തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളുടെ വെളിപ്പെടുത്തല്‍ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോര്‍ട്ടെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒറ്റ നയമാണുള്ളത്. ഒരു തരത്തിലും റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് സര്‍ക്കാര്‍ എതിരല്ല. സാക്ഷികളുടെ വിശ്വാസം പൂര്‍ണ്ണമായും സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ട് എടുത്ത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഗൗരവകരമായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഹേമ കമ്മിറ്റി ശുപാര്‍ശ അതീവ പ്രാധാന്യത്തോടെ പരിഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ശുപാര്‍ശ നടപ്പാക്കുന്നതിന് പൊതു മാര്‍ഗ്ഗ രേഖ കൊണ്ട് വരാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ എന്നും പരിഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സമിതി രൂപംകൊണ്ടത്. റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ തന്നെ ഇക്കാര്യം ഉണ്ട്. സിനിമ മേഖലയില്‍ ഐസിസി രൂപീകരിക്കുന്നത് അടിയന്തര സ്വഭാവത്തോടെ നടപ്പാക്കി എന്ന് ഉറപ്പാക്കി. സിനിമാ സീരിയല്‍ രംഗത്തെ ചൂഷണം തടയാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്. ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്ന നിര്‍ദ്ദേശം ആണിത്. ട്രൈബ്യൂണല്‍ ഗൗരവമായി തന്നെ പരിഗണിക്കും. വിപുലമായ ചര്‍ച്ച നടത്തി സിനിമാ നയം രൂപീകരിക്കും. അതിനായി കോണ്‍ക്ലേവ് അടക്കം അഭിപ്രായ രൂപീകരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ മേഖലയില്‍ തുല്യ വേതനത്തിന് സാങ്കേതിക തടസം ഉണ്ട്. മദ്യവും മയക്കുമരുന്നും അടക്കം ലഹരി ഉപയോഗം തടയാനും, ലൈംഗികാതിക്രമവും തടയാന്‍ ഇപ്പോള്‍ തന്നെ സംവിധാനങ്ങളുണ്ട്.

സിനിമാ മേഖലയാകെ മോശമെന്ന അഭിപ്രായം സര്‍ക്കാരിനില്ല. സിനിമാ മേഖലയെ ആകെ ചെളിവാരി എറിയരുത്. സിനിമക്കുള്ളില്‍ സിനിമയെ വെല്ലുന്ന തിരക്കഥ പാടില്ല. മാന്യമായ തൊഴിലവസരം ഉണ്ടാക്കാന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ മുന്‍കയ്യെടുക്കണം. ഗ്രൂപ്പുകളോ കോക്കസുകളോ ഭരിക്കുന്നതാകരുത് സിനിമ. ലൈംഗികമായാലും മാനസികമായാലും ശാരീരികമായാലും ചൂഷകരോട് സര്‍ക്കാരിന് സന്ധിയില്ല. കഴിവും സര്‍ഗ്ഗാത്മകതയുമായിരിക്കണം മാനദണ്ഡമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധപ്രവണതകളെ ശക്തമായി നേരിടും. അതിന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഇനിയും ചെയ്യാന്‍ തന്നെയാണ് തീരുമാനം. പൊതു സ്വഭാവത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു രേഖയല്ല പൊലീസിന് മുന്നിലും എത്തിയത്. കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാര്‍ശ ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നടിയെ ആക്രമിച്ച സംഭവത്തിലെല്ലാം സര്‍ക്കാര്‍ നിലപാട് നേരത്തെ തെളിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതികളില്‍ സംവിധായകനും പ്രമുഖ നടനെതിരെയും കേസ് എടുത്തിട്ടുണ്ട്. മൊഴി നല്‍കിയ ആരെങ്കിലും പരാതിയുമായി വന്നാല്‍ എത്ര ഉന്നതനായാലും ഉചിതമായ നടപടിയുണ്ടാവും. ഇത് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പാണ്. ഉണ്ടാകാന്‍ പാടില്ലാത്ത അപചയങ്ങള്‍ സിനിമാ മേഖലയില്‍ ഉണ്ട്, അതിന് പരിഹാരം വേണം. അതിന് തന്നെയാണ് കമ്മീഷനെ വച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.