തിരുവനന്തപുരം: ഷാർജ ഭരണാധികാരിയെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിൽ എത്തിച്ചോ, റൂട്ട് മാപ്പിന്റെ രേഖകൾ, റൂട്ട് മാറ്റുന്നതിന് പൊലീസ് ആസ്ഥാനത്തെ എ.ഡിജിപി നേതൃത്വം നൽകിയെന്ന സ്വർണ്ണ കടത്ത് കേസ് പ്രതിയുടെ ആരോപണം ശരിയോ, അല്ലെങ്കിൽ അവർക്കെതിരെ കേസെടുക്കുമോ, വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ 2016 - 20 കാലഘട്ടത്തിൽ യു എ ഇ കോൺസുലേറ്റ് ജനറൽ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്ന ചോദ്യങ്ങൾ രേഖാമൂലം നിയമസഭയിൽ മുഖ്യമന്ത്രിയോട് ചോദിച്ചത് ഡോ.എം.കെ. മുനീർ . 15.7.22 നായിരുന്നു മുനിർ മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. എന്നാൽ നാളിതു വരെ ഈ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകിയില്ല.

ഷാർജ ഭരണാധികാരിയെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിൽ എത്തിച്ചെന്നും എഡിജിപി മനോജ് എബ്രഹാമാണ് റൂട്ട് മാറ്റുന്നതിന് നേതൃത്വം നൽകിയതെന്നും സ്വപ്ന സുരേഷാണ് ആരോപണം ഉന്നയിച്ചത്. ഇത് ശരിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു. പിണറായി , ഭാര്യ കമല , മകൾ വീണ, കെ.റ്റി.ജലിൽ, ഡോ.കെ.എം.എബ്രഹാം, സി.എം രവീന്ദ്രൻ എന്നിവർ ക്ലിഫ് ഹൗസിൽ ഷാർജ ഭരണാധികാരിയെ സ്വീകരിച്ച് സമ്മാനങ്ങൾ നൽകുന്നതടക്കമുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

2017 സെപ്റ്റംബറിലാണ് ഷാർജ ഭരണാധികാരി കേരളത്തിലെത്തിയത്. സന്ദർശനത്തിന് രണ്ടാഴ്ച മുൻപ് തയ്യാറാക്കിയ ഷെഡ്യൂളിൽ പക്ഷെ ക്ലിഫ് ഹൗസില്ല. ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദർശന രേഖ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആണ് റൂട്ട് മാറ്റിയതെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വിധത്തിൽ സന്ദർശനം തീരുമാനിച്ചെങ്കിലും ക്ലിഫ് ഹൗസ് പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു എന്നും ഇത് മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം ആയിരുന്നു എന്നുമാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണം.

. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ചാണിത് ചെയ്തതെന്നുമാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്. ഇരുവരുടേയും നിർദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തി താൻ ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിച്ചതെന്നും സ്വപ്ന പറഞ്ഞു.

''കോഴിക്കോടേക്കാണ് ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും നിർദ്ദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിന്റെ ഡ്യൂട്ടി ചുമതലയിലുള്ള എസ്‌പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് നേരിട്ടുള്ള സന്ദർശനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി. പ്രോട്ടോക്കോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു''. ഇതെല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നുവെന്നും സ്വപ്ന ആരോപിച്ചു. കൂടുതൽ തെളിവ് പുറത്ത് വിടും എന്നും സ്വപ്ന പറഞ്ഞു.

മുൻ മന്ത്രി കെടി ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ചും സ്വപ്നാ സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. ഗൾഫിലെ മലയാളികളുടെ മരണത്തെ കുറിച്ച് മാധ്യമം പത്രം റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ പേരിൽ പത്രസ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്താൻ ജലീലിന്റെ ശ്രമിച്ചെന്നായിരുന്നു നേരത്തെ സ്വപ്നയുടെ ആരോപണം. ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചു. അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമമെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇത് പിന്നീട് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങളാണുണ്ടാക്കിയത്.

ഔദ്യോഗിക പരിപാടിയിൽ ഇല്ലാതിരുന്നിട്ടും ക്ലിഫ് ഹൗസിൽ ഷാർജ ഭരണാധികാരി എങ്ങനെ എത്തി? ആർക്ക് വേണ്ടി എന്തിന് സന്ദർശന ഷെഡ്യൂൾ മാറ്റി തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുകയാണ്. സ്വപ്ന സുരേഷ് ആരോപണം ആവർത്തിച്ചിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇക്കാര്യം വ്യക്തമാക്കിയിട്ടുമില്ല. ഇത് സംബന്ധിച്ച നിയമസഭ ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തത് സ്വപ്നയുടെ ആരോപണങ്ങൾക്ക് കൂടുതൽ വിശ്വസ്തത നൽകിയിരിക്കുകയാണ്. തെറ്റ് ചെയ്തു എന്ന് പിണറായിയുടെ മൗനത്തിൽ നിന്ന് വ്യക്തം.