സ്‌കോട്ട്ലാൻഡിനെ നയിക്കുവാൻ നിക്കോള സ്റ്റർജന്റെ പിൻഗാമിയായി എത്തുന്നത് പാക് വംശജനായ ഹംസ യൂസഫ്. ഭരണകക്ഷിയായ എസ് എൻ പി യുടെ നേതൃസ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ എതിരാളിയായ കെയ്റ്റ് ഫോബ്സിനെ 48 ന് എതിരെ 52 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിൽ ഇന്ന് അദ്ദേഹത്തെ സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ആയി ഔപചാരികമായി പ്രഖ്യാപിക്കും. സ്‌കോട്ട്ലാൻഡിന്റെ ആദ്യ മുസ്ലിം ഫസ്റ്റ് മിനിസ്റ്റർ ആണ് ഹംസ യൂസഫ്.

തെരഞ്ഞെടുക്കപ്പെട്ട ഉടനെ നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ 37 കാരനായ മുൻ ഹെൽത്ത് സെക്രട്ടറി ആവശ്യപ്പെട്ടത് സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യം നിശ്ചയിക്കാൻ പുതിയൊരു റെഫറണ്ടം വേണമെന്നായിരുന്നു. മാത്രമല്ല, യൂറോപ്യൻ യൂണിയനിൽ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ജെൻഡർ സെൽഫ് ഐഡെന്റിഫിക്കേഷൻ നിയമവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഋഷി സുനാകിനെതിരെ നിയമനടപടികൾ എടുക്കുമെന്ന് പറഞ്ഞ ഹംസ യൂസഫ്, ചാൾസ് രാജാവിനെതിരെയും സംസാരിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ സ്വതന്ത്ര സ്‌കോട്ട്ലാൻഡ് എന്ന ആശയം ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഹംസ യൂസഫ്. അഞ്ചു വർഷത്തിനുള്ളിൽ, ചാൾസ് രാജാവിനെ രാജ്യത്തിന്റെ പരമാധികാര പദവിയിൽ നിന്നും മാറ്റി പകരം തെരഞ്ഞെടുക്കപ്പെട്ട പരമാധികാരിയെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, രണ്ടാമതൊരു റെഫറണ്ടം എന്ന ആവശ്യം തള്ളിക്കളയും എന്ന് ഡൗണിങ്സ്ട്രീറ്റ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കൂടുതൽ പരിഗണന നൽകേണ്ടുന്ന സാമ്പത്തിക വളർച്ച, ആരോഗ്യം എന്നിവയിലാണ് ജനങ്ങൾക്ക് താത്പര്യം എന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കിയിരുന്നു.

നിലവിൽ, അതിതീവ്രമായ വിഭാഗീയത നടമാടുന്ന ഒരു പാർട്ടിയായി മാറിയിരിക്കുകയാണ് എസ് എൻ പി. ഹംസക്ക് ലഭിച്ച നേരിയ ഭൂരിപക്ഷം തന്നെ അതിനുള്ള സൂചനയാണ്. എസ് എൻ പി ക്കുള്ള ജനപിന്തുണ കുറയുന്നതിൽ ഈ വിഭാഗീയത കലാശിച്ചാൽ അതിന്റെ ഗുണം ലഭിക്കുക ലേബർ പാർട്ടിക്കായിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തത്ഫലമായി അടുത്ത തിരഞ്ഞെടുപ്പിൽ സർ കീർ സ്റ്റാർമർ ഡൗണിങ് സ്ട്രീറ്റിൽ എത്തിയേക്കാം എന്നും അവർ കണക്കാക്കുന്നു.

നിക്കോള സ്റ്റർജന്റെ പരാജയങ്ങൾ തിരിച്ചറിഞ്ഞ് മുൻപോട്ട് പോകാനല്ല, മറിച്ച് നിക്കോള സ്റ്റർജന്റെ നയങ്ങളുടെ ഒരു തുടർച്ച മാത്രമാണ് ഹംസ യൂസഫ് എന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇത് പാർട്ടിക്കുള്ളിൽ തന്നെ ഹംസക്കുള്ള വിയോജിപ്പ് വർദ്ധിപ്പിക്കുകയേയുള്ളു എന്നും അവർ പറയുൻഞ്ഞു. സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ നേതൃത്വത്തിനെതിരെ വിയോജിപ്പ് ശക്തമാകുമ്പോൾ അത് ലേബർ പാർട്ടിക്ക് പ്രയോജനകരമാകും എന്ന് ലേബർ നേതാക്കളും കരുതുന്നു.

