ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. അടുത്ത വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് സൂചന. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അടുത്ത ആഴ്ച മോദി റോമിലെത്തും. ഉച്ചക്കോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ.

മാർപാപ്പയുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചയ്ക്കായി വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വത്തിക്കാൻ കാര്യാലയവും തെരക്കിട്ട കൂടിയാലോചനകൾ തുടങ്ങി.

അതേസമയം മോദി-മാർപാപ്പ കൂടിക്കാഴ്ച സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ഒക്ടോബർ 28ന് രാത്രി പ്രധാനമന്ത്രി റോമിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. 30, 31 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുക. അഫ്ഗാനിലെ താലിബാൻ ഭരണം സംബന്ധിച്ച വിഷയങ്ങളാണ് ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട. തായ്വാനിലെ ചൈനീസ് കടന്നുകയറ്റവും ഉച്ചകോടിയിൽ ചർച്ചയാകും.

തായ്‌ലാൻ, ജപ്പാൻ, ദക്ഷിണകൊറിയ രാജ്യങ്ങൾക്കെതിരായ ചൈനീസ് നീക്കങ്ങളാണ് മറ്റൊരു പ്രധാന വിഷയമായി ജി20യിൽ ഉയർന്നുവരുക. ജി 20 ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നവംബർ ഒന്നിന് നടക്കുന്ന കോപ്പ്-26 ഉച്ചകോടിയിൽ പങ്കെടുക്കാൻ തിരിക്കും.. യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണൊപ്പം സുപ്രധാന പരിപാടികളിൽ മോദി പങ്കെടുത്തേക്കും.

കോപ് 26 ൽ മറ്റു രാജ്യങ്ങളിലെ മുതിർന്ന ഭരണാധികാരികളെ കാണുന്ന പ്രധാനമന്ത്രി മോദി കാലവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ അടക്കം ചർച്ച ചെയ്യും എന്നാണ് സൂചന. ഒക്ടോബർ 28ന് രാത്രി പ്രധാനമന്ത്രി റോമിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം.