തിരുവനന്തപുരം: ഭാര്യാ പിതാവിന്റെ പൊലീസിനെതിരെ പരായിയുമായി മന്ത്രിയായ മരുമകൻ! കോവളത്ത് വിദേശ പൗരന്റെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ പൊലീസ് നടപടി ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിക്കുമ്പോൾ പ്രതി സ്ഥാനത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര വകുപ്പാണ്. പൊലീസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് റിയാസ് ഉയർത്തുന്നത്.

മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവാണ് റിയാസ്. എന്നിട്ടും റിയാസിന് അതിരൂക്ഷമായ ഭാഷയിൽ പൊലീസിനെ വിമർശിക്കേണ്ടി വന്നു. ഇത് ആദ്യമായാണ് സിപിഎമ്മിലെ ഒരു മന്ത്രി തന്നെ പൊലീസിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തുന്നത്. പൊലീസിനെ ന്യായീകരിക്കാൻ തന്നെ കിട്ടില്ലെന്ന് കൂടി പറഞ്ഞു വയ്ക്കുകയാണ് റിയാസ്. ടൂറിസ്റ്റ് മേഖലയെ തന്നെ തകർക്കുന്ന പ്രവൃത്തിയാണിത്. സർക്കാരിനൊപ്പം നിന്ന് അള്ളുവെയ്ക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയാണ് കോവളത്ത് വിദേശ പൗരന്റെ മദ്യം ഒഴിപ്പിച്ചുകളഞ്ഞത്. പൊലീസ് പരിശോധനക്കിടെയാണ് സംഭവം. പൊലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിന്റെ ബില്ല് ചോദിക്കുകയായിരുന്നു . കടയിൽ നിന്ന് ബിൽ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടർന്ന് മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനാവുകയുമായിരുന്നു.

മദ്യം കുപ്പിയിൽ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗിൽ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താൻ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി. ഇതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങൾ ആളുകൾ പകർത്തുന്നത് കണ്ട പൊലീസുകാരൻ, ബിൽ കാണിച്ചാൽ മദ്യം കൊണ്ടുപോകാം എന്നും പറയുകയും ചെയ്തു. എന്നാൽ 3 ലിറ്റർ മദ്യം വരെ ആർക്കും കൈവശം വയ്ക്കാനുള്ള നിയമപരമായ അവകാശമുണ്ട്. അതുകൊണ്ട് തന്നെ ബില്ലിന്റെ ആവശ്യവുമില്ല. വ്യാജ മദ്യമാണെങ്കിൽ മാേ്രത പൊലീസിന് ഇടപെടാൻ കഴിയൂ. എന്നാൽ ബിവറേജിൽ നിന്ന് വാങ്ങിയ മദ്യമാണ് ഒഴിപ്പിച്ചു കളഞ്ഞത്.

ഈ വാർത്ത ആഗോള മാധ്യമങ്ങളിൽ അടക്കം നിറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ ടൂറിസം സാധ്യതകൾ മങ്ങലേൽപ്പിക്കുന്ന തരത്തിലേക്ക് ഈ പ്രചരണം മാറാനും ഇടയുണ്ട്. മദ്യം കേരളത്തിൽ നിരോധിക്കപ്പെട്ട സാധനമാണെന്ന തരത്തിൽ ചർച്ചകൾ എത്തിക്കുന്നതാണ് ഈ വാർത്ത. നാലു ഫുൾ വരെ ആർക്കും കൈയിൽ കൊണ്ടു പോകാം. അഞ്ചു ബിയറും ആർക്കും കരുതി വയ്ക്കാം. അതിന് മുകളിൽ കൊണ്ടു പോയാൽ പൊലീസിന് ഇടപെടാം. ഇതെല്ലാമാണ് സംഭവിച്ചത്. ഇതാണ് ടൂറിസം മന്ത്രിയേയും പ്രകോപിപ്പിക്കുന്നത്.

കുറച്ച് ദിവസമായി കോവളത്ത് താമസിക്കുകയായിരുന്ന സ്റ്റീവ് ബെവ്‌കോ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങി സ്‌കൂട്ടറിൽ മടങ്ങുന്നതിനിടെ റോഡിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് തടയുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ സ്റ്റീവിന്റെ ബാഗിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തി. ബെവ്‌കോ ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യമാണെന്ന് ഇയാൾ പറഞ്ഞെങ്കിലും ബിൽ കാണിക്കണമെന്ന് പൊലീസ് പറഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.

വാങ്ങിയ മദ്യത്തിന്റെ ബിൽ കാണിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബിൽ കൈവശമില്ലെന്ന് സ്റ്റീവ് പൊലീസിനോട് പറഞ്ഞു. ബിൽ ഇല്ലാതെ മദ്യം കൊണ്ട് പോകാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ വാങ്ങിയ മദ്യക്കുപ്പികളിലൊന്ന് സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളയുകയായിരുന്നു. ഇതിനിടെ സമീപത്തുള്ളവർ സംഭവം മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് നിലപാട് മാറ്റി. മദ്യം കളയേണ്ടതില്ലെന്നും ബെവ്‌കോ ഔട്ട്ലെറ്റിൽ നിന്നുള്ള ബിൽ ഹാജരാക്കിയാൽ മതിയെന്നും പൊലീസ് അറിയിച്ചു. എന്നാൽ, വാങ്ങിയ രണ്ട് കുപ്പി മദ്യവും സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളഞ്ഞു.

മദ്യം ഒഴിച്ചുകളഞ്ഞ ശേഷം നിരപരാധിത്യം പൊലീസിനെ ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബിൽ വാങ്ങി പൊലീസിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. പൊലീസ് നടപടിയിൽ പരാതിയില്ലെന്ന് സ്റ്റീവ് വ്യക്തമാക്കുകയും ചെയ്തു. വാങ്ങിയ മദ്യം നഷ്ടമായതിൽ ചെറിയ വിഷമം ഉണ്ടെന്ന് ഇയാൾ പറഞ്ഞു. അതേസമയം, പൊലീസ് നടപടിയിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. ഇന്ത്യാ ടുഡേയുടെ ക്യാമറാമാനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഇതാണ് വൈറലായത്.