ഷില്ലോംഗ്: മേഘാലയയില്‍ ആകെയുള്ള നാല് എംഎല്‍എമാരില്‍ മൂന്ന് പേര്‍ കൂടി പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. നിലവില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാരാണ് തിങ്കളാഴ്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ ഒരാള്‍ മാത്രമായി. ഇതോടെ 60 അംഗ നിയമസഭയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 31ആയി. നേരത്തെ യുഡിപി, ബിജെപി സഖ്യത്തില്‍ ഭരണം പിടിച്ച എന്‍പിപിക്ക് ഇതോടെ സഭയില്‍ സഖ്യമില്ലാതെ തന്നെ ഭൂരിപക്ഷം ഉറപ്പിക്കാനായി.

മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡോ സെലസ്റ്റിന്‍ ലിംഗ്‌ദോ, ഗബ്രിയേല്‍ വാഹ്ലാംഗ്, ചാള്‍സ് മാര്‍ഗ്‌നര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് എന്‍പിപിയിലേക്ക് എത്തിയത്. എന്‍പിപിയില്‍ ചേരാനുള്ള തീരുമാനം ഇവര്‍ നിയമസഭാ സ്പീക്കറെ അറിയിച്ചതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 16ന് പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്ക് മൂന്ന് പേരെയും കോണ്‍ഗ്രസ് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്‍പിപി പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കോണാഡ് കെ സാഗ്മയാണ് ഇവരെ എന്‍പിപിയിലേക്ക് സ്വീകരിച്ചത്. തിങ്കളാഴ്ച ഷില്ലോംഗില്‍ വച്ച് നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍പിപിയില്‍ ചേര്‍ന്നത്.

നിലവിലെ എന്‍പിപി സഖ്യത്തില്‍ യുഡിപിക്ക് 12 എംഎല്‍എമാരും എച്ച്എസ്പിഡിപിക്കും ബിജെപിക്കും രണ്ട് എംഎല്‍എമാരും വീതമാണുള്ളത്. 1972 ല്‍ രൂപീകരണ സമയം മുതല്‍ നിരവധി സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് നിലവില്‍ ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നത്. മിലിയം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള റോണി വി ലിഗ്‌ദോ മാത്രമാണ് മേഘാലയ നിയമസഭയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നത്.

നേരത്തെ തുര ലോക്‌സഭാ മണ്ഡത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ സലേംഗ് എ സാംഗ്മ വിജയിച്ചിരുന്നു. എന്‍പിപി സ്ഥാനാര്‍ത്ഥി അഗത കെ സാംഗ്മയെ തോല്‍പിച്ചായിരുന്നു സലേംഗ് എ സാംഗ്മയുടെ വിജയം. നേരത്തെ തുര സീറ്റ് പരാജയത്തിന് ബിജെപിയുമായുള്ള എന്‍പിപി സഖ്യത്തിന് ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു.