ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഗപുരുഷനാണെന്ന് യോഗ ആചാര്യൻ ബാബാ രാംദേവ്. ക്രിക്കറ്റ് സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേരിട്ടതിൽ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പഴയകാലത്തെ കെട്ടിടങ്ങൾക്കും സ്മാരകങ്ങൾക്കും അന്നത്തെ പ്രധാനപ്പെട്ട വ്യക്തികളുടെ പേര് നൽകാമെങ്കിൽ ഇന്നത്തെ കാലത്തെ പ്രധാന വ്യക്തികളുടെ പേര് സ്‌റ്റേഡിയങ്ങൾക്കും നൽകാം. നരേന്ദ്ര മോദി ഇക്കാലത്തെ പ്രധാനപ്പെട്ട വ്യക്തിയാണ്, യുഗപുരുഷൻ- രാംദേവ് പറഞ്ഞു.

അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിനാണ് പ്രധാനമന്ത്രിയുടെ പേര് നൽകിയത്. ഇതിനെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേറ സ്റ്റേഡിയം. ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റേഡിയവുമാണ് മൊട്ടേരയിലേത്.

63 ഏക്കർ സ്ഥലത്തായി നീണ്ടു കിടക്കുന്ന സ്റ്റേഡിയത്തിന് 1,10,000 കാണികളെയാണ് ഉൾക്കൊള്ളാനാവുക. 1983ൽ നിർമ്മിച്ച സ്റ്റേഡിയം 2006ൽ നവീകരിച്ചിരുന്നു. 2016ൽ വീണ്ടും പുതുക്കി പണിതു. 2020ൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നിലയിലേക്ക് ഉയർത്തുകയായിരുന്നു. 800 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്.11 പിച്ചുകളാണ് ഇവിടെയുള്ളത്. ആറെണ്ണം ചെമ്മണ്ണിലും, അഞ്ചെണ്ണം കരിമണ്ണിലും നിർമ്മിച്ചതാണ്.