എഡിൻബർഗ്: സ്‌കോട്ട്ലാൻഡ് തലസ്ഥാനമായ എഡിൻബർഗിലെ ഹോളിറൂഡ് ഹൗസിൽ ഇന്നലെ പൊതു ദർശനത്തിനു വെച്ച എൽസിബത്ത് രാജ്ഞിയുടേ ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത് ആയിരങ്ങളായിരുന്നു. തന്റെ പ്രിയപ്പെട്ട ബാൽകൊറാൽ കാസിലിൽ നിന്നും നേരത്തേ അവസാനത്തെ യാത്ര പുറപ്പെട്ട രാജ്ഞിയുടെ മൃതദേഹത്തെ ഹോളിറൂഡ് ഹൗസിൽ മക്കളായ ആൻഡ്രൂ രാജകുമാരൻ, ആനി രാജകുമാരി, എഡ്വേർഡ് രാജകുമാരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ബാൽമൊറാൽ പുഷ്പങ്ങൾ കൊണ്ട് തീർത്ത പുഷ്പചക്രം മുകളിൽ സ്ഥാപിച്ച, ഓക്ക് മരത്തിൽ തീർത്ത ശവപ്പെട്ടിയിൽ അന്തിയുറങ്ങുന്ന രാജ്ഞിയേയും വഹിച്ചുള്ള വിലാപയാത്ര ക്യുൻസ്ഫെരി ക്രോസ്സിംഗിലൂടെ ഫോർത്ത് നദി കടന്ന് ആറു മണീക്കൂറിൽ എഡിൻബർഗിൽ എത്തുകയായിരുന്നു. വഴിയരികിൽ തടിച്ചുകൂടിയ ജനങ്ങൾ ആരുടേയും നിർദ്ദേശമില്ലാതെ തന്നെ മൗനം ആചരിച്ച് രാജ്ഞിയോടുള്ള ബഹുമാനം രേഖപ്പെടുത്തി.

വിലാപയാത്ര സ്‌കോട്ടിഷ് പാർലമെന്റിനു മുൻപിലൂടെ കടന്നു പോയപ്പോൾ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ ഉൾപ്പടെയുള്ള എല്ലാ മുതിർന്ന നേതാക്കളും വഴിയരികിൽ നിന്ന് രാജ്ഞിക്ക് അഭിവാദ്യം അർപ്പിച്ചു. വൈകിട്ട് നാലരമണിയോടെ കൊട്ടാരത്തിലെത്തിയ മൃതദേഹത്തെ മക്കളായ ആൻഡ്രുവും എഡ്വേർഡും ഭാര്യ സോഫിയും ചേർന്ന് സ്വീകരിച്ചു. പിന്നീട് സ്‌കോട്ട്ലാൻഡിലെ രാജ്ഞിയുടെ അംഗരക്ഷകർ ഗാർഡ് ഓഫ് ഓണർ നൽകി.

ഇന്നലെ രാത്രി മുഴുവൻ കൊട്ടാരത്തിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് ഉച്ചയോടെ സെയിന്റ് ഗിൽസ് കത്തീഡ്രലിൽ എത്തിക്കും. അവിടെ ചാൾസ് മൂന്നാമന്റെ രാജ്യത്തിന്റെ തലവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് കാണുവാൻ ആയിരങ്ങൾ തടിച്ചു കൂടിക്കഴിഞ്ഞു. നാളെ എഡിൻബർഗിലെത്തുന്ന ചാൾസ് മൂന്നാമനും, ഭാരി കാമില രാജ്ഞിയും രാജ്ഞിയുടെ മറ്റു മക്കൾക്കൊപ്പം രാജ്ഞിയുടെ മൃതദേഹത്തെ കാൽനടയായി അനുഗമിക്കും.

വിക്ടോറിയൻ കാലഘട്ടത്തിന്റെ പ്രൗഢി വിളിച്ചോതുന്ന സുന്ദരിയായ ബാലറ്റർ ഗ്രാമത്തിലൂടെ വിലാപയാത്ര നീങ്ങിയപ്പോൾ ഗ്രാമം മുഴുവൻ നിശ്ചലമായി. രാജ്ഞിയുടെ പ്രിയപ്പെട്ട ഒഴിവുകാല വസതിയായ ബാൽമൊറാൽ എസ്റ്റേറ്റിന് പശ്ചാത്തലമൊരുക്കുന്ന ഈ ഗ്രാമവും ഗ്രാമവാസികളും രാജ്ഞിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ബാല്യം കാലം മുതൽ തന്നെ അവിടത്തെ നിത്യസന്ദർശകയായിരുന്നു രാജ്ഞി, ഗ്രാമീണർക്കെല്ലാം തന്നെ പ്രിയപ്പെട്ട അയൽക്കാരിയായിരുന്നു.

തന്റെ അയൽക്കാരെ കണ്ണീരണിയിച്ചുകൊണ്ട് സാവധാനം നീങ്ങിയ വിലാപയാത്ര അവസാനം ഹോളിറൂഡ് ഹൗസിൽ എത്തിയപ്പോഴേക്കും അവിടെ ഒരു ജനസാഗരം തന്നെയ് ഉണ്ടായിരുന്നു. എഡിൻബർഗിൽ തെരുവുകളിൽ അച്ചടക്കത്തോടെ ക്യുവിൽ കാത്തുനിന്ന് പ്രിയപ്പെട്ട രാജ്ഞിയെ അവസാനമായി ഒരുനോക്കു കാണാൻ എത്തിവർ.