തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉണ്ടപ്ലാവിൽ അഞ്ച് വയസുകാരനെ ബന്ധു ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. അസം സ്വദേശിയുടെ മകനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. അച്ഛന്റെ സഹോദരനാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്.

കുട്ടിയുടെ തലയോട്ടി പൊട്ടിയതായും ആന്തരിക രക്തസ്രാവമുണ്ടായതായും ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അച്ഛന്റെ സഹോദരനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായതെന്നാണ് ചാനലിന്റെ റിപ്പോർട്ട്. തുടർന്ന് രാവിലെ കുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മരപ്പണിക്കായി വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മകനാണ് മർദ്ദനത്തിന് ഇരയായത്. അച്ഛന്റെ സഹോദരൻ കുട്ടിയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ആശ പ്രവർത്തകരെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.