments in the version of the victim. She has also made every attempt to hide certain facts. It is also evident that the victim was swayed under the influence of others who had other vested
interest in the matter. The in-fight and rivalry and group fights of the nuns, and the desire for power, position and control over the congregation is evident from the demand placed by PW1 and her supporting nuns who were ready to

വിധിന്യായം 289 പേജ് വായിച്ചപ്പോൾ തോന്നിയത്
അതിജീവിത വിശ്വസിക്കാൻ കൊള്ളാത്തവളും കളവുപറയുന്നവളും അസാന്മാഗ്ഗിയും അധികാരക്കൊതിയുള്ളവളുമാണ്.
ഫ്രാങ്കോ നിരപരാധിയും ലോല ഹൃദയനും സത്യസന്ധനുമാണ്.

14 ആം തവണത്തെ ശ്രമത്തിൽ നിന്ന് പീഡിതയുടെ വാക്കാലുള്ള വിലക്കിൽ അനുസരണയോടെ പിൻവാങ്ങിയവൻ ഫ്രാങ്കോ. 'with heavy heart I am join you. I want to need you' എന്ന് കന്യാസ്ത്രീയോട് പറയുന്ന ഫ്രാങ്കോയുടെ സന്ദേശത്തിൽ പ്രണയമാണ്. പരസ്പര ബന്ധത്തിന്റെ ആഴമാണ് കോടതി കണ്ടുകളഞ്ഞത്.
നിർണ്ണായക മാകേണ്ടിയിരുന്ന ഇരയുടെ മൊബൈൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടെന്നതൊഴിച്ച് മറ്റെല്ലാ വാദങ്ങളും നിഗമനങ്ങളും പ്രതിഭക്തന്മാർ വിചാരണ തുടങ്ങുമ്പോഴേ പരസ്യമാക്കിയതാണ്.

നോക്കൂ...
വിധിയെന്തെന്ന് ഫ്രാങ്കോക്ക് അറിയാമായിരുന്നു. ജലധർ രൂപതയുടെ വാർത്താക്കുറിപ്പ് അച്ചടിച്ചിറങ്ങാൻ മൂന്ന് മിനിട്ട് വേണ്ടിവന്നില്ല. ലഡ്ഡു കവർ പൊട്ടിയത് ജഡ്ജി ചേംബറിൽ എത്തിയപ്പോൾ തന്നെ.
കൗമാര പ്രായത്തിൽ തിരുസന്നിധിയിൽ ബലികൊടുത്ത ഒരു ജീവനാണ് ഈ വിധിയിലൂടെ കള്ളിയും അസാന്മാർഗ്ഗിയുമായി സമൂഹത്തിന്റെ മുന്നിൽ വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നത്.
ഇരവാദമുന്നയിക്കുന്ന അന്വെഷണ ഉദ്യോഗസ്ഥരും, അഞ്ച് കന്യാസ്ത്രീകളുടെ ചിത്രമിട്ടാഘോഷിക്കുന്ന ആക്ടിവിസ്റ്റുകളും തൊണ്ടകീറി ന്യൂസ് റൂം വിചാരണ നടത്തുന്ന ഞാനടക്കമുള്ള മാധ്യമവിശാരദരും അനവനന്റെ മുഖത്തെ ചെളി ഇരയുടെ തിരുവസ്ത്രത്തിൽ തേയ്ക്കുകയാണ്.

ജീവൻ പണയപ്പെടുത്തി വെളിപ്പെടുത്തിയ കേസ്, ഒരു സാക്ഷി പോലും കൂറുമാറാത്ത കേസ്, 13 മണിക്കൂർ വിശദമായി ഇര മൊഴി നൽകിയ കേസ് നിയമം പ്രതിയുടെ വഴിയേ നീങ്ങുമ്പോൾ തലകുനിക്കേണ്ടത് അതിജീവിതയല്ല, ആത്മരോഷം വിറ്റ് കയ്യടി വാങ്ങുന്ന ഞാനും നിങ്ങളുമല്ലേ...

നിയമം നിയമത്തിന്റെയല്ല നീതിയുടെ വഴിക്ക് പോകുന്നു എന്നുറപ്പിക്കാനാവാത്ത നമ്മളോരോരുത്തരുമാണു.

സഭയോട് ഒരു വാക്ക് -
ഫ്രാങ്കോ ലൈംഗിക വേഴ്ച നടത്തിയില്ലെന്നല്ല , പരസ്പരസമ്മതമെന്നും ബലാൽക്കാരമില്ലെന്നുമുള്ള നിഗമനങ്ങളാണു രക്ഷിച്ചത് . ഇതൊക്കെ കാനൻ നിയമപ്രകാരം ആകാമെങ്കിൽ മനുഷ്യന്റെ ജൈവികമായ ചോദനകളെ തിരുസന്നിധിയിൽ വന്ധ്യംകരിക്കുന്ന ഈ സന്യാസം കൂടി അങ്ങ് നിർത്തിയാൽ കുളത്തിലും കിണറ്റിലും ടാങ്കിലും മണവാട്ടിമാരുടെ മൃതശരീരം പൊങ്ങുന്നതോഴിവാകും