ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ, മത്സരിക്കാൻ താനില്ലെന്ന് ശശി തരൂർ എംപി. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ നയം വ്യക്തമാക്കിയത്. റായ്പൂരിൽ ഈ മാസാവസാനം നടക്കുന്ന പ്ലീനറി സമ്മേളനത്തിലാണ് പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ നിന്ന് തരൂരിനും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.

ഉചിതമായ സമയത്താണ് പ്ലീനറി സമ്മേളനം വരുന്നതെന്ന് എം പി പറഞ്ഞു. ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും, ഭാവിയിലെ വെല്ലുവിളികളും വിലയിരുത്താൻ ഒരവസരമാണ് അംഗങ്ങൾക്ക് കിട്ടുക. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ആവശ്യമോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: ' പാർട്ടി തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ആരോഗ്യകരമെന്ന് നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പിൽ ഞാനും മത്സരിച്ചു. ആ തിരഞ്ഞെടുപ്പിൽ, ഞാൻ തോറ്റ സാഹചര്യത്തിൽ, പാർട്ടി നേതൃത്വം എന്തു ചെയ്യണമെന്ന് നിർദ്ദേശിക്കേണ്ടത് എന്റെ ജോലിയല്ല. ഉചിതമായ നടപടികൾ അവർ തീരുമാനിച്ച് നടപ്പാക്കട്ടെ'.

'എഐസിസിയിലെ ഭൂരിക്ഷാഭിപ്രായം ആയിരിക്കും ഇക്കാര്യത്തിൽ നിർണായകം. ഭൂരിപക്ഷം പ്രതിനിധികൾ തിരഞ്ഞെടുപ്പ് വേണമെന്ന് നിർദ്ദേശിച്ചാൽ തിരഞ്ഞെടുപ്പുണ്ടാകും. അതല്ല, തിരഞ്ഞെടുപ്പില്ലാതെ മുന്നോട്ടുപോകാൻ തീരുമാനിച്ചാൽ അങ്ങനെയും ആവാം. ഞാനൊരിക്കൽ മത്സരിക്കുകയും ഭൂരിപക്ഷം കിട്ടാതെ തോൽക്കുകയും ചെയ്തു. ഇനി അക്കാര്യം ആവശ്യപ്പെടാനുള്ള അവകാശം എനിക്കില്ലെന്ന് കരുതുന്നു, ഇനി മറ്റുള്ളവർ മുന്നോട്ടുവരട്ടെ. പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് തലപ്പത്ത് എത്തിയവർ പ്രതിനിധികളുടെ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കട്ടെ', തരൂർ പറഞ്ഞു.

അനുയായികൾ ആവശ്യപ്പെട്ടാൽ പിന്നീട് മത്സരിക്കുമോ എന്ന ചോദ്യത്തിന് സിഡബ്ല്യുസി തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഇപ്പോൾ ഉരുത്തിരിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പുകളെല്ലാം ആത്യന്തികമായി പാർട്ടിയ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ്. പൊതുതിരഞ്ഞെടുപ്പ് ഒരു വർഷം അകലെ നടക്കാനിരിക്കെ പാർട്ടിയെ ദുർബലമാക്കുന്ന ഒന്നും ചെയ്യാൻ ഞങ്ങൾക്ക് താൽപര്യമില്ല, തരൂർ പറഞ്ഞു.

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ആയിരത്തിലേറെ വോട്ടുകൾ തരൂർ നേടിയിരുന്നു. ഫെബ്രുവരി 24 ന് റായ്പൂരിൽ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി ആയിരിക്കും പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണമോ എന്ന് നിശ്ചയിക്കുക.

കെ മുരളീധരൻ, ബെന്നി ബഹനാൻ, എം കെ രാഘവൻ എന്നിവർ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, പ്രവർത്തക സമിതിയിലേക്ക് തന്നെ നാമനിർദ്ദേശം ചെയ്യുന്നതിനെ പിന്തുണച്ചോ എന്ന ചോദ്യത്തിന് താൻ ആ യോഗത്തിൽ ഇല്ലായിരുന്നു എന്നായിരുന്നു തരൂരിന്റെ മറുപടി. അറിയാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

