ചെന്നൈ: സനാതന ധർമ്മത്തെ കുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മിഷൻ അംഗവും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ഖുശ്‌ബു സുന്ദർ രംഗത്ത്. മുസ്ലിം പശ്ചാത്തലമുള്ള തനിക്ക് ആളുകൾ ക്ഷേത്രം പണികഴിപ്പിച്ചു. അതാണ് സനാതന ധർമ്മമെന്ന് ഖുശ്‌ബു എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

'ഞാൻ ഒരു മുസ്ലിം പശ്ചാത്തലത്തിൽ നിന്ന് വന്ന ആളാണ്. എന്നിട്ടും ആളുകൾ എനിക്കായി ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം. എല്ലാവരെയും തുല്യരായി കാണുക. വിശ്വാസം, ബഹുമാനം, സ്‌നേഹം എന്നതാണ് സനാതന ധർമ്മത്തിന്റെ തത്വം. ഈ സത്യം ഡിഎംകെ ചെയർമാൻ കെ വീരമണി അംഗീകരിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ മുടന്തൻ ന്യായം മാത്രം.' എന്നിങ്ങനെയാണ് ഖുശ്‌ബു എക്‌സിൽ കുറിച്ചത്.

എന്നാൽ സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന തന്റെ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് തമിഴ്‌നാട് യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിൻ ആവർത്തിച്ചു. താൻ വംശഹത്യയെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും നിയമനടപടികൾ നേരിടാൻ തയ്യാറാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

സനാതന ധർമം കേവലം എതിർക്കെപ്പെടേണ്ടതല്ല, പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഡി.എം.കെ. നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിയുടെ പരാമർശത്തിനെതിരെ ബിജെപി. അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.

'ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അവ ഇല്ലാതാക്കാൻ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിർക്കാൻ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം', എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം.

എതിർക്കപ്പെടേണ്ടതിനേക്കാൾ, തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതനം. സനാതനം എന്ന വാക്ക് സംസ്‌കൃതത്തിൽനിന്നാണ്. അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി പറഞ്ഞു.

മന്ത്രിയും ഡി.എം.കെ. നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധിയുടെ പരാമർശത്തിനെതിരെ ബിജെപി. ഐ.ടി. സെൽ കൺവീനർ അമിത് മാളവ്യയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന വിഭാഗത്തിന്റെ വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനംചെയ്തതെന്ന വാദമാണ് അമിത് മാളവ്യ ഉയർത്തിയത്. പ്രതിപക്ഷസഖ്യത്തിലെ പ്രധാന ഘടകകക്ഷിയും കോൺഗ്രസിന്റെ ദീർഘകാല സഖ്യകക്ഷിയുമാണ് ഡി.എം.കെ. മുംബൈയിലെ യോഗത്തിൽ അവർ എത്തിച്ചേർന്ന ധാരണ ഇതാണോയെന്ന് വ്യക്തമാക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.

എന്നാൽ, താൻ വംശഹത്യയ്ക്ക് ആഹ്വാനംചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. അതിന്റെ പേരിൽ നിയമനടപടികൾ നേരിടാനും തയ്യാറാണ്. കാവി ഭീഷണികൾക്കുമുന്നിൽ തലകുനിക്കില്ല. സനാതന ധർമ്മത്തിന്റെ മോശം വശങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് താൻ സംസാരിച്ചത്. ഇന്നും നാളെയും എന്നേക്കും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി പ്രസ്താവന നടത്തിയിരുന്നു.