മട്ടന്നൂർ: മട്ടന്നൂരിൽ പിഞ്ചുകുഞ്ഞിന് കാലവാധി കഴിഞ്ഞ പോളിയോ മരുന്ന് നൽകിയത് വിവാദമാകുന്നു. സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുയർന്നതിനെ തുടർന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ നിന്നും കാലപ്പഴക്കം ചെന്ന മരുന്നുകൾ പിടിച്ചെടുത്തു.

മട്ടന്നൂർ നഗരസഭയിലെ കാര എൽ.പി സ്‌കൂളിനു സമീപമുള്ള ദ്വാരകയിൽ ഡോക്ടർ അതുല്യ ചന്ദ്രാജിയുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ പോളിയോ മരുന്ന് കുത്തിവെച്ചത്. ഡിസംബർ 18ന് മട്ടന്നൂരിലെ ആശ്രയയെന്ന സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുത്തിവയ്‌പ്പു നടത്തിയത്. കഴിഞ്ഞ നവംബറിൽ കാലാവധി കഴിഞ്ഞ പോളിയോ മരുന്നാണ് കുത്തിവെച്ചതെന്നു ബന്ധുക്കൾ മട്ടന്നൂർപൊലിസിലും ഡ്രഗ്സ് കൺട്രോളർ വകുപ്പിലും പരാതി നൽകുകയായിരുന്നു.

ഈക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നിസാരമായാണ് പ്രതികരിച്ചതെന്നും ഇതിനാലാണ് പൊലിസിൽ പരാതിപ്പെട്ടതെന്നും അതുല്യയുടെ പിതാവ് ചന്ദ്രാജി പറഞ്ഞു. അതേ സമയം സംഭവത്തിൽ വീഴ്ചപറ്റിയ നഴ്സിനെ സസപെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.ഇതുമൂലം കുഞ്ഞിന് യാതൊരുവിധ ആരോഗ്യപ്രശ്നവും ഉണ്ടാകില്ലെന്ന് വിദഗ്ദ്ധ ഡോക്ടർ പറഞ്ഞതായി ആശുപത്രി മാനേജ്മെന്റ ് വിശദീകരിച്ചു.

എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് ഡ്രഗ്സ് കൺട്രോളർ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ റെയ്ഡു നടത്തുകയായിരുന്നു.കാലാവധി കഴിഞ്ഞ പെന്റ്വാക് മരുന്ന് ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്.കണ്ണൂർ ഡ്രഗ്സ് കൺട്രോളർ വകുപ്പു നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും കണ്ടെടുത്ത മരുന്ന്ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടുപ്രകാരം മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയതായി അസി.ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

ഇതിനിടെ പിഞ്ചുകുഞ്ഞിന് കാലവധി കഴിഞ്ഞ പോളിയോ മരുന്ന് കുത്തിവയ്‌പ്പിച്ച ആശുപത്രിക്കു മുൻപിൽ പ്രതിഷേധസമരം നടത്തുമെന്ന് ഡി. വൈ. എഫ്. ഐ, യൂത്ത്കോൺഗ്രസ്, യുവമോർച്ച സംഘടനകൾ മുന്നറിയിപ്പു നൽകി.