കൊല്ലം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ആക്ഷേപിക്കാനും സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയാക്കാനും സംഘപരിവാർ വലിയ ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി നിർമ്മിച്ച യൂത്ത് സെന്റർ ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തവരാണ് സംഘപരിവാർ. ഞങ്ങളുടെ പിന്തുണ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ആണെന്ന് വൈസ്രോയിക്ക് എഴുതിക്കൊടുത്തവരാണ് ആർഎസ്എസുകാർ. അതുകൊണ്ടാണ് ഒരു മടിയുമില്ലാതെ ആന്തമാൻ ജയിലിൽ സവർക്കർ മാപ്പ് എഴുതിക്കൊടുക്കാൻ തയ്യാറായത്. എന്നിട്ടും അദ്ദേഹത്തെ ആദരിക്കാൻ വഴിവിട്ട മാർഗങ്ങളാണ് ആർഎസ്എസ് സ്വീകരിക്കുന്നത്. അതിനായി കേന്ദ്ര സർക്കാരിനെയും ആയുധമാക്കുന്നു. ഗാന്ധിജി ഉപദേശിച്ചതിനാലാണ് സവർക്കർ മാപ്പ് എഴുതിക്കൊടുത്തതെന്ന പച്ചനുണയും പ്രചരിപ്പിക്കുന്നു. സംഘപരിവാർ ഗാന്ധിജിയെ ആക്ഷേപിച്ചപ്പോൾ പ്രതികരിക്കാൻ പല മാധ്യമങ്ങളും മുന്നോട്ടുവന്നില്ല.

നിലനിൽപ്പുതന്നെ അപകടത്തിലായ രാജ്യത്തെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ഭരണാധികാരികൾ തന്നെ നേർവിപരീത നിലപാടാണ് സ്വീകരിക്കുന്നത്. മതാധിഷ്ഠിത രാജ്യമായി ഇന്ത്യയെ മാറ്റാനാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഇതിന്റെ തെളിവാണ് മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ നിയമ ഭേദഗതി. രാജ്യത്തിന്റെ സമ്പദ്ഘടന തകർത്ത ആഗോളവൽക്കരണ- ഉദാരവൽക്കരണ നയം ആദ്യം നടപ്പാക്കിയത് കോൺഗ്രസ് ആണ്. അത് തീവ്രമായി നടപ്പാക്കുകയാണ് ബിജെപി സർക്കാർ.

എന്നാൽ, തങ്ങൾ ചെയ്തത് തെറ്റായിപ്പോയി എന്നുപറയാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ഭരണമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസും കേന്ദ്രത്തിൽ ബിജെപി സർക്കാരും നടപ്പാക്കുന്നത് ഒരേ സാമ്പത്തിക നയമാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാറിന്റേത് ബദൽ നയമാണ്. വർഗീയതയെ എതിർക്കാനും തുറന്നുകാട്ടാനും വിട്ടുവീഴ്ചയില്ലാതെ എക്കാലവും ഡിവൈഎഫ്ഐ മുന്നോട്ടുവന്നിട്ടുണ്ട്. വ്യത്യസ്ത മാതൃകകൾ തീർത്ത പ്രവർത്തനങ്ങളാൽ സമൂഹം ഡിവൈഎഫ്ഐയെ അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.