തിരുവനന്തപുരം: 17 കാരനായ ഓപ്പൺ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ കേസിൽ പ്രതിയായ ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകനെ ഹാജരാക്കാൻ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. അദ്ധ്യാപകനെ ഡിസംബർ 19 ന് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി കന്റോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. നിലമേൽ സ്വദേശിയും തലസ്ഥാന നഗരത്തിലെ സ്കൂളിലെ ഓപ്പൺ സ്കൂൾ ക്ലാസ്സുകളുടെ ചുമതലക്കാരനുമായ ഷാജഹാൻ (47) എന്ന അദ്ധ്യാപകനെയാണ് ഹാജരാക്കേണ്ടത്.

നഗരത്തിലെ സ്കൂളിൽ 2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ്ടുവിന്റെ ഓപ്പൺ സ്കൂൾ ക്ലാസ്സിനെത്തിയ 17കാരനായ കാലടി സ്വദേശിയായ ആൺകുട്ടിയെ സ്കൂൾ വളപ്പിലും കാറിലും വച്ചു അദ്ധ്യാപകൻ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പ്രൊസിക്യൂഷൻ കേസ്. 2019 ആഗസ്റ്റിൽ നടന്ന ചൈൽഡ് വെൽഫയർ കൗൺസിലിംഗിലാണ് വിദ്യാർത്ഥി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. 2019 നവംബർ 11നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

2012 ൽ നിലവിൽ വന്ന പോക്സോ നിയമത്തിലെ വകുപ്പുകളായ 7 ( ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ പ്രതി തന്റെ ലൈംഗിക അവയവങ്ങളിൽ കുട്ടിയെക്കൊണ്ട് തൊടുവിപ്പിക്കുകയോ മറ്റെന്തെങ്കിലും ചെയ്യിപ്പിക്കുകയോ ചെയ്യുന്നത് വഴിയുള്ള ലൈംഗിക കൈയേറ്റം) , 11 (iii) (കമോദ്ദീപക ഉദ്ദേശ്യത്തോടെ കുട്ടിക്ക് ഏതെങ്കിലും രൂപത്തിലുള്ള വസ്തു കാട്ടിക്കൊടുക്കുകയാ മാധ്യമങ്ങൾ കാട്ടിക്കൊടുക്കുകയോ ചെയ്യുന്നത് വഴിയുള്ള ലൈംഗിക പീഡനം) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയുള്ളതാണ് കുറ്റപത്രം.