ലണ്ടൻ: ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് എലിസബത്ത് രാജ്ഞിയുടെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള അന്തിമയാത്ര സ്‌കോട്ട്‌ലണ്ടിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര തുടരുന്നു. ബാൽമോറൽ കൊട്ടാരത്തിൽ നിന്നും ആറ് മണിക്കൂറിലേറെ സഞ്ചരിച്ച് വിലാപയാത്ര എഡിൻബറോയിലെ ഹോളിറൂഡ് കൊട്ടാരത്തിൽ അവസാനിക്കും. ഇവിടെ പൊതുജനങ്ങൾക്ക് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടാക്കും.

റോയൽ സ്‌കോട്‌ലൻഡ് സ്റ്റാൻഡേർഡ് പതാക പുതച്ച്, റീത്തുകളാൽ അലങ്കരിക്കപ്പെട്ട രാജകീയ വാഹനത്തിലാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം അന്ത്യയാത്രക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെ ബ്രിട്ടീഷ് സമയം പത്തുമണിയോടെ ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട ഈ വാഹനം ആബർഡീന്റെ പ്രാന്തങ്ങളിലൂടെ സഞ്ചരിച്ച്, ഡൺഡിയും ക്വീൻസ്‌ഫെറി ക്രോസിംഗും പിന്നിട്ട് ഏതാണ്ട് ആറുമണിക്കൂറോളമെടുത്താണ് എഡിൻബറോയിലെ ഔദ്യോഗിക വസതിയായ ഹോളിറൂഡ് ഹൗസ് പാലസിൽ എത്തിച്ചേരുക.

രാജ്ഞിയെ പ്രാണനുതുല്യം സ്‌നേഹിച്ചിരുന്ന നിരവധി പേർ ഈ യാത്രയിൽ ഉടനീളം അവരെ ഒരുനോക്കു കാണാൻ വേണ്ടി കാത്തുനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. സ്‌കോട്ട്‌ലാന്ഡിന്റെ ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടിയുള്ള ആ ദീർഘയാത്ര ഉടനീളം ഹെലിക്യാമിൽ പകർത്തി തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ ഹോളിറൂഡ് കൊട്ടാരത്തിൽ നിന്ന് ഘോഷയാത്രയായി രാജ്ഞിയുടെ ഭൗതിക ശരീരം എഡിൻബറോയിലെ സെന്റ് ജൈൽസ് കത്തീഡ്രലിലേക്ക് കൊണ്ടുപോകും.

അവിടെ അടുത്ത 24 മണിക്കൂർ നേരം അത് പൊതുദർശനത്തിനായി സൂക്ഷിക്കപ്പെടുന്ന ദേഹം അടുത്ത ദിവസം കത്തീഡ്രലിൽ നിന്ന് റോഡുമാർഗം എഡിൻബറോ വിമാനത്താവളത്തിലേക്കും അവിടെ നിന്ന് വായുമാർഗം RAF നോർത്തോൾട്ട് വിമാനത്താവളത്തിലേക്കും എത്തിക്കും. അവിടെ നിന്ന് വീണ്ടും റോഡുമാർഗം ഭൗതിക ശരീരം ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് കൊണ്ടുപോകും. ബാക്കിയുള്ള സംസ്‌കാര ചടങ്ങുകൾ നടക്കുക അങ്ങ് ലണ്ടനിൽ വച്ചാവും.

