ജയ്പൂർ: കൈക്കൂലിക്കേസിൽ ഭർത്താവ് അറസ്റ്റിലായതിന് പിന്നാലെ ജയ്പൂർ ഹെറിട്ടേജ് മുനിസിപ്പൽ കോർപ്പറേഷൻ വനിതാ മേയറെ രാജസ്ഥാൻ സർക്കാർ പിരിച്ചുവിട്ടു. കോൺഗ്രസ് നേതാവായ മുനേഷ് ഗുർജാറിനെയാണ് സസ്പെൻഡ് ചെയ്തത്. മുനേഷ് ഗുർജറിനെ പിരിച്ചുവിട്ടുകൊണ്ട് അർധരാത്രിയിൽ ഉത്തരവിറക്കി. ജയ്പുർ കോർപറേഷനിലെ വാർഡ് നമ്പർ 43ൽ നിന്നാണ് മുനേഷ് ഗുർജറിനെ പിരിച്ചുവിട്ടത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുനേഷ് ഗുർജാറിന്റെ ഭർത്താവ് സുശീൽ ഗുർജാറിനെ കഴിഞ്ഞ ദിവസം സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ മുനേഷ് ഗുർജാറിനും പങ്കുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് മേയറെ സസ്പെൻഡ് ചെയ്തത്.

സുശീൽ ഗുർജാർ തന്റെ വസതിയിൽവെച്ച് മേയറുടെ സാന്നിധ്യത്തിൽ പരാതിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മേയറുടെ വീട്ടിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 40 ലക്ഷം രൂപയും അഴിമതി വിരുദ്ധ വിഭാഗം പിടിച്ചെടുത്തിരുന്നു. അഴിമതിക്ക് മേയർ കൂട്ടുനിന്നതായാണ് ഉയരുന്ന പ്രധാന ആരോപണം.

സുശീൽ ഗുർജറിനെ കൂടാതെ കേസിൽ ഇയാളുടെ അനുയായികളായ നാരായൺ സിങ്, അനിൽ ദുബെ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ നാരായൺ സിങ്ങിന്റെ വീട്ടിൽനിന്ന് എട്ട് ലക്ഷം രൂപയും നേട്ടെണ്ണുന്ന യന്ത്രവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പരാതിക്കാരനിൽനിന്നു രണ്ടുലക്ഷം രൂപ സുശിൽ ഗുർജറിന്റെ സുഹൃത്തുക്കളായ അനിൽ ദുബെ, നാരായൺ സിങ് എന്നിവർ ആവശ്യപ്പെട്ടു. തുടർന്ന് മേയറുടെ വസതിയിലെത്തി പണം കൈമാറി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കൈകൂലിയായി ലഭിച്ച പണം കണ്ടെത്തുകയായിരുന്നു.