ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായി അവതരിപ്പിച്ചത് രാജ്യം ഏറെനാളായി കാത്തിരിക്കുന്ന വനിതാ സംവരണ ബില്ലാണ്. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. ബിൽ നിയമമാകുന്നതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികകല്ലായി മാറും.

വനിതാ സംവരണം നിലവിൽ വന്നാൽ ലോക്സഭയിലെ വനിതാ എംപിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു. എന്നാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ.

അതേസമയം രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല. നേരത്തെ സഭ പാസാക്കിയ ബിൽ നിലവിലിരിക്കെ പുതിയ ബില്ലിൽ സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളംവെച്ചു.

നിയമനിർമ്മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബിൽ. അതുവഴി ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാകും.

ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകൾ ചാക്രിക ക്രമത്തിൽ മാറും. യു.പി.എ. ഭരണകാലത്ത് 2008-ൽ കൊണ്ടുവന്ന ബിൽ 2010-ൽ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവർഷത്തിലേറെയായിട്ടും ബിൽ ലോക്‌സഭയിൽ വന്നില്ല.

ഭരണഘടനയുടെ 108-ാം ഭേദഗതി ബിൽ എന്നറിയപ്പെടുന്ന ഈ ബിൽ 2008-ലാണ് തയ്യാറാക്കിയതെങ്കിലും 2010-ലാണ് രാജ്യസഭ പാസാക്കിയത്. രാജ്യസഭയിൽ അന്ന് നടന്ന ബിൽ ചർച്ചയ്ക്കിടയിൽ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ള സമാജ്വാദി പാർട്ടി, ബി.എസ്‌പി. ഉൾപ്പെടെയുള്ളവർ എതിർപ്പുയർത്തി ബില്ലിന്റെ പ്രതികൾ കീറിയെറിഞ്ഞിരുന്നു.

വനിതാ സംവരണത്തിനുള്ളിൽ ജാതി സംവരണം വേണമെന്നായിരുന്നു ഈ പാർട്ടികളുടെ വാദം. രാഷ്ട്രീയ എതിർപ്പ് രൂക്ഷമായതിനെത്തുടർന്ന് ലോക്‌സഭ ബിൽ പിന്നീട് പരിഗണിച്ചിരുന്നില്ല. വർഷങ്ങൾക്കുശേഷമാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിക്കുന്ന ആദ്യ ബില്ലായി എത്തുന്നത്.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ലോക്‌സഭയിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാൾ അവതരിപ്പിച്ച വനിത സംവരണ ബിൽ. നിലവിൽ രാജ്യസഭയിലും ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിത പ്രാതിനിധ്യം 15 ശതമാനത്തിൽ താഴെയാണ്. 2022ൽ അന്നത്തെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പങ്കുവെച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

സർക്കാർ റിപ്പോർട്ട് പ്രകാരം ലോക്‌സഭയിലെ ആകെയുള്ള 543 അംഗങ്ങളിൽ 78 പേരാണ് വനിതകൾ. 14.4 ശതമാനം മാത്രം. രാജ്യസഭയിൽ 24 വനിത എംപിമാരാണുള്ളത്. 14 ശതമാനം. സംസ്ഥാന നിയമസഭകളിൽ ത്രിപുരയിലാണ് ഏറ്റവും കൂടുതൽ വനിത അംഗങ്ങളുള്ളത്. 15 ശതമാനം. ഛത്തീസ്‌ഗഢ് (14.4 ശതമാനം), പശ്ചിമ ബംഗാൾ (13.7), ജാർഖണ്ഡ് (12.35 ശതമാനം) എന്നിങ്ങനെയാണ് വനിത പ്രാതിനിധ്യം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങൾ.

ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ 10-12 ശതമാനമാണ് വനിത അംഗങ്ങൾ. ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, അസ്സം, ഗോവ, ഗുജറാത്ത്, ഹിമാചൽപ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ 10 ശതമാനത്തിനു താഴെയാണ് വനിത അംഗങ്ങളുള്ളത്. മിസോറാമിൽ ഒരു വനിത അംഗം പോലും ഇല്ല.

സംസ്ഥാന നിയമസഭകളിലെ വനിത അംഗങ്ങൾ ശതമാന കണക്കിൽ ഇങ്ങനെയാണ്. ത്രിപുര -15 ശതമാനം, ഛത്തീസ്‌ഗഢ് -14.44 ശതമാനം, പശ്ചിമബംഗാൾ -13.70 ശതമാനം, ജാർഖണ്ഡ് -12.35 ശതമാനം, രാജസ്ഥാൻ -12 ശതമാനം, ഉത്തർപ്രദേശ് -11.66 ശതമാനം, ഡൽഹി -11.43 ശതമാനം, ഉത്തരാഖണ്ഡ് -11.43 ശതമാനം, പഞ്ചാബ് -11.11 ശതമാനം, ഗുജറാത്ത് -10.79 ശതമാനം, ബിഹാർ -10.70 ശതമാനം, ഹരിയാന -10 ശതമാനം, സിക്കിം -9.38 ശതമാനം, മധ്യപ്രദേശ് -9.13 ശതമാനം, ഒഡീഷ -8.9 ശതമാനം, മഹാരാഷ്ട്ര 8.33 ശതമാനം, മണിപ്പൂർ -8.33 ശതമാനം, ആന്ധ്രാപ്രദേശ് -8.00 ശതമാനം, മണിപ്പൂർ -8.00 ശതമാനം, കേരളം -7.86 ശതമാനം, ഗോവ -7.50 ശതമാനം, തമിഴ്‌നാട് -5.13 ശതമാനം, തെലങ്കാന -5.04 ശതമാനം, അരുണാചൽപ്രദേശ് -5.00 ശതമാനം, മേഘാലയ -5.00 ശതമാനം, അസ്സം -4.76 ശതമാനം, കർണാടക -4.46 ശതമാനം, നാഗലാൻഡ് -3.33 ശതമാനം, പുതുച്ചേരി -3.33 ശതമാനം, ജമ്മു-കശ്മീർ -2.30 ശതമാനം, ഹിമാചൽ പ്രദേശ് -1.47 ശതമാനം, മിസോറാം -പൂജ്യം