ന്യൂഡൽഹി: ഖലിസ്ഥാൻ വിഷയത്തിൽ നയതന്ത്ര ബന്ധം മോശമായതിനു പിന്നാലെ, ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന ഇന്ത്യൻ സർക്കാറിന്റെ നിർദ്ദേശം തള്ളി കാനഡ സർക്കാർ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിതെന്നും കാനഡ സർക്കാർ പ്രതികരിച്ചു.

കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്തായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർത്ഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശമുണ്ട്. ഇന്ത്യാവിരുദ്ധ നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ചില നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഈയിടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു. ഇതിനോടായിരുന്നു കാനഡയുടെ പ്രതികരണം.

''നോക്കൂ, കാനഡ സുരക്ഷിത രാജ്യമാണെന്ന് എല്ലാവർക്കും അറിയാമെന്നു കരുതുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളിലെ സംഭവങ്ങളും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുക്കുമ്പോൾ, എല്ലാവരും ശാന്തരായിരിക്കേണ്ടത് പ്രധാനമാണ്. ഏതു മാനദണ്ഡമനുസരിച്ചും കാനഡ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണ്. നിയമവാഴ്ചയുള്ള രാജ്യമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ വ്യക്തമായി പറഞ്ഞ കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ആരോപണങ്ങൾ ഗൗരവമുള്ളതാണ്'' ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

കാനഡയിലെ വർദ്ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും, രാഷ്ട്രീയ ഒത്താശയോടെയുള്ള അക്രമങ്ങളും കണക്കിലെടുത്ത് അവിടുത്തെ ഇന്ത്യാക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം ഇന്ത്യ പുറപ്പെടുവിച്ചത്. കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റ സുരക്ഷയ്ക്കും, ക്ഷേമത്തിനുമായി ഹൈക്കമ്മീഷണനും, കോൺസുലേറ്റ് ജനറൽമാരും, കനേഡിയൻ അധികൃതരുമായി തുടർന്നും ബന്ധപ്പെടുന്നതാണ്. കാനഡയിലെ സുരക്ഷാ അന്തരീക്ഷം അടിക്കടി മോശമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ വിദ്യാർത്ഥികൾ വിശേഷിച്ചും അതീവ ജാഗ്രത പുലർത്തുകയും, മുൻകരുതലെടുക്കുകയും വേണ്ടതാണ്.

ഒട്ടാവയിലെ ഹൈക്കമ്മിഷൻ വഴിയോ, വാൻകൂവറിലെയോ ടൊറന്റോയിലെയോ കോൺസുലേറ്റ് ജനറൽ ഓഫീസുകൾ വഴിയോ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്യണം. അടിയന്തര സാഹചര്യം വന്നാൽ, ഇന്ത്യാക്കാരെ ബന്ധപ്പെടുന്നതിന് ഹൈക്കമ്മീഷനും, കോൺസുലേറ്റ് ജനറൽ ഓഫീസുകൾക്കും രജിസ്ട്രേഷൻ വളരെ സഹായകമായിരിക്കും.' വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

അതിനിടെ, സ്ഥിതിഗതികൾ വിലയിരുത്താൻ, ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ, ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിനു തിരിച്ചടിയായി കാനഡയുടെ നയതന്ത്രപ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയതോടെ നയതന്ത്രബന്ധം കൂടുതൽ വഷളായിരുന്നു.

കൃത്യം ഒരു വർഷം മുൻപ്, 2022 സെപ്റ്റംബർ 23നും ഇന്ത്യ സമാന മുന്നറിയിപ്പ് നൽകിയിരുന്നു. ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണു ഇന്ത്യകാനഡ ബന്ധം ഇപ്പോൾ ആടിയുലഞ്ഞത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ട പിടികിട്ടാപ്പുള്ളിയാണു നിജ്ജാർ. കാനഡയിൽ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

അതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകവേ കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതായി റിപ്പോർട്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകില്ലെന്ന് വീസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനൽ അവരുടെ വെബ്‌സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. ഈ നോട്ടിസ് പിന്നീട് വെബ്‌സൈറ്റിൽനിന്നു അപ്രത്യക്ഷമായത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ വീണ്ടും വെബ്‌സൈറ്റിൽ ഈ അറിയിപ്പ് വന്നിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വിദേശകാര്യ വക്താവ് തയാറായിട്ടില്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കമുണ്ടായത്. പ്രവർത്തനപരമായ കാരണങ്ങളാൽ വീസ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഓൺലൈൻ വീസ അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനലിന്റെ അറിയിപ്പിൽ പറയുന്നു. ''ഇന്ത്യൻ മിഷനിൽനിന്നുള്ള പ്രധാന അറിയിപ്പ്: പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വീസ സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്ക് ബിഎൽഎസ് വെബ്സൈറ്റ് സന്ദർശിക്കുക'' എന്നാണ് അറിയിപ്പിൽ പറയുന്നത്.