തിരുവനന്തപുരം: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് ടാപ്പിങ് തൊഴിലാളിയേയും മൂന്നാം ക്ലാസുകാരിയേയും പൊതുജന മധ്യത്തിൽ പരസ്യമായി അപമാനിച്ച് പിങ്ക് പൊലീസ്. പൊലീസ് വാഹനത്തിൽനിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയാണ് പെൺകുട്ടിയേയും പിതാവിനേയും മോഷണം ആരോപിച്ച് പരസ്യവിചാരണ ചെയ്തത്. ഒടുവിൽ പൊലീസ് വാഹനത്തിൽ നിന്ന് തന്നെ മൊബൈൽ കണ്ടെത്തുകയായിരുന്നു.

ഐഎസ്ആർഒയുടെ വലിയ വാഹനം വരുന്നത് കാണാൻ പോയതാണ് തോന്നയ്ക്കൽ സ്വദേശിയായ അച്ഛനും മകളും. വാഹനം കാത്തുനിൽക്കുമ്പോഴാണ് അവർ പിങ്ക് പൊലീസിന്റെ ക്രൂരതക്കിരയായത്. വൈരാഗ്യബുദ്ധിയോടെയാണ് പൊലീസുകാർ തങ്ങൾക്കെതിരെ പെരുമാറിയതെന്ന് അച്ഛന് പറഞ്ഞു. വാഹനത്തിനുള്ളിൽ നിന്നും അച്ഛൻ ഫോൺ മോഷ്ടിച്ച് മകൾക്ക് നൽകുന്നത് കണ്ടെന്നാണ് പൊലീസുദ്യോഗസ്ഥ പറഞ്ഞത്. മോഷ്ടിച്ചില്ലെന്ന് പറഞ്ഞിട്ടും പൊലീസ് മോശമായി പെരുമാറി. മകൾ ഭയന്ന് കരഞ്ഞതോടെ പൊലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനിൽ കൊണ്ടുപോകണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നുതന്ന ഫോൺ കണ്ടെത്തിയെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫോൺ കിട്ടിയിട്ടും ക്ഷമാപണം നടത്താതെ വീണ്ടും അധിക്ഷേപിച്ചെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തിൽ ഏറെ ഭയന്നിരിക്കുകയാണ് തന്റെ കുഞ്ഞ്. ജനങ്ങളുടെ മുന്നിൽ തന്നെയും മകളെയും കള്ളന്മാരാക്കിയെന്നും പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹം ആവശ്യപ്പെട്ടു.