ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഏ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. അൽപ സമയത്തിനകം അംഗത്വം സ്വീകരിക്കും. മൂന്ന് മണിക്ക് പ്രധാന വ്യക്തി ബിജെപിയിൽ ചേരുമെന്ന് പാർട്ടി ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്ന അനിൽ ആന്റണി ഡൽഹിയിലെ ബജെപി ആസ്ഥാനത്തെത്തി. കെ.സുരേന്ദ്രന് ഒപ്പമാണ് ആസ്ഥാനത്ത് എത്തിയത്.

കോൺഗ്രസിനെ വെട്ടിലാക്കുന്നതാണ് അനിൽ ആന്റണിയുടെ തീരുമാനം. കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ ഗ്രൂപ്പിലെ പ്രധാനിയായിരുന്നു മുമ്പ് അനിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി സംസാരിച്ച ശേഷമാണ് അനിൽ ആന്റണി ബിജെപിയുടെ ഭാഗമായത്. അനിൽ ആന്റണിക്ക് ബിജെപി ഔദ്യോഗിക സ്ഥാനവും നൽകും. ദേശീയ തലത്തിലും അനിൽ ആന്റണിയുടെ ബിജെപിയിലേക്കുള്ള വരവ് ചർച്ചയാക്കും. കേരളത്തിൽ ക്രൈസ്തവ സംഭകളെ അടുപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ എകെ ആന്റണിയുടെ മകൻ ബിജെപിയിൽ എത്തുന്നത്.

കോൺഗ്രസിന്റെ ഐടി സെൽ ചുമതലയുണ്ടായിരുന്ന യുവ നേതാവാണ് അനിൽ കെ ആന്റണി. എന്നാൽ, ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രിയെ പരസ്യമായി പിന്തുണച്ചതോടെ സ്ഥാനം രാജിവെക്കേണ്ടി വന്നു. തുടർന്നാണ് അദ്ദേഹം കോൺഗ്രസിന് എതിരായ പരസ്യ നിലപാടുകൾ സ്വീകരിച്ച് തുടങ്ങിയത്. രാഹുൽ ഗാന്ധിക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും ബിജെപി നേതാക്കളായ എസ് ജയശങ്കർ, സ്മൃതി ഇറാനി എന്നിവരെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. സംസ്‌കാരമില്ലാത്ത വായിൽ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കിൽ പോലും ഇത്തരം പരാമർശങ്ങൾ വരികയെന്നും വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്റെ വിവാദ പരാമർശ വീഡിയോ അനിൽ പങ്കുവച്ചത്. നാണം കെട്ടവർ എന്നും കുറിപ്പിൽ അനിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ വിഷയം സംബന്ധിയായ ചാനൽ ചർച്ചയിൽ സ്മൃതി ഇറാനിയെ പിന്തുണച്ചും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചും അനിൽ പങ്കെടുക്കുകയും ചെയ്തു.