കാസർകോട്: കഴിഞ്ഞ ദിവസം കാസർകോട് ഒരു സ്‌കൂൾ കെട്ടിടം കേന്ദ്രികരിച്ചു ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ അകപ്പെട്ടത് 17 കാരനായ പ്ലസ് ടു വിദ്യാർത്ഥി. ഇവിടെ 'യോ യോ ക്യാമ്പ് 'ൽ (yo yo camp) പങ്കെടുത്തത് പതിനാറോളം വിദ്യാർത്ഥികളോ 20 വയസ്സ് താഴെയുള്ള യുവാക്കളോ ആണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. സ്‌കൂൾ ഗേറ്റ് പൂട്ടിയതിനാൽ പൊലീസിന് മതിൽ ചാടി കടക്കേണ്ടി വന്നു.

ആളൊഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഉണ്ടായിരുന്ന യുവാക്കൾ പൊലീസിനെ വ്യക്തമായി കാണുകയും തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത് ചന്ദ്രഗിരിപ്പുഴയും പല ഒഴിഞ്ഞ കിണറുകളും ഉള്ളതും യുവാക്കൾ ലഹരിയിലും ആയതുകൊണ്ട് പിന്തുടർന്ന് പിടിക്കാൻ പൊലീസ് ഉത്സാഹം കാട്ടിയില്ല. പിന്തുടർന്നാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാക്കൾക്ക് അപകടം സംഭവിച്ചാൽ പൊലീസിന് നേരെയാകും ആക്ഷേപം ഉയരുക എന്നുള്ളതുകൊണ്ട് ഈ ഉദ്യമത്തിൽ നിന്നും പൊലീസ് പിന്തിരിഞ്ഞു എന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

അതേസമയം ഒരു യുവാവിന് മാത്രം ഓടാൻ സാധിച്ചില്ലെന്നും നാക്കിൽ എൽ എസ് ഡി ലഹരി ആദ്യമായി ഉപയോഗിച്ച 17 വയസ്സുള്ള പ്ലസ് ടു വിദ്യാർത്ഥി കഞ്ചാവും ഉപയോഗിച്ചതാണ് വിനയായത്. എൽ എസ് ഡി സ്റ്റിക്കർ കഞ്ചാവും ഒരുമിച്ചു ഉപയോഗിച്ചത് ആദ്യം ആണെങ്കിലും മറ്റു പല വിഷയങ്ങളിലും യുവാവ് മുമ്പന്തിയിൽ ആണെന്നാണ് ലഭിക്കുന്ന വിവരം.

17 വയസ്സുകാരന്റെ ഫോൺ പരിശോധിച്ചപ്പോൾ രണ്ട് വീട്ടമ്മമാർ അടക്കം 16 പേരാണ് കാമുകിമാരായി ഉണ്ടായിരുന്നത്. ഇൻസ്റ്റാഗ്രാമിൽ തിളങ്ങുന്ന താരവുമാണ് യുവാവ്. യുവാവുമായി അവിഹിത ബന്ധമുള്ള ആളുകൾ ഫോണിലേക്ക് മെസ്സേജുകൾ അയച്ചപ്പോൾ മറുപടി നൽകിയത് പൊലീസാണ്. വൈകുന്നേരം ആറുമണി കഴിഞ്ഞ് ലോക്ഡൗൺ കാലയളവിൽ ആവശ്യമില്ലാത്ത വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന യുവാക്കളുടെ മേൽ വീട്ടുകാരുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം കാസർകോട് ഡിവൈഎസ്‌പി പി സദാനന്ദൻ പറഞ്ഞിരുന്നു.

15ഉം മുതൽ 20 വയസ്സുള്ള വിദ്യാർത്ഥികൾ ലഹരിക്കായി ബന്ധപ്പെടുന്നതും കൂട്ടു കൂടുന്നതും കൊലപാതക- മോഷണക്കേസുകളിൽ തുടങ്ങി നിരവധി കേസിൽ പ്രതികളായവരുമായാണ്. ഇത്തരം കൂട്ടുകെട്ടുകൾ പുതുതലമുറയെ വലിയ ആപത്തിലേക്ക് എത്തിക്കുമെന്ന് വിദ്യാനഗർ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ശ്രീജിത്ത് കോടിയേരി രക്ഷിതാക്കൾക്ക് മുന്നറിയിപ്പു നൽകിയിരുന്നതുമാണ്. എൽഎസ്ഡിക്ക് പുറമേ മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ സ്വബോധം നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്, (എൽ.എസ്.ഡി) ഇന്ന് ലോകത്ത് ഏറ്റവും ദുരുപയോഗിക്കപ്പെടുന്ന ഒരു മയക്കുമരുന്നാണ്. ഭാഗിക കൃത്രിമസംയുക്തമായ ഇത് മനുഷ്യന്റെ സംവേദനത്തെയും ചിന്തയെയും മാറ്റിമറിക്കുന്ന സ്വഭാവമുള്ളതാണ്. കണ്ണടച്ചിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും യഥാർത്ഥമല്ലാത്ത കാഴ്‌ച്ചകൾ കാണുന്നതായി തോന്നുക, മതപരമായ അനുഭവങ്ങൾ അനുഭവിക്കുക എന്നിവയാണ് പ്രത്യേകതകൾ.

ഇത് വലിയ രീതിയിൽ അടിമത്തമുണ്ടാക്കുന്ന മരുന്നല്ലങ്കിലും മറ്റു ലഹരി പഥാർത്ഥങ്ങൾ ഉൾപ്പെടുത്തി നിരവധി ലഹരി വസ്തുക്കളായാണ് ഇത് പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ സാധാരണ ഉപയോഗിക്കുന്ന മാത്രയിൽ നിന്ന് അൽപ്പം വ്യത്യാസം വരുമ്പോൾ തന്നെ വിഷസ്വഭാവം യുവാക്കൾ കാണിക്കാറുണ്ട്. ആകുലത, അകാരണഭീതി (പാരനോയിയ), ഡെല്യൂഷനുകൾ എന്നിവ ഈ മരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

ചുറ്റും ഇതുപോലുള്ള കാര്യങ്ങൾ കണ്ടാലും പലരും നിയമപ്രകാരം വിവരം അറിയിക്കാൻ നിൽക്കാറില്ല . ഭയം ഉണ്ടാക്കി സമൂഹത്തെ മാറ്റി നിർത്തുക എന്നുള്ളതാണ് ഇവരുടെ രീതി. വിദ്യാർത്ഥികൾ ലഹരി ഉപോയോഗിച്ചാൽ പൊലീസിനെ ബന്ധപെടാൻ ഒരു മടിയും വേണ്ട . ജുവൈനൽ ആക്ട് പ്രകാരം തന്നെ അഞ്ചു മുതൽ എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷ പ്രായപൂർത്തിയാകാത്തവർക്ക് ലഹരി നൽകിയവർക്ക് ലാഭിക്കാം .