ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിനോട് വീണ്ടും അകലം പാലിക്കാന്‍ ആംആദ്മി പാര്‍ട്ടി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി നേതൃത്വം അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, എഎപി എംപിമാരായ സഞ്ജയ് സിംഗ്, ഡോ. സന്ദീപ് പതക് എന്നിവര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. 90 അംഗ നിയമസഭയിലേക്ക് ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

'മുഴുവന്‍ കരുത്തോടെ ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ നശിപ്പിച്ചു. അവര്‍ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും നേരെ ലാത്തി പ്രയോഗിച്ചു', പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജയ് സിംഗ് പറഞ്ഞു.

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റക്ക് മത്സരിക്കാനാണ് ആപ്പ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് മത്സരിച്ചെങ്കിലും ബിജെപി തൂത്തുവാരുകയായിരുന്നു. പിന്നാലെയാണ് ഒറ്റക്ക് മത്സരിക്കുമെന്ന് ആപ്പ് പ്രഖ്യാപിച്ചത്. അതേസമയം ഹരിയാനയില്‍ അഞ്ച് സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും ഫലം ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളായ ആം ആദ്മിയും കോണ്‍ഗ്രസും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. ആകെയുള്ള 10 സീറ്റുകളില്‍ ഒമ്പതില്‍ കോണ്‍ഗ്രസും ഒന്നില്‍ മാത്രം എഎപിയും മത്സരിക്കുകയായിരുന്നു. എന്നാല്‍ അഞ്ച് സീറ്റിലും കോണ്‍ഗ്രസ് വമ്പിച്ച വിജയം നേടിയപ്പോള്‍ മത്സരിച്ച ഒരു സീറ്റില്‍ എഎപി പരാജയപ്പെടുകയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടിയ ബിജെപി പകുതി സീറ്റുകളിലേക്ക് ചുരുങ്ങി.