മോസ്‌കോ: പുടിനെതിരെ നീങ്ങിയ വാഗ്നർ ഗ്രൂപ്പ മേധാവി യെവ്ഗനി പ്രിഗ്രോഷിൻ മരിച്ചെന്ന് സ്ഥികരീച്ചു റഷ്യ. വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 10 പേരിൽ ഒരാൾ യെവ്ഗനി പ്രിഗ്രോഷിനെന്നാണ് റഷ്യ സ്ഥിരീകരിച്ചത്. റഷ്യയുടെ ഇൻവസ്റ്റിഗേറ്റീവ് കമ്മിറ്റി (എസ്‌കെ)യാണ് മരിച്ചത് പ്രിഗോഷിൻ തന്നെയാണെന്ന് വ്യക്തമാക്കിയത്. മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ ജനിതക പരിശോധനയിലാണു സ്ഥിരീകരണം.

മോസ്‌കോയ്ക്കും സെന്റ്പീറ്റേഴ്‌സ്ബർഗിനുമിടയിൽ തകർന്നുവീണ സ്വകാര്യ വിമാനത്തിലുണ്ടായിരുന്ന 10 പേരുടെ പേരുകൾ റഷ്യയുടെ ഏവിയേഷൻ ഏജൻസി നേരത്തെ പുറത്തുവിട്ടിരുന്നു. അതിൽ പ്രിഗ്രോഷിന്റെയും അദ്ദേഹത്തിന്റെ വലംകൈ ദിമിത്രി ഉത്കിന്റെയും പേരുമുണ്ടായിരുന്നു. ഇതിനു പിന്നാലെ മൃതദേഹങ്ങളിൽ നടത്തിയ മോളിക്യുലർ ജനിതക പരിശോധനയിൽ മരിച്ച പത്തുപേരും ആരെല്ലാമെന്നു സ്ഥിരീകരിച്ചു. വിമാനത്തിലെ പത്തുപേരുടെ പട്ടികയുമായി യോജിക്കുന്നതാണ് പരിശോധനാ ഫലം.

ബുധനാഴ്ചയാണു പ്രിഗോഷിൻ അടക്കം 10 പേർ കയറിയ സ്വകാര്യവിമാനം തകർന്നുവീണത്. മരിച്ചവരുടെ കുടുംബങ്ങളെ ടിവിയിലൂടെ അനുശോചനം അറിയിച്ച പുട്ടിൻ, 'ഗുരുതരമായ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും പ്രിഗോഷിൻ പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു' എന്നു പറഞ്ഞു. ജൂൺ 24 നു നടത്തിയ അട്ടിമറിശ്രമത്തിന്റെ പേരിൽ പ്രിഗോഷിനെ പുട്ടിന്റെ ഉത്തരവു പ്രകാരം വധിച്ചതാണെന്നാണു പാശ്ചാത്യഭരണകൂട കേന്ദ്രങ്ങളും നിരീക്ഷകരും വിലയിരുത്തുന്നത്.

ശതകോടീശ്വര വ്യവസായിയായ പ്രിഗോഷിൻ, പുട്ടിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. പുട്ടിനെതിരെ തിരിഞ്ഞതിനാൽ പ്രിഗോഷിനെ കൊലപ്പെടുത്തിയെന്ന് തന്നെയുള്ള ആരോപണമാണ് ശക്തം. അതേസമം ഈ ആരോപണം റഷ്യ തള്ളുകയാണ്. വിമാന അപകടത്തിന് പിന്നാലെ 'പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു പ്രിഗോഷിൻ' എന്ന് മാത്രമായിരുന്നു പുട്ടിന്റെ പ്രതികരണം. കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങളെ അനുശോചനം അറിയിച്ച പുട്ടിൻ, എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും സമയമെടുക്കുമെന്നുമാണ് ടിവി പ്രസംഗത്തിൽ പറഞ്ഞത്.

പ്രിഗോഷിൻ പോയതോടെ ഇനി വാഗ്‌നർ ഗ്രൂപ്പിന് എന്തുസംഭവിക്കും എന്ന സംശയമാണ് നിലനിൽക്കുന്നത്. പ്രിഗോഷിന്റെയും വാഗ്‌നർ ഗ്രൂപ്പിന്റെയും നാശം യുക്രെയ്ൻ സൈന്യത്തിനും, യുക്രെയ്‌നിലെ റഷ്യൻ പ്രതിരോധ സേന ഉൾപ്പെടെയുള്ള 'ശത്രുക്കളുടെ സേനയ്ക്കും' ഉപകാരപ്പെടുമെന്നാണ് നിഗമനം. വിമാന അപകടത്തിന് പിന്നിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനാണെന്നാണ് റഷ്യൻ പൗരന്മാരും വിദേശ രാജ്യങ്ങളും സംശയിക്കുന്നത്. ഇതിനിടെ, ഉയരുന്ന ആരോപണങ്ങൾ കള്ളമാണെന്ന് വ്യക്തമാക്കി ക്രെംലിൻ രംഗത്തെത്തി. പ്രിഗോഷിന്റെ അപകടമരണത്തിലെ വസ്തുതകൾ പുറത്തുവരേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിന് സമയമെടുക്കുമെന്നുമാണ് ക്രെംലിന്റെ നേരത്തെയുള്ള മറുപടി.

