കോഴിക്കോട്: ബന്ധുനിയമന വിവാദത്തിലെ നിയമപോരാട്ടത്തിൽ തിരിച്ചടി നേരിട്ട മുൻ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന പഴയ വാക്ക് ജലീൽ മറന്നിട്ടുണ്ടാകില്ലെന്ന് കരുതുന്നുവെന്ന് പി എം എ സലാം പറഞ്ഞു. സുപ്രീം കോടതി രാജ്യത്തെ ഏറ്റവും വലിയ നിയമ സംവിധാനമാണ്. സുപ്രീം കോടതിക്ക് അപ്പുറത്തേക്ക് ഇനി മറ്റൊരു വിധിയും വരാനില്ല. ജലീൽ പൊതുപ്രവർത്തനം അവസാനിപ്പിക്കണം എന്ന് ലീഗ് ആവശ്യപ്പെടുന്നില്ല. പക്ഷേ വാക്ക് ജലീൽ മറന്നിട്ടില്ലെന്നാണ് കരുതുന്നതെന്നും പി എം എ സലാം കൂട്ടിച്ചേർത്തു.

പൂരക്കമ്മിറ്റിക്കാർക്കുള്ള വെടി മരുന്ന് ഇക്കുറി സുപ്രീംകോടതി വക...NB.ഫയർ എഞ്ചിൻ ആൾസോ ഫ്രം ഡൽഹി എന്ന് പി.എം.എ സലാം ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തു. അതേസമയം, ബന്ധുനിയമന വിവാദത്തിൽ ലോകയുക്ത റിപ്പോർട്ടിൽ ഇടപെടാൻ വിസ്സമ്മതിച്ച സുപ്രീംകോടതി വിധി തിരിച്ചടിയല്ലെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. ലോകായുക്ത ഉത്തരവ് നടപ്പായി കഴിഞ്ഞതിനാലാണ് സുപ്രീംകോടതിയുടെ പരാമർശമെന്നും ജലീൽ വിശദീകരിച്ചു

കേസിൽ കെ ടി ജലീലിന് വൻ തിരിച്ചടിയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. തന്റെ രാജിയിലേക്ക് നയിച്ച ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി നടപടിയേയും ചോദ്യം ചെയ്ത് ജലീൽ ഉന്നയിച്ച് വാദങ്ങൾ സുപ്രീംകോടതി തള്ളി. ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചത് സ്വജനപക്ഷപാതമെന്ന ലോകായുക്തയുടെ കണ്ടെത്തൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ളതാണെന്ന് ജലീൽ വാദിച്ചു.

സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു, മുൻപും ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ അപേക്ഷ ക്ഷണിക്കാതെ ജനറൽ മാനേജർമാരെ നിയമിച്ചിട്ടുള്ളതിനാൽ അദീബിന്റെ നിയമനത്തിൽ സ്വജനപക്ഷപാതമില്ല, ലീഗ് പ്രവർത്തകർക്കനുവദിച്ച ലോൺ തിരിച്ചടക്കാത്തതിൽ കെ ടി അദീബ് നടപടി സ്വീകരിച്ചെന്നും ഇതാണ് പരാതിക്കിടയാക്കിയ പ്രകോപനമെന്നും ജലീൽ വാദിച്ചു.

എന്നാൽ വാദങ്ങൾ തള്ളിയ കോടതി അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധുനിയമനം സ്വജനപക്ഷ പാതം തന്നെയാണെന്ന് നിരീക്ഷിച്ചു. അത് ഭരണഘടന വിരുദ്ധവുമാണെന്ന് വ്യക്തമാക്കി . ബന്ധു നിയമനത്തിനായി യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. അതിനാൽ ലോകായുക്ത വിധിയിൽ ഇടപെടാനിവില്ലെന്നും കോടതി അറിയിച്ചു.