ആദ്യ മുസ്ലിം ഫസ്റ്റ് മിനിസ്റ്റർ

സ്‌കോട്ട്ലാൻഡിന്റെ ആദ്യത്തെ മുസ്ലിം ഫസ്റ്റ് മിനിസ്റ്റർ ആയ ഹംസ യൂസഫ് രാജ്യത്തെ ആദ്യ കാബിനറ്റ് മിനിസ്റ്റർ കൂടി ആയിരുന്നു. 2018-ൽ ജസ്റ്റിസ് സെക്രട്ടരിയായി നിയമിതനായപ്പോഴായിരുന്നു ഈ ബഹുമതി അദ്ദേഹത്തെ തേടി എത്തിയത്.. 2011-ൽ 26-ാം വയസ്സിൽ ഗ്ലാസ്ഗോ മേഖലയിൽ നിന്നും അഡിഷണൽ മെമ്പർ ആയി സ്‌കോട്ടിഷ് പാർലംന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടായിരുന്നു ഹംസ യൂസഫിന്റെ രാഷ്ട്രീയ അരങ്ങേറ്റം

പിന്നീട് 2016 മുതൽ ഗ്ലാസ്ഗോ പോളോക്ക് മണ്ഡലത്തെ പാർലമെന്റിൽ പ്രതിനിധീകരിക്കുകയാണ് അദ്ദേഹം. ഹെൽത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഹംസ നിക്കോളയുടെ നയങ്ങൾ തന്നെയായിരിക്കും തുടരുക എന്നാണ് പൊതുവെ വിലയിരുത്തുന്നത്. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ നിക്കോള സ്റ്റർജന്റ് ആരെയും പിന്തുണച്ചിരുന്നില്ലെങ്കിലും നിക്കോള സ്റ്റർജന്റെ അടുത്ത അനുയായി ആയാണ് ഹംസ അറിയപ്പെടുന്നത്.

തെരഞ്ഞെടുപ്പിൽ മുൻതൂക്കം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും, സ്‌കോട്ട്ലാൻഡിലെ ആരോഗ്യരംഗത്ത് ഉണ്ടായ ചില പ്രതിസന്ധികൾ, ഹെൽത്ത് സെക്രട്ടറി ആയിരുന്ന ഹംസയുടെ സാധ്യതക്ക് മങ്ങലേൽപ്പിച്ചിരുന്നു. മാത്രമല്ല, എതിരാളി കെയ്റ്റ് ഫോബ്സ് എല്ലാ പ്രസംഗങ്ങളിലും എടുത്തു കാണിച്ചിരുന്നത് ഹംസയുടെ ആരോഗ്യ രംഗത്തെ വീഴ്‌ച്ചകൾ തന്നെയായിരുന്നു.

സ്‌കോട്ട്ലാൻഡിന്റെ ഭാവിയെന്ത്?

സമർത്ഥനായ ഒരു ഭരണാധികാരിയായി ഹംസ യൂസഫിനെ കണക്കാക്കാൻ ആകില്ലെന്ന് തന്നെയാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. നിക്കോള സ്റ്റർജൻ പരസ്യ പിന്തുണ നൽകിയില്ലെങ്കിലും അവരുടെ ക്യാമ്പിന്റെ പിന്തുണയായിരുന്നു ഹംസയെ വിജയിപ്പിച്ചത്. എന്നിട്ടുപോലും വളരെ നേരിയ ഭൂരിപക്ഷം മാത്രമാണ് ഹംസക്ക് ലഭിച്ചതെന്നും ഓർക്കണം.

വിജയ പ്രഖ്യാപനത്തിനു ശേഷം ആദ്യമായി ഹംസ ആവശ്യപ്പെട്ടത് സ്വതന്ത്ര സ്‌കോട്ട്ലാൻഡ് ആയിരുന്നെങ്കിലും, ഹംസ യൂസഫ് ഈ സ്ഥാനത്ത് ഇരിക്കുന്ന കാലത്തോളം അതൊരു സ്വപ്നമായി അവശേഷിക്കും എന്നാണ് ഡാൻ വൂട്ടൺ പറയുന്നത്. ഹംസ സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ആയിരിക്കുന്ന കാലത്തോളം ഈ വിഷയത്തിൽ യു കെ സുരക്ഷിതമായിരിക്കും.