ടൊറന്റോ: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്‌നം കൂടുതൽ വഷളാകുന്നു. ഇന്ത്യ കൈക്കൊണ്ട കടുത്ത നടപടികൾക്ക് പിന്നാലെ കാനഡയും നിലപാട് കടുപ്പിച്ചതോടെ കാനഡ മോഹമുള്ള വിദ്യാർത്ഥികൾ അടക്കമുള്ളവർ ആശങ്കയിലായി. നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ കടന്നിട്ടുണ്ട്. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് നിർത്തിയത്. ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിൻവലിച്ചു.

നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചതാണ്. ഇന്ത്യയുടെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് വിശദീകരിച്ച കാന ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി. അതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഡൽഹിയിൽ മടങ്ങിയെത്തി.

കാനഡയിൽ ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ഇന്ത്യയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും സുരക്ഷിതമായി കാനഡയിൽ എത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മെലെയ്ൻ ജോളി പറഞ്ഞു.

ഖാലിസ്ഥാൻ അനുകൂലിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ കാനഡയുടെ ആരോപണങ്ങൾ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഒരു ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തു. കാനഡ ഹാജരാക്കുന്ന ഏത് തെളിവും പരിശോധിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ പ്രതികരിച്ചിട്ടുണ്ട്.

കാനഡയിൽ നിന്നുള്ള സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ച് നിരവധി തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാനഡ കേന്ദ്രീകരിച്ചുള്ള ഖാലിസ്ഥാൻ വിഘടനവാദമാണ് മന്ത്രി ജയശങ്കർ സൂചിപ്പിച്ചത്. ഇന്ത്യൻ നയതന്ത്രജ്ഞർക്കും കോൺസുലേറ്റുകൾക്കും നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ അസംബന്ധം എന്നാണ് രാജ്യം വിശേഷിപ്പിച്ചത്.

1997ൽ കാനഡയിലേക്ക് കുടിയേറിയ നിജ്ജാറിന് 2015ലാണ് കനേഡിയൻ പൗരത്വം ലഭിച്ചത്. ഈ വർഷം ജൂണിൽ വാൻകൂവറിനടുത്തുള്ള സിഖ് ക്ഷേത്രത്തിന് പുറത്ത് അക്രമികളുടെ വെടിയേറ്റ് മരിച്ചു. കാനഡയിൽ ഏകദേശം 7,70,000 സിഖുകാരാണ് താമസിക്കുന്നത്. കാനഡയിലെ ജനസംഖ്യയുടെ രണ്ട് ശതമാനത്തോളം വരും. ഖാലിസ്ഥാൻ എന്ന പേരിൽ സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന സംഘങ്ങൾ കാനഡയിലുണ്ട്.