കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വീറുംവാശിയും ഏറും. പരസ്പരം അറിയുന്നവരിൽ പ്രദേശത്തെ ശക്തർ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. പോരാട്ടം രാഷ്ട്രീയമായാണെങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ ആദ്യ പരി​ഗണന വിജയ സാധ്യത തന്നെയാണ്. ബന്ധുബലവും പൊതുജന സമ്മതിയുമെല്ലാം സ്ഥാനർത്ഥി നിർണയത്തിൽ മാനദണ്ഡമാകുമ്പോൾ ഒരു വീട്ടിൽ നിന്ന് തന്നെ ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടാകുന്നതും പതിവാണ്. ഇക്കുറി കൊല്ലം ജില്ലയിലെ പനച്ചിവിളയിൽ നിന്നും കേൾക്കുന്നതും അത്തരമൊരു വാർത്തയാണ്. സിപിഎമ്മും ബിജെപിയും തങ്ങളുടെ സ്ഥാനാർത്ഥികളെ ഒരേ വീട്ടിൽ നിന്ന് തന്നെ കണ്ടുപിടിച്ചിരിക്കുകയാണ്.

കൊല്ലം ഇടമുളയ്ക്കൽ പനച്ചിവിള ഏഴാം വാർഡിലാണ് അമ്മയും മകനും ബിജെപിക്കും സിപിഎമ്മിനും വേണ്ടി പരസ്പരം ഏറ്റ് മുട്ടുന്നത്. സുധർമ്മ ദേവരാജ് ബിജെപിക്ക് വേണ്ടിയും മകൻ ബിനു രാജ് എൽഡിഎഫിന് വേണ്ടിയുമാണ് കളത്തിലിറങ്ങിയിരിക്കുന്നത്. മകനെതിരായ വിജയം ഉറപ്പാണെന്ന് സുധർമ്മ പറയുന്നു. എന്നാൽ അമ്മയോടല്ല അമ്മയുടെ രാഷ്ട്രീയത്തോടാണ് മൽസരിക്കുന്നതെന്നാണ് ബിനു രാജിന്റെ നിലപാട്.

രണ്ട് സ്ഥാനാർത്ഥികളും രണ്ട് രാഷ്ട്രീയ പാർട്ടികളുമാണെങ്കിലും അമ്മയും മകനും തമ്മിലുള്ള സ്‌നേഹ ബന്ധത്തിൽ യാതൊരു ഉലച്ചിലുമില്ല. അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് ബിനു രാജ് രാവിലെ തന്നെ പ്രചാരണത്തിനിറങ്ങുന്നത്. പ്രചാരണത്തിനിറങ്ങാൻ അമ്മ സുധർമ്മയുടെ സാരി ഇസ്തിരി ഇട്ട് നൽകുന്നത് ബിനു രാജാണ്. സ്‌നേഹത്തിന്റെ ഭാഷയിലൂടെ തന്നെ രാഷ്ട്രീയത്തിൽ മത്സരിക്കുകയാണ് ഈ അമ്മയും മകനും.