കോഴിക്കോട്: കോൺഗ്രസ് നേതാവ് പിഎം സുരേഷ് ബാബുവും എൻസിപിയിൽ ചേരും. ഇടതുപക്ഷ രാഷ്ടീയത്തിന് ഒപ്പമേ ചേരുന്നുള്ളൂയെന്നും അതിൽ മറ്റ് തടസങ്ങളൊന്നുമില്ലെന്നും കോൺഗ്രസ് വിട്ട കെപിസിസി. മുൻ ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലറുമായ പി.എം. സുരേഷ്ബാബു അറിയിച്ചു. എൻ.സി.പി ക്ഷണിച്ചാൽ പാർട്ടിയിൽ ചേരുമെന്നും ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനാണ് സുരേഷ് ബാബു. കഴിഞ്ഞ രണ്ട് വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനകൾ തന്നെയാണ് പാർട്ടി വിടാനുള്ള വ്യക്തിപരമായ കാരണമെന്ന് നേതാവ് പറയുന്നുയ

നിലവിൽ എൻ.സി.പിയിൽ ചേരുമെന്ന സൂചന ആർക്കും നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻ.സി.പി നേതൃത്വവും അങ്ങനെ ഒരു സൂചന നൽകിയിട്ടില്ലെന്നാണ് മനസിലാക്കിയിരിക്കുന്നത്. അത്തരം ഒരു തീരുമാനത്തിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.സി. ചാക്കോയുമായി ആശയവിനിമയം നടത്താറുണ്ട്. എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. പി.സി ചാക്കോ ക്ഷണിച്ചാൽ കൂട്ടായി ആലോചിച്ച് അദ്ദേഹത്തോടൊപ്പം പോകുന്നതിൽ മടിയില്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

കോൺഗ്രസിന് ഒരു ദിശാബോധം നഷ്ടപ്പെട്ട ഒരു സാഹചര്യം ഇന്നുണ്ട്. എന്റെ നിലവാരത്തിലുള്ള ഒരാളെക്കൊണ്ടൊന്നും പാളം തെറ്റിയ കോൺഗ്രസിനെ പാളത്തിലാക്കാൻ സാധിക്കില്ല. അതുകൊണ്ട് ഇനി അതിൽ തുടരുന്നതിൽ പ്രസക്തിയില്ലെന്ന് കണ്ട് ഒഴിഞ്ഞുനിൽക്കുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു. കോൺഗ്രസ് 1978-ൽ പിളരുമ്പോൾ കെ.എസ്.യു.വിന്റെ സംസ്ഥാനപ്രസിഡന്റായിരുന്ന സുരേഷ് ബാബു ദീർഘകാലം കോൺഗ്രസ് എസിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റും എൽ.ഡി.എഫ്. കൺവീനറുമായിരുന്നു. എകെ ആന്റണിയുടെ വിശ്വസ്തനായിരുന്നു. എന്നാൽ കോൺഗ്രസിലേക്ക് എകെ മടങ്ങിയപ്പോഴും മറുപാളയത്തിൽ തന്നെ നിലയുറപ്പിച്ചു. പിന്നീട് തിരിച്ചെത്തുകയും ചെയ്തു.

1995-ൽ കോൺഗ്രസിലേക്ക് മടങ്ങി. കോൺഗ്രസ് സ്ഥാനാർത്ഥിയായി രണ്ടുതവണ വടകരയിൽനിന്ന് ലോക്‌സഭയിലേക്കും 2016-ൽ കോഴിക്കോട് നോർത്തിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുരേഷ് ബാബുവിനെ വസതിയിൽ സന്ദർശിച്ചു ചർച്ച നടത്തിയ ചാക്കോ 26-ന് വീണ്ടും കോഴിക്കോട്ടെത്തുന്നുണ്ട്. കോൺഗ്രസ് പുനഃസംഘടനയിൽ പരിഗണന ലഭിക്കാത്തതിലെ അതൃപ്തിയാണു സുരേഷ് ബാബുവിനെ പാർട്ടി വിടാൻ പ്രേരിപ്പിക്കുന്നതെന്നാണു വിവരം. കോഴിക്കോട് നിലവിൽ കോൺഗ്രസിലെ സൗമ്യമുഖമാണ് സുരേഷ് ബാബു.

കെ.പി. ഉണ്ണിക്കൃഷ്ണനൊപ്പം കോൺഗ്രസ് -എസിൽനിന്നാണു കോൺഗ്രസിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ എ. പ്രദീപ് കുമാറിനെതിരേ മത്സരിച്ചു പരാജയപ്പെട്ട സുരേഷ് ബാബുവിനെ ഇത്തവണ ഒരു മണ്ഡലത്തിലേക്കും പരിഗണിച്ചിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്- വെൽഫെയർ പാർട്ടി സഖ്യത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചിരുന്നു.

കഴിഞ്ഞ തവണ കോഴിക്കോട് കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ നേതാവായിരുന്നു. 1998, 99 വർഷങ്ങളിൽ വടകര പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. രണ്ടു തവണയും സിപിഎമ്മിലെ എ.കെ. പ്രേമജത്തോടു പരാജയപ്പെട്ടു.