ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. യാത്രയ്ക്കായി എവിടെ, എത്ര സമയം ചെലവഴിക്കണമെന്നത് കോൺഗ്രസിന്റെ വിഷയമാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റി നിർത്തുന്നുവെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിനും യച്ചൂരി മറുപടി നൽകി. നിക്ഷേപം വരാത്തത് കമ്യൂണിസം കൊണ്ടാണെന്നത് പറഞ്ഞുപഴകിയ പ്രചാരണമാണ്. മനുഷ്യാവകാശ സൂചികകളിൽ കേരളം മുന്നിലും യുപി വളരെ പിന്നിലുമാണെന്നും യച്ചൂരി പറഞ്ഞു.

കേരളത്തിൽ നിക്ഷേപം വരാൻ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്നും വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർ കേരളത്തേക്കാൾ ഉത്തർപ്രദേശിനോട് താൽപര്യം കാട്ടുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. യച്ചൂരിയുടെ മോഡലാണോ നരേന്ദ്ര മോദിയുടെ മോഡലാണോ നാടിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.