തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന നടപടയിൽ വിശധീകരണവുമായി കേരള പൊലീസ്. രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിയമവിരുദ്ധമല്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഈ നടപടി സ്വകാര്യതയുടെ ലംഘനമല്ലെന്നും പൊലീസ് വിശദീകരിക്കുന്നു.കേരള പൊലീസിന്റെ വിശദീകരണം ഇങ്ങനെ - കോവിഡ് രോഗികളുടെ സമ്പർക്കം മനസ്സിലാക്കുന്നതിന് എല്ലാവിധ സാധ്യതകളെയും ഉപയോഗപ്പെടുത്തിയാണ് പൊലീസും പ്രവർത്തിക്കുന്നത്. അതാവട്ടെ നിയമം അനുശാസിക്കുന്ന വിധത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തുവരുന്ന ഒന്നാണ്.

കോവിഡ് - 19 മഹാമാരിയുടെ സമ്പർക്കം വഴിയുള്ള വ്യാപനം തടയാൻ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് സമ്പർക്കം കണ്ടെത്തുന്നതിനുള്ള നടപടികൾ. സ്വന്തം ആരോഗ്യസുരക്ഷയ്ക്കും സാമൂഹിക ആരോഗ്യസുരക്ഷക്കും അനിവാര്യമായ നടപടികളുടെ ഭാഗമാണ് സമ്പർക്ക വിവരങ്ങളുടെ ശേഖരണം.

ഈ വിവരങ്ങളുടെ ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല. ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന നടപടികളെ സംബന്ധിച്ച് ബഹു. സുപ്രീംകോടതി തന്നെ വ്യക്തമായി വിധി പ്രസ്താവിച്ചിട്ടുണ്ട്. മഹാമാരികൾ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികൾ സ്വകാര്യതയുടെ ലംഘനമാകില്ല എന്ന് ബഹു: സുപ്രീംകോടതി കെ.എസ്.പുട്ടസ്വാമി യൂണിയൻ ഓഫ് ഇന്ത്യ (2017), Mr. X vs Hospital Z (1998) എന്നീ കേസുകളുടെ വിധികളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരള എപിഡെമിക് ഡിസീസസ് ഓർഡിനൻസ് - 2020 ന്റെ സെക്ഷൻ 4(2)(ഷ) പ്രകാരം സർക്കാരിന് രോഗം തടയാനും നിയന്ത്രിക്കാനുമായി മറ്റ് ആവശ്യമായ നടപടികൾ എടുക്കാൻ അധികാരമുണ്ട്.

മഹാമാരിയുടെ ഭീഷണി ജനങ്ങൾ നേരിടുമ്പോൾ അത് തടയുക എന്ന മുഖ്യദൗത്യത്തിനാണ് പരമപ്രാധാന്യം നൽകേണ്ടത്. ഇത്തരം അസാധാരണമായ സാഹചര്യത്തിൽ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കുമേൽ അനിവാര്യമായ ചില നിയന്ത്രണങ്ങൾ ആവശ്യമായിവരും. ഇതിനെ സ്വകാര്യതയിലേയ്ക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ല.

ഇന്ത്യാ ഗവൺമെന്റ് ഇക്കാര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. ടെലിഫോൺ കോളുകളുടെ ഉള്ളടക്കം ഈ ഉദ്യമത്തിന്റെ ഭാഗമായ ശേഖരിക്കപ്പെടുന്നില്ല. അതിനാൽ തന്നെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 ന്റെ 5-ാം വകുപ്പിന്റെ 2-ാം ഉപവകുപ്പ് ഇവിടെ ബാധകമാകുന്നുമില്ല. 1973 ലെ ക്രിമിനൽ നടപടി നിയമം, വകുപ്പ് 92, അല്ലെങ്കിൽ ഇന്ത്യൻ ടെലഗ്രാഫ് നിയമം വകുപ്പ് ലെര 5(2) എന്നിവ ഇന്ത്യൻ ടെലിഗ്രാഫ് (ഭേദഗതി) ചട്ടം 2007 വകുപ്പ് 419 അ ചേർത്ത് വായിച്ച് ഇന്ത്യാ സർക്കാർ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിർദ്ദേശം ഇറക്കിയിട്ടുണ്ട്.

ഇന്ത്യാ ഗവൺമെന്റിന്റെ ഉത്തരവുകളെയും നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുമാണ് പൊലീസ് വകുപ്പും സ്റ്റാർട്ട്അപ്പുകൾ വികസിപ്പിച്ചെടുത്ത ആപ്പും ഉപയോഗിച്ച് ക്വാറന്റയിൻ ട്രാക്കിങ് നടത്തുന്നത്. രോഗിയുടെ സഹായത്തോടെ അവരുടെ ഓർമ്മകളെ ഉണർത്തിക്കൊണ്ടാണ് സമ്പർക്ക ചാർട്ട് തയ്യാറാക്കുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇത്തരം രീതികൾ സ്വീകരിച്ചുവരുന്നുണ്ട്.

ടെലിഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ സമ്പർക്ക വ്യാപനം തടയുന്നതിനായി മാത്രമാണ് ശേഖരിക്കുന്നത്. അത് ഉപയോഗിച്ചാണ് രോഗവ്യാപനത്തിന് കാരണമാകാനിടയുള്ള വ്യക്തിയുടെ സഞ്ചാരത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത്.

ഇതിലൂടെ ജനങ്ങൾക്ക് ജാഗ്രത പുലർത്തുന്നതിന് മുന്നറിയിപ്പ് നൽകുകയുമാണ് ചെയ്യുന്നത്. ഈ ഘട്ടത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് അനിവാര്യമായ ആവശ്യത്തിന് മാത്രമേ ഈ വിവരങ്ങൾ വിനിയോഗം ചെയ്യുന്നുള്ളൂ.

സർക്കാരിന്റെ ഈ രോഗവ്യാപനപ്രതിരോധ ഉദ്യമത്തോട് പൊതുസമൂഹം നല്ല രീതിയിലാണ് സഹകരിക്കുന്നത്. തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി സമൂഹത്തിൽ ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന ശ്രമങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ അതിൽ നിന്ന് പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുകയാണ്.