ന്യൂഡൽഹി: സനാതന ധർമ വിവാദത്തിൽ, പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സനാതന ധർമത്തെ ഇല്ലാതാക്കാനും, രാജ്യത്തെ 1000 വർഷത്തേക്ക് അടിമത്തത്തിലേക്ക് തിരികെ കൊണ്ടുപോകാനുമാണ് 'ഇന്ത്യ' ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു. സനാതത ധർമം ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തോട് ഇതാദ്യമായി മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

' അവർ അടുത്തിടെ മുംബൈയിൽ യോഗം ചേർന്നു. ഗമാണ്ടിയ സഖ്യം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന നയവും തന്ത്രവും അവർ അന്ന് തീരുമാനിച്ചെന്നാണ് ഞാൻ കരുതുന്നത്. അവർ ഒരു ഹിഡൻ അജണ്ടയുടെ കാര്യത്തിലും തീരുമാനം എടുത്തു. ഇന്ത്യയുടെ സംസ്‌കാരത്തെ ആക്രമിക്കുക എന്നതാണ് തന്ത്രം. രാജ്യത്തെ ആയിരക്കണക്കിന് വർഷങ്ങളായി ഒന്നിപ്പിക്കുന്ന ചിന്തകളും, മൂല്യങ്ങളും, പാരമ്പര്യങ്ങളും ഇല്ലാതാക്കാനും, വിശ്വാസത്തെ തകർക്കാനുമാണ് അവർ തീരുമാനിച്ചിരിക്കുന്നത്, മോദി പറഞ്ഞു.

'ഗമാണ്ടിയ സഖ്യം സനാതന സംസ്‌കാരത്തെയും പാരമ്പര്യത്തെും ഇല്ലാതാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച റാണി ലക്ഷ്മി ഭായിയുടെ കരുത്തായിരുന്നു സനാതന. മഹാത്മ ഗാന്ധി തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കിയിരുന്നത് സനാതന ധർമ്മമാണ്. അദ്ദേഹത്തെ ജീവിതത്തിൽ ഉടനീളം പ്രചോദിപ്പിച്ചിരുന്നത് ഭഗവാൻ രാമനാണ്. അദ്ദേഹത്തിന്റെ അവസാന വാക്കുകളും ഹേ രാം എന്നായിരുന്നു, മോദി പറഞ്ഞു.

സ്വാമി വിവേകാനന്ദനു,ം ലോകമാന്യ തിലക്കും എല്ലാം സനാതനത്താൽ പ്രചോദിതരായിരുന്നു. ബ്രിട്ടീഷുകാർ തൂക്കികൊന്ന സ്വാതന്ത്ര്യ സമര സേനാനികളെ, ഭാരത മാതാവിന്റെ മടിയിൽ തന്നെ വീണ്ടും പിറന്നുവീഴണമെന്ന് പറയാൻ പ്രേരിപ്പിച്ചതും ഈ സംസ്‌കാരമായിരുന്നു, പ്രധാനമന്ത്രി പറഞ്ഞു.

' വരും ദിവസങ്ങളിൽ അവർ നമുക്കെതിരെയുള്ള ആക്രമണങ്ങളുടെ മൂർച്ച കൂട്ടും. ഈ രാജ്യത്തെയും, ജനങ്ങളെയും സ്‌നേഹിക്കുന്ന ഓരോ വ്യക്തിയും, നമ്മൾ എല്ലാവരും ജാഗ്രതയോടെ ഇരിക്കണം. അവർക്ക് സനാതനത്തെ ഉന്മൂലനം ചെയ്യണം. അടിമത്തത്തിലേക്ക് അവർ രാജ്യത്തെ തള്ളി വിടും. അത്തരം ശക്തികളെ നമുക്കൊന്നിച്ച് തടയണം' മോദി തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

സനാതന ധർമം കേവലം എതിർക്കെപ്പെടേണ്ടതല്ല, പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നാണ് ഡി.എം.കെ. നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നേരത്തെ പറഞ്ഞത്. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിയുടെ പരാമർശത്തിനെതിരെ ബിജെപി. അടക്കമുള്ളവർ രംഗത്തെത്തി.

'ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അവ ഇല്ലാതാക്കാൻ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിർക്കാൻ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം', എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം.എതിർക്കപ്പെടേണ്ടതിനേക്കാൾ, തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതനം. സനാതനം എന്ന വാക്ക് സംസ്‌കൃതത്തിൽനിന്നാണ്. അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി പറഞ്ഞു.

ഉദയനിധി തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും, പിതാവ് എം കെ സ്റ്റാലിൻ പിന്തുണയ്ക്കുകയും ചെയ്‌തെങ്കിലും, പ്രതിപക്ഷ സഖ്യത്തിലെ കോൺഗ്രസ്, എഎപി,തൃണമൂൽ തുടങ്ങിയ കക്ഷികൾ പരാമർശത്തിൽ നിന്ന് അകലം പാലിക്കുകയാണ് ചെയ്തത്.