തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24ന് സ്വീകരിച്ചു തുടങ്ങും. ഇന്നു മുതൽ അപേക്ഷ സ്വീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്‌പെക്ടസിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. മുന്നാക്ക സംവരണ മാർഗനിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് നാളെ പ്രസിദ്ധീകരിക്കും.

സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഭേദഗതി വരുത്തിയ പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് പ്രവേശന നടപടികൾ 24ലേക്കു മാറ്റിയത്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് 10 ശതമാനം സംവരണം കഴിഞ്ഞ വർഷത്തേതുപോലെ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംവരണം സുപ്രീംകോടതി വിധിക്ക് വിരുദ്ധമാകില്ലെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏതാണ്ട് 20,000 സീറ്റുകൾ ഈ വിഭാഗക്കാർക്ക് ലഭിക്കും.

കഴിഞ്ഞ വർഷത്തെപ്പോലെ വിദ്യാർത്ഥികളില്ലാത്ത ഹയർസെക്കൻഡറി കോഴ്‌സുകൾ കുട്ടികൾ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വൺ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കൂ. ഏതൊക്കെ ജില്ലകളിൽ സീറ്റ് കുറവുണ്ടെന്നും കുട്ടികൾ ഇല്ലാതെ ഉണ്ടെന്നും അറിയണമെങ്കിൽ പ്ലസ് വൺ അപേക്ഷയുടെ ഓൺലൈൻ സമർപ്പണം പൂർത്തിയാകണം