ലണ്ടൻ: പരമ്പരാഗത ചടങ്ങുകളോടെ ചാൾസ് മൂന്നാമൻ രാജാവിനെ സ്‌കോട്ട്ലാൻഡ് രാജാവായി വാഴിച്ചു. കാമില രാജ്ഞിയും വെയ്ൽസ് രാജകുമാരനും രാജകുമാരിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്‌കോട്ട്ലാൻഡിന്റെ കിരീടം ധരിച്ച് രാജാവിന് സ്‌കോട്ട്ലാൻഡിന്റെ അഭിമനമായ വാളും നൽകിയായിരുന്നു ചടങ്ങുകൾ പൂർത്തിയായത്. വെസ്റ്റ്മിനിസ്റ്റർ ആബെയിലെ കിരീടധാരണ ചടങ്ങുകൾക്ക് ശേഷം എട്ടാഴ്‌ച്ച കഴിഞ്ഞപ്പോൾ എഡിൻബർഗിലെ സെയിന്റ് ഗെയ്ൽസ് കത്തീഡ്രലിൽ വച്ചായിരുന്നു ഈ ചടങ്ങ് നടന്നത്.

ഇംഗ്ലണ്ടിന്റെ അതിർത്തിക്ക് വടക്ക് ഡ്യുക്ക് ആൻഡ് ഡച്ചസ് ഓഫ് റോത്ത്സേ എന്നറിയപ്പെടുന്ന വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും സ്‌കോട്ട്ലാൻഡിലെ വിവിധ പ്രമുഖർക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു. ചർച്ച ഓഫ് സ്‌കോട്ട്ലാൻഡിന്റെ ജനറൽ അസംബ്ലി മോഡറേറ്റർ റൈറ്റ് റെവെറണ്ട്‌സാലി ഫോസ്റ്റർ ഫ്ളൂട്ടൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ആഗോളതാപനത്തിനെതിരെ പോരാടാനായിരുന്നു അതിൽ പ്രധാനമായും അവർ ആഹ്വാനം ചെയ്തത്.

ചടങ്ങുകൾക്ക് ഒടിവിൽ സ്‌കോട്ട്ലാൻഡ് തലസ്ഥാനത്ത് 21 ആചാര വെടികൾ മുഴക്കിയായിരുന്നു ചടങ്ങുകൾ പൂർത്തീകരിച്ചതിന്റെ അറിയിപ്പ് നൽകിയത്. തുടർന്നുള്ള രാജകീയ ഘോഷയാത്ര നടക്കുന്നതിനിടയിൽ നോട്ട് മൈ കിങ് പ്രതിഷേധക്കാർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ഇത് രാജകുടുംബ ആരാധകർക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും വലിയൊരു പ്രശ്നമായി മാറിയില്ല.

സുരക്ഷാ വേലിക്ക് മുകളിലൂടെ കയറാൻ ശ്രമിച്ച 20 ഉം 21 ഉം വയസ്സുള്ള രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. ചടങ്ങുകൾ ആരംഭിക്കുന്നതിനു മുൻപായി സംസാരിച്ച രാജാവ്, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ചെറുക്കേണ്ടതിനെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. സ്‌കോട്ട്ലാൻഡിലെ വിവിധ തുറകളിലെ നൂറോളം പ്രമുഖർ ഘോഷയാത്ര ആയിട്ടായിരുന്നു എഡിൻബർഗ് കാസിലിൽ നിന്നുംകത്തീഡ്രലിൽ എത്തിച്ചേർന്നത്.

രാജാധികാരത്തെ എതിർക്കുന്നവരും രാജ ഭക്തരും നിരത്തുകളിൽ തടിച്ചു കൂടിയിരുന്നു. നോട്ട് മൈ കിങ് എന്ന മുദ്രാവാക്യം പ്രതിഷേധക്കാർ മുഴക്കിയപ്പോൾ ഗോഡ് സേവ് ദി കിങ് എന്ന ഗാനം ഉച്ചത്തിൽ ആലപിച്ചായിരുന്നു രാജഭക്തർ തിരിച്ചടിച്ചത്.