ലണ്ടന്‍: ബ്രിട്ടണില്‍ ഭരണമാറ്റമെന്ന് സൂചന. 14 വര്‍ഷത്തിനുശേഷം ബ്രിട്ടനില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വരുമെന്ന സൂചന നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി പത്തുവരെയായിരുന്നു (ഇന്ത്യന്‍സമയം വെള്ളിയാഴ്ച രാത്രി 2.30) വോട്ടെടുപ്പ്. വെള്ളിയാഴ്ച രാവിലെയോടെ ആദ്യഫലസൂചനകള്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 4.6 കോടി പേര്‍ക്കാണ് വോട്ടവകാശം. 650 അംഗ പാര്‍ലമെന്റില്‍ 326 ആണ് സര്‍ക്കാരുണ്ടാക്കാന്‍വേണ്ട കേവലഭൂരിപക്ഷം. ലേബര്‍പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം. വന്‍ഭൂരിപക്ഷത്തില്‍ പാര്‍ട്ടി അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ട്. 650 സീറ്റുകളില്‍ 400-ലധികം സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് പ്രവചനം. ലേബറുകള്‍ ജയിച്ചാല്‍ പാര്‍ട്ടിനേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ (61) അടുത്ത പ്രധാനമന്ത്രിയാകും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ (ടോറി) 14 വര്‍ഷത്തെ ഭരണത്തോടുള്ള എതിര്‍വികാരം ഋഷി സുനകിന്റെ തുടര്‍ഭരണത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തല്‍. 150 സീറ്റുകളില്‍ താഴെ മാത്രമേ കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കൂവെന്നാണ് സര്‍വേഫലങ്ങള്‍ പറയുന്നത്. ശക്തികേന്ദ്രങ്ങളില്‍പ്പോലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തകര്‍ന്നടിയുമെന്നാണ് വിലയിരുത്തല്‍. ഇത് ഋഷി സുനകിന് വലിയ തിരിച്ചടിയാകും. ഋഷി സുനകും പരാജയപ്പെടുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ടോറികളെ അഞ്ചുവര്‍ഷംകൂടി താങ്ങാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടന്‍ പുതിയ അധ്യായം കുറിക്കുമെന്നും കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ജനങ്ങളുടെ നികുതിഭാരംകൂട്ടുന്ന ലിബറലുകള്‍ അധികാരത്തിലെത്താതിരിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടുചെയ്യൂ എന്നാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സുനക് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്.

2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയായത്. 210 വര്‍ഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയായിരുന്നു സുനക്. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 365 സീറ്റ് കണ്‍സര്‍വേറ്റീവുകള്‍ നേടിയിരുന്നു.