ഏതൻസ്: വടക്കൻ ഗ്രീസിലെ ലാരിസ നഗരത്തിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ കൊല്ലപ്പെട്ടു. 80 ലധികം പേർക്ക് പരുക്കേറ്റു. ഏതൻസിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കായാണ് അപകടമുണ്ടായത്. ഏതൻസിനും തെസ്സലോനിക്കിക്കും ഇടയിലുള്ള റൂട്ടിൽ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

നിരവധി വാഗണുകൾ പാളം തെറ്റുകയും ചിലതിന് തീപിടിക്കുകയും ചെയ്തു. ചൊവ്വാഴ്ച അർധരാത്രിയോടെ ടെമ്പെയിൽ ലാരിസ നഗരത്തിന് സമീപമായിരുന്നു അപകടം. 350 ഓളം യാത്രക്കാർ പാസഞ്ചർ ട്രെയിനിലുണ്ടായിരുന്നു. ഇതിൽ 250 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ മൂന്നു കോച്ചുകൾ കത്തിനശിച്ചു.പാസഞ്ചർ ട്രെയിനിന്റെ ആദ്യ നാലു കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്. ആദ്യത്തെ രണ്ടു കൊച്ചുകൾ പൂർണ്ണമായും തകർന്നു.

തലസ്ഥാന നഗരിയായ ആതൻസിൽ നിന്ന് തെസ്സലോനിക്കയിലേക്ക്പോയ യാത്ര ട്രെയിനും എതിരെവന്ന ചരക്കുതീവണ്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. 350 യാത്രക്കാരുമായി ആതൻസിൽ നിന്ന് പുറപ്പെട്ട ട്രെയിൻ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം 7.22 ഓടെയായിരുന്നു അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ ചിലർ വെന്തു മരിച്ചതായാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്. രക്ഷപ്പെട്ട യാത്രക്കാരെ ബസ് വഴി തെസ്സലോനിക്കയിലേക്ക് സുരക്ഷിതമായി മാറ്റിയതായാണ് വിവരം. വലിയൊരു പൊട്ടിത്തെറിയായിരുന്നു തങ്ങൾ കേട്ടതെന്ന് 28-കാരനായ സ്റ്റെർജിയോസ് മിനെനിസ് പറയുന്നു. യാത്രക്കാരനായ സ്റ്റെർജിയോസ് അപകടത്തിൽ രക്ഷപ്പെട്ടയാളാണ്.

ഏതൻസിൽനിന്നു വടക്കൻ നഗരമായ തെസ്സലോനിക്കയിലേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി പാസഞ്ചർ ട്രെയിൻ, മധ്യ ഗ്രീസിലെ ലാരിസ നഗരത്തിന് പുറത്ത് കാർഗോ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് തെസ്സാലി മേഖല ഗവർണർ കോൺസ്റ്റാന്റിനോസ് അഗോറസ്റ്റോസ് വ്യക്തമാക്കിയത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ ആദ്യ നാല് ബോഗികൾ പാളം തെറ്റി. ചില ബോഗികൾക്കു തീപിടിച്ചു. പൊള്ളലേറ്റാണ് നിരവധിപ്പേർ മരിച്ചത്. 250 യാത്രക്കാരെ ബസുകളിൽ തെസ്സലോനിക്കിയിലേക്ക് സുരക്ഷിതമായി മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറ്റാലിയൻ കമ്പനിയായ ഫെറോവി ഡെല്ലോ സ്റ്റാറ്റോ ഇറ്റാലിയന്റെ ഉടമസ്ഥതയിലുള്ള പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബോഗികൾക്ക് തീപിടിച്ചതിനെ തുടർന്ന് ഉയർന്ന പുക രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി.

കനത്ത പുകയ്ക്കിടയിൽ ട്രെയിനിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തവന്നു. രക്ഷപ്പെട്ട യാത്രക്കാരുടെ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. 'ഭൂകമ്പം പോലെയാണ് അനുഭവപ്പെട്ടത്' എന്നാണ് രക്ഷപ്പെട്ടവരിൽ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞത്.