മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇക്കുറി 2019 ആവർത്തിക്കുക ബിജെപിക്ക് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂർ. 2019 ആവർത്തികുക ബിജെപിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് തരൂർ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും ബിജെപി ഉയർന്ന നിലയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. എ.ബി.പി നെറ്റ്‌വർക്കിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടി 3.0-ൽ സഹകരണ ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു തരൂർ.

'2019ൽ അവർ ഉയരത്തിലായിരുന്നു. ഇത്തവണ താഴേക്ക് പോകുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഞങ്ങൾ കാണുന്നില്ല. എത്രത്തോളം താഴോട്ട് പോകുമെന്നത് പ്രതിപക്ഷത്തിന്റെ പ്രചരണം ഫലപ്രദമാകുന്നത് പോലെയിരിക്കും' -തരൂർ പറഞ്ഞു. 2019-ൽ ഹിന്ദി ഹൃദയഭൂമിയിലുടനീളം ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു. ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ എല്ലാ സീറ്റുകളിലും മധ്യപ്രദേശിലും കർണാടകയിലും ഒരു സീറ്റൊഴികെ മറ്റെല്ലാ സീറ്റുകളും നേടി. ബംഗാളിലും മഹാരാഷ്ട്രയിലും ബിഹാറിലും ബിജെപി സീറ്റുകൾ നേടിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വോട്ട് ശതമാനം വർധിക്കുമായിരിക്കും എന്നാൽ 2019 ആവർത്തിക്കാൻ അവർക്ക് കഴിയില്ല എന്ന് തരൂർ വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റക്ക് 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുക്കയായിരുന്നു അദ്ദേഹം.

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നൂറ് സീറ്റ് കടക്കില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽനടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടുകയെന്ന ബിജെപിയുടെ പദ്ധതി നടക്കില്ലെന്നും ഇത്തവണ അധികാരത്തിൽനിന്ന് അവർ പുറത്താക്കപ്പെടുമെന്നും ഖാർഗെ അവകാശപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 ഉം എൻഡിഎ 400 ഉം സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം പറയുന്നതിനിടെയാണ് ഖാർഗെയുടെ പരാമർശം.

പദ്ധതികളെല്ലാം കോൺഗ്രസ് തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് ഇവിടെയെത്തുമ്പോൾ പ്രധാനമന്ത്രി പറയുക. എന്നാൽ നിങ്ങൾ ഇപ്പോൾ എന്തുചെയ്യുകയാണെന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്. ജനങ്ങൾ ഇതിനെല്ലാം തക്കതായ മറുപടി നൽകും. രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും രാഹുൽഗാന്ധിയും കഠിനാധ്വാനം ചെയ്ത മണ്ണാണിതെന്നും അമേഠിയിലെ ജനങ്ങൾക്ക് ഗാന്ധി കുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ സീറ്റ് വിഭജനത്തിൽ ധാരണയിൽ എത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടി നാല് സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തമെന്നാണ് ധാരണ. ഒരു സീറ്റിനെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ തർക്കം നിലനിന്നിരുന്നുവെങ്കിലും ഇപ്പോൾ അതും പരിഹരിച്ചെന്നാണ് വിവരം.

നോർത്ത് വെസ്റ്റ് സീറ്റിലായിരുന്നു തർക്കം നിലനിന്നിരുന്നത്. പകരം കിഴക്കൻ ഡൽഹിയിൽ നിന്ന് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെ നിർത്തും. നേരത്തെ, ആം ആദ്മി പാർട്ടി നോർത്ത് വെസ്റ്റ് സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ ഈ സീറ്റ് തന്റെ അക്കൗണ്ടിൽ വരണമെന്ന് ആഗ്രഹിച്ചതാണ് തർക്കം നീളാൻ കാരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മൂന്ന് സീറ്റുകളാണ് - ചാന്ദ്‌നി ചൗക്ക്, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് ഡൽഹി.ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുന്ന നാല് സീറ്റുകളാണ് ന്യൂഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി എന്നിവയാണ്.