സെപ്റ്റംബർ 19 ന് വെസ്റ്റ്മിനിസ്റ്റർ അബെയിൽ നടക്കുന്ന മരണാനന്തര ശുശ്രൂഷകൾക്ക് ശേഷം ബ്രിട്ടീഷ് രാജ്ഞിയുടെ ഭൗതിക ശരീരം വിൻഡ്‌സർ കാസിലിലെ സെയിന്റ് ജോർജ്ജ് ചാപ്പലിലേക്ക് കൊണ്ടു വരും. അന്ത്യകർമ്മങ്ങൾ ചെയ്യുന്നത് അവിടെയായിരിക്കും. ബ്രിട്ടീഷ് രാജാവ്, ചാൾസ് മൂന്നാമനും മറ്റ് രാജകുടുംബാംഗങ്ങളും മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ഇതിനിടയിൽ നിരവധി പേർ രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവർ ആദരപൂർവ്വം സമർപ്പിക്കുന്ന പുഷ്പചക്രങ്ങൾ ലോംഗ്വേയിലെ കേംബ്രിഡ്ജ് ഗെയ്റ്റിനു മുൻപിൽ സമർപ്പിക്കുവാനാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്ഞിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തുന്ന പൊതുജനങ്ങളെ നിയന്ത്രിക്കുവാനും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുവാനും തെംസ് പൊലീസ് തയ്യാറായിക്കഴിഞ്ഞു.

ദുഃഖാചരണ കാലത്ത് ബ്രിട്ടണിലെ ബെർക്ക്ഷയർ പട്ടണത്തിലെ പൊലീസ് സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. അതൊടൊപ്പം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ കാമറകൾ ഉൾപ്പടെയുള്ള് ആധുനിക സാങ്കേതിക വിദ്യകളും സുരക്ഷ ഉറപ്പാക്കുവാനായി പൊലീസ് ഉപയോഗിക്കുന്നുണ്ട്. കല്യാണം, മാമോദീസ, സംസ്‌കാരം തുടങ്ങിയ ചടങ്ങുകൾക്കായി രാജകുടുംബാംഗങ്ങൾ പ്രധാനമായും സെയിന്റ് ജോർജ്ജ് ചാപ്പലിനെയാണ് ആശ്രയിക്കാറുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു ഇവിടെ ഫിലിപ്പ് രാജകുമാരനെ അടക്കം ചെയ്തത്.

ഇന്ന് എഡിൻബർഗിലെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിൽ രാജ്ഞിയുടെ മൃതദേഹം എത്തിച്ചേരും. തിങ്കളാഴ്‌ച്ച അവിടെ നിന്നും സെയിന്റ് ഗിൽസ് കത്തീഡ്രലിൽ എത്തിക്കുന്ന മൃതദേഹം കർമ്മങ്ങൾക്ക് ശേഷം അവിടെ തന്നെ സൂക്ഷിക്കും. പിന്നീട് ചൊവ്വാഴ്‌ച്ചയായിരിക്കും വ്യോമമാർഗം അത് ബക്കിങ്ഹാം പാലസിൽ എത്തിക്കുക.

പിന്നീട് വെസ്റ്റ്മിനിസ്റ്ററിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം കൃത്യം നാലു ദിവസം വെസ്റ്റ്മിനിസ്റ്റർ ഹോളിൽ തന്നെ വെയ്ക്കും. സെപ്റ്റംബർ 14 മുതൽ 18 വരെ അത് അവിടെ തുടരും. ലണ്ടനിലേക്ക് മൃതദേഹം കൊണ്ടു വരുമ്പോൾ രാജകുടുംബത്തിൽ നിന്നും രാജ്ഞിയുടെ മകൾ ആനി രാജകുമാരി മാത്രമായിരിക്കും അതിനെ അനുഗമിക്കുക എന്ന് ബക്കിങ്ഹാം പാലസ് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്‌കാര നാളിൽ, വിലാപയാത്രയായി മൃതദേഹം വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിൽ നിന്നും വെസ്റ്റ്മിനിസ്റ്റർ ആബെയിലേക്ക് കൊണ്ടു പോകും. അവിടെ വച്ചായിരിക്കും മരണാനന്തര ചടങ്ങുകൾ നടത്തുക. ചടങ്ങുകൾക്ക് ശേഷം മൃതദേഹം വെല്ലിങ്ടൺ ആർച്ചിലേക്കും , പിന്നീട് അവിടെ നിന്ന് വിൻഡ്‌സറിലേക്കും റോഡ് മാർഗ്ഗം കൊണ്ടുപോകും. അവിടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ ഉറങ്ങുന്നതിനു തൊട്ടടുത്തായി രാജ്ഞിക്കും അന്ത്യവിശ്രമത്തിന് ഇടം ഒരുക്കും.