കോഴിക്കോട്: കഠുവ-ഉന്നാവോ ഇരകൾക്കായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണം നിഷേധിച്ച് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. 'പന്നികളോട് മല്ലയുദ്ധം പാടില്ല, നമ്മുടെ ശരീരത്തിൽ ചളി പറ്റും, പന്നി അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും' എന്ന ബെർണാട് ഷായുടെ വാക്കുകളാണ് ഇത് സംബന്ധിച്ച് ആരോപണം നിഷേധിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ പി.കെ ഫിറോസ് ഉപയോഗിച്ചിരിക്കുന്നത്.

ഇന്ന് രാവിലെയായിരുന്നു യൂത്ത്ലീഗിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുൻ ദേശീയ സമിതി അംഗം യൂസഫ് പടനിലം പി.കെ ഫിറോസിനെതിരേ ആരോപണവുമായി രംഗത്ത് വന്നത്. കഠുവ-ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് ഏപ്രിൽ 20 ന് നടന്ന പണപ്പിരിവിലൂടെ ലഭിച്ച തുക പി.കെ ഫിറോസും, ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറും ചേർന്ന് വഴിമാറ്റിയെന്നായിരുന്നു ആരോപണം.

യൂസഫ് പടനിലം ആരോപണം ഉന്നയിക്കുന്നത് താര പരിവേഷം ലഭിക്കാനാണെന്ന് ഫിറോസ് പറഞ്ഞു. പാർട്ടി പുറത്താക്കിയ ശേഷം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റയാളാണ് യൂസഫ്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച യൂസഫിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പി.കെ ഫിറോസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.