ലണ്ടന്‍: പ്രതീക്ഷിച്ചതുപോലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ തൂത്തെറിയപ്പെടുമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ബ്രിട്ടീഷ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്തു വന്നത്. ഇതുവരെ പുറത്തു വന്ന ഫലങ്ങളില്‍ മഹാഭൂരിപക്ഷവും നേടിയത് ലേബര്‍ തന്നെ. കണ്‍സര്‍വേറ്റീവുകളുടെ കുത്തക സീറ്റുകള്‍ ഓരോന്നായി നിലം പരിശായി തുടങ്ങിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഹഫ്ടണ്‍ ആന്‍ഡ് സുന്ദര്‍ലാന്‍ഡ് സൗത്തിലെ സീറ്റ് നിലനിര്‍ത്തിക്കൊണ്ടാണ് ലേബര്‍ പാര്‍ട്ടിയുടെ തേരോട്ടം ആരംഭിച്ചത്. ലേബര്‍ അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസ സെക്രട്ടറിയാകുമെന്ന് കരുതപ്പെടുന്ന ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ആണ് വന്‍ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി 18,847 വോട്ടുകള്‍ നേടിയപ്പോള്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേടാനായത് 5,514 സീറ്റുകള്‍ മാത്രമായിരുന്നു. ഭരണകക്ഷിക്ക് ഭീഷണിയായി എത്തിയ റിഫോം യു കെ പാര്‍ട്ടിക്ക് ഇവിടെ 11,668 വോട്ടുകള്‍ നേടി ടോറികള്‍ക്ക് മുന്‍പില്‍ എത്താനായി എന്നത് ശ്രദ്ധേയമാണ്.

തൊട്ടു പുറകെ ബ്ലിത്ത് ആന്‍ഡ് ആഷിംഗ്ടണില്‍ നിന്നുള്ള ഫലം പുറത്തു വന്നു. 20,030 വോട്ടുകള്‍ നേടി ലേബര്‍ പാര്‍ട്ടിയിലെ സിറ്റിംഗ് എം പി ആയ ഇയാന്‍ ലാവെറി ഇവിടെ വിജയിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തീര്‍ച്ചയായും ഒരു ഭീഷണിയാകാന്‍ കഴിയും എന്ന് തെളിയിച്ചു കൊണ്ട് ഇവിടെയും റിഫോം യു കെ ഇവിടെയും രണ്ടാം സ്ഥാനത്തെത്തി. റിഫോം യു കെ പാര്‍ട്ടി 10,857 വോട്ടുകള്‍ നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് വെറും 6,121 വോട്ടുകള്‍ മാത്രമാണ്.

തൊട്ടു പിറകെ വന്ന സുന്‍ഡര്‍ലാന്‍ഡ് സെന്‍ട്രലിലെ ഫലവും ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ഇവിടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നത് എന്നത് ഉറപ്പായിരിക്കുകയാണ്. സ്വിന്‍ഡണ്‍ സൗത്ത് സീറ്റ് കണ്‍സര്‍വേറ്റീവുകളില്‍ നിന്നും പിടിച്ചെടുത്തുകൊണ്ട് ലേബര്‍ പാര്‍ട്ടി കരുത്തു തെളിയിച്ചതോടെ ടോറി ക്യാമ്പിലെ ആത്മവിശ്വാസമെല്ലാം ചോര്‍ന്നു പോയ മട്ടാണ്. എന്നാല്‍, ഇവിടെ കണ്‍സര്‍വേറ്റീവുകള്‍ക്ക് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നത് ചെറിയൊരു ആശ്വാസം തന്നെയാണ്.

