തിരുവനന്തപുരം: കുടുംബപ്രശ്‌നത്തിന്റെ പേരിൽ ഒരു പിടി കയറിൽ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയ യുവാവിനെ, ദൈവദൂതരെ പോലെ എത്തി ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റി വെഞ്ഞാറമൂട് പൊലീസ്. കിളിമാനൂർ സ്വദേശിയായ 40കാരനെയാണ് സമയോചിത ഇടപെടലിലൂടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ എഎസ്ഐ പ്രസാദ്, സി.പി.ഒ അശോക് എന്നിവർ ജീവിതത്തിലേക്ക് തിരികെ നടത്തിയത്.

വെഞ്ഞാറമൂട് പോത്തൻകോട് റോഡിൽ വേളാവൂർ പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച രാത്രി 11.45നാണ് സംഭവം. പതിവ് പോലെ നൈറ്റ് പട്രോളിംഗിന് ഇറങ്ങിയതാണ് എഎസ്ഐ പ്രസാദും സി.പി.ഒ അശോക് അശോകും. പെട്രോൾ പമ്പിന് സമീപമുള്ള ഫർണിച്ചർ നിർമ്മാണ കേന്ദ്രത്തിന് സമീപം കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തേക്ക്, ജീപ്പിൽ ഉണ്ടായിരുന്ന എഎസ്ഐ പ്രസാദ് ടോർച്ച് ഉപയോഗിച്ച് ചുറ്റും വീശി നോക്കി.

പതുക്കെ മുന്നോട്ട് പോകുന്നതിനിടെ പെട്ടന്ന് ഒരു മനുഷ്യരൂപം ഫർണിച്ചർ ഉണ്ടാക്കി വിൽക്കുന്ന കടയുടെ മുന്നിലായി കാണുന്നതുപോലെ തോന്നി. സംശയം തോന്നിയ അദ്ദേഹം പെട്ടെന്ന് ഇറങ്ങി ആ ഭാഗത്തേക്ക് ടോർച്ചടിച്ച് നോക്കുമ്പോൾ ആത്മഹത്യക്കായി ഡെസ്‌കിന് മുകളിൽ കയറി കഴുത്തിൽ കുരുക്ക് ഇട്ട് നിക്കുന്ന ഒരു മനുഷ്യനെയാണ് കാണുന്നത്.

പൊലീസിനെ കണ്ട ഉടനെ ഇയാൾ താഴേക്ക് ഇറങ്ങി ബോധരഹിനെ പോലെ കിടന്നു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ ആംബുലൻസിന്റെ സേവനം തേടി. പരിശോധനയിൽ കിളിമാനൂർ സ്വദേശിയാണെന്ന് മനസിലായി. ആത്മഹത്യാ ശ്രമത്തിന് മുൻപ് മദ്യപിച്ചിരുന്നു.

'എന്റെ മരണത്തിൽ ആരും ഉത്തരവാദികൾ അല്ല സ്വയം ഇഷ്ടപ്രകാരം ഞാൻ മരണത്തിലേക്ക് പോകുന്നു അതുകൊണ്ടുതന്നെ ഞാൻ തൂങ്ങി മരിക്കുന്ന ഈ കടക്കും മറ്റു വ്യക്തികൾക്കും എന്റെ മരണത്തിൽ പങ്കില്ല' എന്ന് ഒരു ആത്മഹത്യ കുറിപ്പും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. ആംബുലൻസ് എത്തുമ്പോഴേക്കും നിലത്ത് ബോധരഹിതയായി കിടന്ന ഇദ്ദേഹം ചാടി എഴുന്നേറ്റു. മരിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു.

ഭാര്യയുമായുള്ള കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണം. രണ്ട് കുട്ടികളുണ്ട്. ടൈൽസ് ജോലികൾക്ക് പോകുന്നയാളാണെന്ന് ചോദിച്ചറിഞ്ഞു. ആത്മഹത്യാ ഒന്നിനും പരിഹാരമല്ലെന്ന പറഞ്ഞു മനസിലാക്കി സമാധാനിപ്പിച്ചു.

തുടർന്ന് ഇയാളുടെ മൊബൈൽ വാങ്ങി ബന്ധുക്കളെ വിവരം അറിയിച്ചു. നേരെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെഞ്ഞാറമൂട് സിഐ സൈജു നാഥിന്റെ അടുത്ത് എത്തിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ സിഐ ഇയാളെ സാന്ത്വനിപ്പിച്ചു.

രാത്രി തന്നെ വീട്ടിൽ എത്തിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കി. പൊലീസ് സംഘം നേരെ ഇയാളുമായി കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇയാൾക്ക് വേണ്ട സഹായം ഒരുക്കാം എന്നും വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ എത്താനും അറിയിച്ചു.

തുടർന്ന് നേരെ വീട്ടിൽ എത്തിച്ചു. തങ്ങൾ ഒരു മിനിറ്റ് വൈകിയിരുന്നുയെങ്കിൽ 40കാരന്റെ ജീവൻ നഷ്ടമാകുമായിരുന്നു എന്ന് എ.എസ് ഐ പ്രസാദ് പറഞ്ഞു. മരണത്തിലേക്ക് നടക്കാൻ തുടങ്ങിയ യുവാവിന്റെ ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരായ പ്രസാദും അശോക് അശോകും