മോസ്‌കോയിൽനിന്നു സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കു പോകുകയായിരുന്ന വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ അറിയിച്ചത്. വിമാനം വീഴ്‌ത്തിയതിനു പിന്നിൽ റഷ്യൻ ഇന്റലിജൻസ് ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ആണെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വാഗ്‌നർ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിൻ സഞ്ചരിച്ച വിമാനം മോസ്‌കോയിൽനിന്ന് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിൽ തകർന്നുവീഴുകയായിരുന്നു. സ്വകാര്യവിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്റെയും വാഗ്‌നർ ഗ്രൂപ്പിന്റെ ഏറ്റവും മുതിർന്ന കമാൻഡർ ദിമിത്ര ഉത്കിനിന്റെയും പേരുകളുണ്ടെന്ന് വ്യോമയാനവകുപ്പിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസിയാണ് അറിയിച്ചത്.

വ്‌ളാഡിമിർ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയതിന്റെ പ്രതികാരമായി പ്രിഗോഷിനെയും കൂട്ടരെയും ഇല്ലായ്മ ചെയ്‌തെന്ന നിഗമനമാണു പാശ്ചാത്യരാജ്യങ്ങൾക്കുള്ളത്. വെറുമൊരു കള്ളനിൽ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളർന്നയാളാണ് യവ്ഗിനി പ്രിഗോഷിൻ. ജയിലിൽ കഴിഞ്ഞ ക്രിമിനലുകളെ കോർത്തിണക്കിയാണ് ഇയാൾ സ്വന്തം പടയാളികളെ കണ്ടെത്തിയത്.

വ്‌ലാദിമിർ പുടിന്റെ അതേ നഗരമായ സെന്റ് പീറ്റേഴ്‌സ് ബർഗിലാണ് യവ്‌ഗെനി പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തി. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിലായി. ജയിലിൽ നിന്ന് ഇറങ്ങിയിട്ടും വീണ്ടും മോഷണത്തിനിടെ പിടിച്ചു. ഒൻപതു വർഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിൻ പുതിയ ആളായി മാറി.

ബർഗർ വിൽക്കുന്ന കട തുടങ്ങി. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്‌സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. ഈ വേളയിലാണ് വ്‌ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളർച്ച. 2000 ത്തിൽ പുടിൻ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യവ്‌ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. ജയിലറകളിൽ നിന്ന് പടയാളികളെ റിക്രൂട്ട് ചെയ്യുന്ന യെവ്ഗിനി പ്രിഗോഷിൻ ക്രൂരനായ വ്യക്തിയായാണ് അന്താരാഷ്ട്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2016 അമേരിക്കൻ തെരഞ്ഞെടുപ്പിൽ കൈകടത്തിയ 13 റഷ്യക്കാരിൽ ഒരാളായിരുന്നു പ്രിഗോഷിൻ.

2014-ൽ യുക്രൈനിലെ ക്രിമിന പെനിൻസുലയിൽ നടന്ന പോരാട്ടത്തിലാണ് പ്രിഗോഷിന്റെ കൂലിപ്പടയായ വാഗ്‌നർ സംഘത്തിന്റെ ഉദയം. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വർഷം കൊണ്ട് 50,000-ത്തിലേറെ പേർ ഉൾപ്പെടുന്ന കൂട്ടമായി മാറി. 2022 ഡിസംബറിലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനെതിരെ പോരാടാൻ വാഗ്‌നർ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിൽ 10,000 പേർ കോൺട്രാക്ടേഴ്സും 40,000 പേർ കുറ്റവാളികളുമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. കുറ്റവാളികളെ ജയിലിൽനിന്ന് റിക്രൂട്ട് ചെയ്യും. യുദ്ധമുഖത്തിലെത്തിയവർക്ക് ജയിൽ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് മുന്നോട്ടുവെക്കുന്നത്. റഷ്യയിലെ ഉൾനാടൻ പ്രദേശമായ മോൾക്കിനിയിൽവച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്.

പുടിൻസ് ഷെഫ് അഥവാ പുട്ടിന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന റഷ്യൻ വ്യവസായി യെവ്ഗിനി പ്രിഗോഷിൻ നേതൃത്വം നൽകുന്ന സ്വകാര്യ സൈനിക സൈനിക സംഘമാണ് വാഗ്‌നർ ഗ്രൂപ്പ്. ഇവരാണു കിഴക്കൻ യുക്രെയ്‌നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്നത്. എന്നാൽ, ഏതാനും മാസങ്ങളായി റഷ്യൻ സൈനികനേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനുമെതിരെ പ്രിഗോഷിൻ പരസ്യവിമർശനം ഉയർത്തുന്നുണ്ടായിരുന്നു. ഇത് ഇരു സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടവയ്ക്കുകയും ചെയ്തു.

തന്റെ പടയാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകുന്നില്ലെന്നും അവരുടെ പ്രതിസന്ധികൾ പരിഗണിക്കുന്നില്ലെന്നുമായിരുന്നു റഷ്യൻ സൈന്യത്തിനെതിരെയുള്ള പ്രിഗോഷിന്റെ പ്രധാന പരാതി. യുക്രൈനിലെ പ്രധാന നഗരമായ ബക്മൂതിൽ കഴിഞ്ഞ മാസം നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ വാഗ്‌നർ ഗ്രൂപ്പും റഷ്യൻ സൈന്യവും ഓന്നിച്ചായിരുന്നു പോരാടിയത്. എന്നാൽ, ബക്മൂത് കയ്പിടിയിൽ ഒതുക്കിയതോടെ റഷ്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആരോപണം വാഗ്‌നർ സംഘം ഉയർത്തി.