ന്യൂ കാസില്‍ അപ്പോണ്‍ ടൈന്‍ സീറ്റിലും ലേബര്‍ പാര്‍ട്ടി വിജയിച്ചതോടെ ആദ്യം ഫലം പ്രഖ്യാപിച്ച അഞ്ചില്‍ അഞ്ച് സീറ്റിലും ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയം വരിച്ചു. എന്നാല്‍, വാഷിംഗ്ടണ്‍ ആന്‍ഡ് ഗെയ്റ്റ്‌ഷെഡില്‍ ലേബര്‍ കൈവരിച്ച വിജയത്തേക്കാള്‍ കണ്‍സര്‍വേറ്റീവുകളെ ഞെട്ടിച്ചത് റിഫോം യു കെ പാര്‍ട്ടി നേടിയ വോട്ടുകളുടെ പകുതി പോലും നേടാനാകാതെ മൂന്നാം സ്ഥാനത്ത് എത്തി എന്നതാണ്. 17,682 വോട്ടുകള്‍ ലേബര്‍ സ്ഥാനാര്‍ത്ഥി ഷാരോണ്‍ ഹോഡ്‌സണ്‍ നേടിയപ്പോള്‍, റിഫോം പാര്‍ട്ടി 10,762 വോട്ടുകള്‍ നേടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേടാനായത് 4,654 വോട്ടുകള്‍ മാത്രവും.

ഗെയ്റ്റ്‌ഷെഡ് സെന്‍ട്രല്‍ ആന്‍ഡ് വിക്കാമിലും, ക്രാംലിംഗ്ടണ്‍ ആന്‍ഡ് കില്ലിംഗ്വര്‍ത്തിലും ലേബര്‍ പാര്‍ട്ടി വിജയിച്ചപ്പോള്‍, നാണം കെട്ട തോല്‍വിയുമായി ഭരണകക്ഷി മൂന്നാം സ്ഥാനത്തേക്ക് മാറി. ഒട്ടുമിക്ക നിയോജകമണ്ഡലങ്ങളിലും ശക്തമായ സ്വാധീനമാകാന്‍ ഈ തെരഞ്ഞെടുപ്പോടെ റിഫോം യു കെ പാര്‍ട്ടിക്ക് കഴിഞ്ഞു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത തന്നെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ നടന്ന രാഷ്ട്രീയ നാടകങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കാല്‍ ചുവട്ടില്‍ നിന്നും ധാരാളം മണ്ണ് ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു.

സൗത്ത് ഷീല്‍ഡ്‌സ് മണ്ഡലമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഏറെ നാണം കെടുത്തിയത്. ഇവിടെ ലേബര്‍ പാര്‍ട്ടിയുടെ എമ്മ ല്യൂവെല്‍ ബക്ക് 15,122 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ 8,469 വോട്ടുകള്‍ നേടി റിഫോം യു കെ രണ്ടാം സ്ഥാനത്ത് എത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇവിടെ ലഭിച്ചത് നാലാം സ്ഥാനം മാത്രം. 5,433 വോട്ടുകള്‍ നേടി ഗ്രീന്‍സ് പാര്‍ട്ടിയാണ് ഇവിടെ മൂന്നാം സ്ഥാനത്തുള്ളത്. ഇവിടെ കണ്‍സര്‍വേറ്റീവുകള്‍ക്ക് നേടാനായത് 4,128 വോട്ടുകള്‍ മാത്രം.

അതിനിടയില്‍ ഹാരോഗേറ്റ് ആന്‍ഡ് നെയേഴ്‌സ് ബറോയില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ അവരുടെ ആദ്യ വിജയം രേഖപ്പെടുത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ ഈ സീറ്റ് പിടിച്ചെടുത്തത്. ഏതായാലും ഇവിടെ രണ്ടാം സ്ഥാനത്ത് എത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കഴിഞ്ഞു. റിഫോം യു കെ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ലെബര്‍ പാര്‍ട്ടിക്ക് നാലാം സ്ഥാനമെ ലഭിച്ചുള്ളു.

അതിനിടയില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ആശ്വാസമായി റെലി ആന്‍ഡ് വിക്ക്‌ഫോര്‍ഡ് നിലനിര്‍ത്താനായി. 17,756 വോട്ടുകള്‍ നേടിയാണ് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി ഈ സീറ്റ് നിലനിര്‍ത്തിയത്. റിഫോം യു കെ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തി. അതിനിടയില്‍ നനീറ്റന്‍ മണ്ഡലം കണ്‍സര്‍വേറ്റീവുകളില്‍ നിന്നും ലെബര്‍ പാര്‍ട്ടി പിടിച്ചെടുത്തു. ഡാര്‍ലിംഗ്ടണ്‍ മണ്ഡലത്തിലും ലേബര്‍ പാര്‍ട്ടി വിജയക്കൊടി നാട്ടി.