ലണ്ടൻ: ചെങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെ ഹൂത്തി വിമതർ നടത്തുന്ന ആക്രമണം പ്രതിരോധിക്കാൻ ബ്രിട്ടനും അമേരിക്കയും തയ്യറായത് പാശ്ചാത്യ ശക്തികൾ നൽകിയ അന്തിമ ശാസനം അവഗണിച്ച പശ്ചാത്തലത്തിൽ. യമനിലെ ഹൂതി താവളങ്ങളിൽ വ്യോമാക്രമണം ഉൾപ്പടെയുള്ള നടപടികൾ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി പ്രധാനമന്ത്രി ഋഷി സുനക് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തിരുന്നു, ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ, ബ്രിട്ടൻ ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികൾ നൽകിയ അന്തിമ ശാസനം അവഗണിച്ച പശ്ചാത്തലത്തിലാണിത്. പിന്നാലെ അമേരിക്കയിലും കൂടിയാലോചനകൾ നടന്നു. പിന്നെ ആക്രമണവും.

ചെങ്കടലിൽ കപ്പലുകൾക്കെതിരെ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമെന്ന നിലയിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ആവശ്യം വന്നാൽ മറ്റു സൈനിക നടപടികളിലേക്ക് കടക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. ''എന്റെ നിർദ്ദേശാനുസരണം യുകെ, ഓസ്‌ട്രേലിയ, ബെഹ്‌റിൻ, കാനഡ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ യുഎസ് സൈനികസംഘം യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തി. ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയിൽ കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനുള്ള ഹൂതികളുടെ ശ്രമത്തിനെതിരെയാണ് ആക്രമണം'' ബൈഡൻ പറഞ്ഞു.

യെമനിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ ,ഹമാസിന് നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ചെങ്കടലിൽ ചരക്കുകപ്പലിനെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയത്. 2016നു ശേഷം യെമനിലെ ഹൂതികൾക്കെതിരെ യുഎസ് നടത്തുന്ന ആദ്യ ആക്രമണമാണ് ഇത്. യുകെയിൽ ഇന്നലെ വൈകീട്ട് വെർച്വൽ ആയിട്ടായിരുന്നു അടിയന്തിര മന്ത്രിസഭാ യോഗം ചേർന്നത്. വ്യക്തമായ പദ്ധതികൾ സഹപ്രവർത്തകർക്ക് പ്രധാനമന്ത്രി വിശദീകരിച്ചു കൊടുക്കുമ്പോൾ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണും പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നു. ഹൂതികൾക്ക് എതിരെ അക്രമം നടത്തുവാനായി സൈപ്രസ്സിലെ ആക്രോട്രി ബ്രിട്ടീഷ് വ്യോമസേനാസ്ഥാനത്തുള്ള എഫ് 35 ബി ജെറ്റുകളാണ് ഉപയോഗിച്ചത്. ആക്രമണത്തിൽ ഈ ജെറ്റുകൾ നിർണായക പങ്ക് വഹിച്ചുവെന്നാണ് സൂചന.

ഹൂതികളുടെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകൾ കേന്ദ്രീകരിച്ചായിരിക്കും ആക്രമണം. മാരകമായ ആർ എക്സ് - 9 ഘടിപ്പിച്ച ബ്രിട്ടീഷ് ഡ്രോണുകളും ആക്രമണത്തിൽ പങ്കെടുത്തു. യമനിലെ ഏറ്റവും വലിയ തുറമുഖമായ ഹൊഡീഡ ഉൾപ്പടെ ഭൂരിഭാഗം പ്രദേശങ്ങളും ഇറാൻ പിന്തുണയുള്ള ഹൂതി ഭീകരരുടെ നിയന്ത്രണത്തിലാണ്. ദീർഘദൂര റോക്കറ്റുകളും, ഡ്രോണുകളും, ഹെലികോപറ്ററുകളും ഉൾപ്പടെയുള്ള ആധുനിക ആയുധങ്ങൾ കൈവശം ഉള്ള ഈ ഭീകര സംഘടനയാണ് യമൻ തീരത്തുള്ള ദ്വീപുകളുടെയും നിയന്ത്രണം കൈവശം വച്ചിരിക്കുന്നത്. ഇവിടെ നിന്നാണ് പാശ്ചാത്യ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം അഴിച്ചു വിടുന്നത്. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിലേക്കുള്ള കപ്പലുകളാണ് ആക്രമിക്കുന്നത് എന്നാണ് ഹൂതികളുടെ വാദം.

ചെങ്കടലിൽ കപ്പലുകൾക്കെതിരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയുമായി യുഎസും ബ്രിട്ടനും അതിശക്തമായി രംഗത്ത് വരികയായിരുന്നു. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം അഴിച്ചുവിട്ടു. ചെങ്കടലിൽ യുഎസ് ചരക്കുകപ്പലുകൾക്ക് എതിരായ ഹൂതി ആക്രമണങ്ങൾക്ക് തിരിച്ചടിയായുള്ള ആക്രമണമെന്നാണ് റിപ്പോർട്ട്. ചെങ്കടലിൽ രാജ്യാന്തര കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികൾ ഒരു വർഷത്തോളമായി നടത്തുന്ന ആക്രമണങ്ങൾക്ക് ആദ്യമായാണ് തിരിച്ചടി നൽകുന്നത്. അതിശക്തമായ ആക്രമണം തുടരാനാണ് തീരുമാനം.

ഒരു വർഷത്തിനിടെ 27 കപ്പലുകൾക്കെതിരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. തുർക്കിയിൽനിന്ന് ഇന്ത്യയിലേക്ക് വന്ന ട്രക്ക് കാരിയറും ഇവർ പിടിച്ചെടുത്തിരുന്നു. ചരക്കുകപ്പലുകൾ സംരക്ഷിക്കാനുള്ള നടപടികൾക്ക് പിന്തുണയറിയിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. ആക്രമണം നടത്തിയാൽ യുഎസിന് തക്കതായ മറുപടി നൽകുമെന്ന് ഹൂതി നേതാവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രയേലിനെതിരായ നീക്കത്തിന്റഎ ഭാഗമായാണ് കപ്പലുകൾ പിടിച്ചെടുക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും, ഹൂതികൾ പിടിച്ചെടുത്ത കപ്പലുകളിൽ ഇസ്രയേൽ ബന്ധമില്ലാത്തതാണ് കൂടുതലും. ഈ സാഹചര്യത്തിലാണ് അമേരിക്ക തിരിച്ചടിക്കുന്നത്.

ഹൂതികളുടെ ആക്രമണത്തിനെതിരെ കഴിഞ്ഞ ആഴ്ച യുഎസ് അന്ത്യശാസനം നൽകിയിരുന്നു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ്, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളുൾപ്പെടെ 12 രാജ്യങ്ങൾ സംയുക്തമായി മുന്നറിയിപ്പ് നൽകി ഒരു ദിവസം പിന്നിട്ടപ്പോൾ വീണ്ടും ആക്രമണമുണ്ടായതാണ് യുഎസിനെ പ്രകോപിപ്പിച്ചത്.