ലണ്ടൻ: ആൾക്കൂട്ടവും തിരക്കും ബഹളവും തീരെ കുറഞ്ഞ ശാന്തമായ ഒരു അന്ത്യയാത്രയായിരുന്നു ഫിലിപ്പ് രാജകുമരൻ എന്നും ആഗ്രഹിച്ചിരുന്നത്. രാജകീയമായ ശവസംസ്‌കാര ചടങ്ങുകൾക്ക് അംഗീകാരമായി. പക്ഷെ കോവിഡ് പ്രോട്ടോക്കോൾ ചടങ്ങുകളിൽ പലതിലും മാറ്റങ്ങൾ വരുത്തുവാൻ നിർബന്ധിതമാക്കുകയാണ്. ഇന്നലെ രാജ്ഞിയും മറ്റുള്ളവരും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് ഫിലിപ്പ് രാജകുമാരന്റെ മരണാനന്തര ചടങ്ങുകളെ കുറിച്ച് ഒരു പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതായാലും വലിയൊരു ജനക്കൂട്ടത്തെ ആകർഷിക്കുന്ന യാതൊന്നും തന്നെ ഉണ്ടാകില്ലെന്ന് കൊട്ടാരം വൃത്തങ്ങൾ ഉറപ്പിച്ചു പറയുന്നു. അതായത്, ഔപചാരികത പരമാവധി കുറച്ചുകൊണ്ടുള്ള ഒന്നായിരിക്കും ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര. അതുപോലെ അനുഗമിക്കുന്നവരുടെ എണ്ണവും 30-ൽ താഴെ മാത്രമായിരിക്കും. നേരത്തേയുള്ള പദ്ധതികൾ പരകാരം രാജകുമാരന്റെ ഭൗതികശരീരം എംബാം ചെയ്തശേഷം വിൻഡ്സർ കാസിലിൽ ഉള്ള ആല്ബർട്ട് മെമോറിയൽ ചാപ്പലിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. എന്നാൽ, കാസിലിലെ ഇവരുടെ സ്വകാര്യ ചാപ്പലിലാണ് ഇപ്പോൾ ശരീരം സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അറിയുവാൻ കഴിയുന്ന വിവരം.

നാളെ ഇത് ആൽബർട്ട് മെമോറിയൽ ചാപ്പലിലേക്ക് മാറ്റിയേക്കും. രാജകുടുംബാംഗങ്ങളുടെ സ്മാരകമണ്ഡപമായി ഹെന്റ്റി ഏഴാമനാണ് ഇത് പണികഴിപ്പിച്ചത്. ലളിതമായ ചടങ്ങുകളോടെ ഫിലിപ്പ് രാജകുമാരന്റെ ശരീരം അവിടെ അടക്കം ചെയ്യപ്പെടും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കോവിഡ് ഇല്ലായിരുന്നെങ്കിൽ, ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ലണ്ടനിൽ എത്തേണ്ടതായിരുന്നു. സെയിന്റ് ജെയിംസ് പാലസിൽ അല്പനേരം വച്ചതിനു ശേഷമായിരുന്നേനെ ശവസംസ്‌കാരം നടത്തുക.

ശവസംസ്‌കാര ദിവസം അദ്ദേഹത്തിന്റെ ശരീരം എടുക്കുന്നത് ക്യുൻസ് കമ്പനി, ഫസ്റ്റ് ബറ്റാലിയൻ ഗ്രെനേഡിയർ ഗാർഡ്സിലെ സൈനികരായിരിക്കും. കിങ്സ് ട്രൂപ്പ് റോയൽ ഹോഴ്സ് ആർട്ടിലറിയുടെ ഒരു ഗൺ കാരിയേജിലായിരിക്കും മൃതദേഹം കൊണ്ടുപോവുക. ഫിലിപ്പ് രാജകുമാരന്റെ ആഗ്രഹപ്രകാരം, 1901-ൽ വിക്
റ്റോറിയ രാജ്ഞിയുടെ മൃതദേഹം വഹിച്ച അതേ കാരിയേജായിരിക്കും ഇതിനായി ഉപയോഗിക്കുക. മതപരവും ആചാരപരവുമായ ചടങ്ങുകൾക്കൊന്നും ഒരു മുടക്കവും ഉണ്ടാവുകയില്ലെങ്കിലും, പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും.

വിൻഡ്സറിലൂടെ ഒരു വിലാപയാത്ര ഉണ്ടാകില്ല. എന്നാൽ, വിൻഡ്സർ കാസിലിൽ അത് നടക്കും. റൈഫിൾസിലെ ഗാർഡുകൾ അന്തിമോപചാരം അർപ്പിക്കും. പിന്നീട് അന്ത്യ ശുശ്രൂഷകൾക്ക് ശേഷം ചാപ്പലിനകത്ത് രാജകുടുംബാംഗങ്ങൾ നിത്യവിശ്രമം കൊള്ളുന്നിടത്തേക്ക് രാജകുമാരന്റെ ഭൗതിക ശരീരം കൊണ്ടുവരും. രാജകുടുംബത്തിന്റെ കല്ലറയിൽ അത് സൂക്ഷിക്കും. രാജ്ഞിയ്ടെ മരണശേഷം പിന്നീട് അവരെ രണ്ടുപേരെയും ഒരുമിച്ചായിരിക്കും മെമോറിയൽ ചാപ്പലിൽ സംസ്‌കരിക്കുക.