ഉറപ്പു നൽകാതെ ഖാർഗെ

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാതിരിക്കവേ തരൂർ കേരളത്തിലേക്ക് അടുത്തിടെ ചുവടുമാറ്റിയിരുന്നു. തരൂരിനെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട് താനും. കേരളത്തിൽ പാർട്ടി അധികാരത്തിൽ എത്തണമെങ്കിൽ ഇത് അനിവാര്യമാണെന്നാണ് അണികളുടെ വികാരം. ഇതിനിടെ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ശശി തരൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കേരള എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടു. അതേസമയം ഇക്കാര്യത്തിൽ ഉറപ്പു നൽകാൻ ഖാർഗെ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നു എന്ന് ഖർഗെ പറഞ്ഞു. അതേസമയം തരൂരിന് കേരളത്തിൽ നിന്ന് പിന്തുണ ഏറുകയാണ്. തരൂരിനെ പിന്തുണച്ച് കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ എന്നിവർ ഖർഗയെ കണ്ടു. മുരളീധരന്റെ പിന്തുണ സംസ്ഥാന രാഷ്ട്രീയത്തിലടക്കം ചില ചലനങ്ങൾക്ക് സാധ്യത ഉണ്ട്. ഹൈബി ഈഡൻ എംപി , അനിൽ ആന്റണി അടക്കമുള്ള യുവ നിരയും. തരൂരിനായി കാർത്തി ചിദംബരവും സൽമാൻ സോസും കത്ത് നൽകും.

അതേസമയം കേരള നേതൃത്വം ശശി തരൂരിനെ എതിർക്കാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് തരൂരിനെ വല്യ താൽപര്യമില്ല. കെ സി വേണുഗോപാലിനും തരൂർ നേതൃത്വത്തിലേക്ക് വരുന്നതിൽ വലിയ താൽപ്പര്യമില്ലാത്ത അവസ്ഥയാണ്. പ്രവർത്തക സമിതിയിലേക്ക് മൽസരിക്കാനില്ലെന്ന നിലപാടിലാണ് തരൂർ. പരിഗണിക്കുകയാണെങ്കിൽ നോമിനേറ്റ് ചെയ്യണമെന്നതാണ് ആവശ്യം. റായ്പൂരിൽ സംഘടിപ്പിച്ചിട്ടുള്ള പ്ലീനറി സമ്മേളനത്തിന് ഇനി 8 ദിവസം മാത്രമാണ് ഉള്ളത് . പ്രവർത്തക സമിതിയിലേക്ക് 12പേരെ ആണ് തെരഞ്ഞെടുക്കേണ്ടത്.

അതേസമയം പ്രവർത്തക തന്നെ സമിതിയിലേക്ക് പരിഗണിക്കേണ്ട എന്ന നിലപാട് എകെ ആന്റണി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാൽ ഉമ്മൻ ചാണ്ടിയും ഇതേ നിലപാട് അറിയിച്ചേക്കും. അനാരോഗ്യം അലട്ടുന്ന ഉമ്മൻ ചാണ്ടി, ഈ മാസം 24 മുതൽ 26 വരെ ഛത്തീസ്‌ഗഡിലെ റായ്പുരിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കില്ല. ഉമ്മൻ ചാണ്ടിക്ക് തരൂർ വരുന്നതിനോട് അദ്ദേഹത്തിന് എതിർപ്പില്ലെന്നാണു സൂചന.

പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടന്നാൽ തരൂർ മത്സരിക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പു നടന്നാൽ രമേശ് ചെന്നിത്തല മത്സരത്തിനിറങ്ങിയേക്കും. എൻ.എസ്.യു., യൂത്ത് കോൺഗ്രസ് കാലം മുതൽ ദേശീയതലത്തിൽ പ്രവർത്തിച്ചതു വഴി വിവിധ നേതാക്കളുമായുള്ള ഊഷ്മള ബന്ധം രമേശിനു മുതൽക്കൂട്ടാണ്. 1997 ൽ കൊൽക്കത്തയിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഏറ്റവുമൊടുവിൽ പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടന്നത്.

അതേസമയം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ശശി തരൂരും എത്തിയിട്ടുണ്ട്. പ്രവർത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകൾക്കിടെയാണ് പ്ലീനറി സമ്മേളനത്തിൽ ചുമതല നൽകിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരവും വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ട സംസ്ഥാനത്തെ പര്യടനവും തരൂരിനെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കിയിരുന്നു. പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവിൽ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നു. രമേശ് ചെന്നിത്തലയും ഈ സമിതിയിൽ അംഗമാണ്. പ്ലീനറി സമ്മേളനത്തിലൂടെ പാർട്ടി ഉടച്ച് വാർക്കപ്പെടുമ്പോൾ തരൂർ എങ്ങനെ പരിഗണിക്കപ്പടുമെന്നത് പ്രധാനമാണ്.