ന്യൂഡൽഹി: എന്തിനാണ് 141 പ്രതിപക്ഷ എംപിമാരെ പാർലമെന്റിൽ നിന്ന് പുറത്താക്കിയത്? പാർലമെന്റിന് പുറത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ അവഹേളിക്കുന്ന തരത്തിൽ, തൃണമൂൽ എംപി മിമിക്രി കാട്ടിയ സംഭവമാണ് ബിജെപി ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. രാജ്യസഭാ ചെയർമാനെ തൃണമൂൽ എംപി കല്യാൺ ബാനർജി അനുകരിക്കുന്നതും അംഗങ്ങൾ പൊട്ടിച്ചിരിക്കുന്നതും, രാഹുൽ ഗാന്ധി മൊബൈലിൽ വീഡിയോ എടുക്കുന്നതുമാണ് വിവാദമായ സ്‌കിറ്റ്. തന്നെ പാരഡി കാട്ടിയത് നാണംകെട്ട സംഭവമാണെന്നും, അഗീകരിക്കാൻ കഴിയാത്തതാണെന്നും ജഗ്ദീപ് ധൻകർ കുറ്റപ്പെടുത്തി.

പുതിയ പാർലമെന്റ് മന്ദിരത്തിന് പുറത്ത് പടിക്കെട്ടുകളിലാണ് അനുകരണ നാടകം അരങ്ങേറിയത്. കല്യാൺ ബാനർജി അടക്കം പ്രതിപക്ഷ എംപിമാർ തങ്ങളെ ഏകപക്ഷീയമായി പുറത്താക്കി എന്നാരോപിച്ചാണ് പ്രതിഷേധിച്ചത്. 'ഒരു എംപി എന്നെ പരിഹസിച്ച് മിമിക്രി കാട്ടുന്നതും മറ്റൊരു എംപി അത് വീഡിയോയിൽ എടുക്കുന്നതും നാണംകെട്ട, പരിഹാസ്യമായ തീർത്തും അംഗീകരിക്കാനാവാത്ത കാര്യമെന്നാണ് 'രാജ്യസഭാ ചെയർമാൻ വിമർശിച്ചത്.

92 പ്രതിപക്ഷ എംപിമാരെയാണ് ആദ്യം പുറത്താക്കിയത്. ഇന്ന് 49 എംപിമാരെ കൂടി പുറത്താക്കിയതോടെ, അത് 141 എന്ന റെക്കോഡ് സംഖ്യയിലേക്ക് ഉയർന്നു. പാർലമെന്റിന് പുറത്തെ മിമിക്രി നാടകം ഇങ്ങനെയാണെങ്കിൽ അകത്ത് എന്താണ് നടന്നിരിക്കുക എന്നത് ഊഹിക്കാവുന്നതേയുള്ളുവെന്ന് ബിജെപി എക്‌സിലെ പോസ്റ്റിൽ വിമർശിച്ചു. 'ചോദ്യം ചോദിക്കുന്നത് നിരോധിച്ചിരിക്കുന്നു', ഇതാണ് കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്‌
എക്‌സിൽ ഇട്ട പോസ്റ്റ്.

ശശി തരൂർ, സുപ്രിയ സുളെ, അടൂർ പ്രകാശ്, കെ സുധാകരൻ എന്നിവരുൾപ്പെടെയുള്ളവരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. സോണിയയെയും രാഹുലിനെയും സസ്െപൻഷനിൽ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ സസ്പെൻഡ് ചെയ്യപ്പെട്ടത് 141 പ്രതിപക്ഷ എംപിമാർ.

അതേസമയം, ജനാധിപത്യം ഇല്ലാതായെന്ന് ശശി തരൂർ പ്രതികരിച്ചു. ലോക്സഭ അദാനി ഓഹരി ഉടമകളുടെ യോഗമെന്ന് പരിഹസിച്ചു മഹുവ മോയിത്രയും രംഗത്തുവന്നു. ചൊവ്വാഴ്ച രാവിലെ ലോക്സഭാ സമ്മേളനം ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയിരുന്നു. 'പ്രധാനമന്ത്രി സഭയിൽ പങ്കെടുക്കണം, ആഭ്യന്തര മന്ത്രി രാജിവയ്ക്കണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഇതോടെ അഞ്ച് മിനിറ്റിനുള്ളിൽ സഭ പിരിയുകയായിരുന്നു. മോദിയുടെ വാ പൂട്ടിയ ചിത്രമുള്ള പ്ലക്കാർഡ് കൊണ്ടുവന്നവർക്കെതിരെ നടപടി എടുക്കണമെന്ന് മന്ത്രി പ്രഹ്ളാദ്ജോഷി ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭയിലും രാജ്യസഭയിലുമായി സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സുരക്ഷാ വീഴ്ച വിഷയത്തിൽ കേന്ദ്ര ആഭ്യന്തര അമിത് ഷാ സഭയിൽ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ തീരുമാനം. അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും അധ്യക്ഷന്മാർ നിലപാട് വ്യക്തമാക്കിയെന്നുമാണ് ബിജെപി അറിയിച്ചത്.

രാജ്യസഭയിലും കനത്ത പ്രതിഷേധം ഇന്നുണ്ടായി. ഇതിന് പിന്നാലെയാണ് ലോക്സഭയിൽ സ്പീക്കർ ഓം ബിർള സസ്പെന്റ് ചെയ്തത്. ഇന്നലെ വരെ ലോക്‌സഭയിലും രാജ്യസഭയിലുമായി സസ്പെന്റ് ചെയ്യപ്പെട്ട 92 എംപിമാരും പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സുരക്ഷ വീഴ്ച വിഷയത്തിൽ കേന്ദ്ര ആഭ്യന്തര അമിത് ഷാ സഭയിൽ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ തീരുമാനം.

അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും സഭ അധ്യക്ഷന്മാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണെമാണ് ബിജെപി വാദം. മാറ്റം വരുത്തിയ ശേഷമുള്ള ക്രിമിനൽ,നിയമ ബില്ലുകൾ ഉടൻ അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും അവതരിപ്പിക്കപ്പെട്ടിട്ടില്ല.

പാർലമെന്റിലെ പുകയാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിഷേധിച്ച 78 പ്രതിപക്ഷ എംപിമാരെക്കൂടി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭയിൽ 3 പേരെയും രാജ്യസഭയിൽ 11 പേരെയും അവകാശലംഘന സമിതിയുടെ അന്വേഷണത്തിനു ശേഷമേ തിരിച്ചെടുക്കൂ. ബാക്കിയുള്ളവർക്ക് ഈ സമ്മേളനകാലാവധിയായ 22 വരെയാണു സസ്പെൻഷൻ. കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭയിൽനിന്ന് 13 പേരെയും രാജ്യസഭയിൽനിന്ന് ഒരാളെയും സസ്പെൻഡു ചെയ്തിരുന്നു.

പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയിലും എംപിമാരെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു ധർണ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ എന്നിവരുടെ നേതൃത്വത്തിലാണ് ധർണ സംഘടിപ്പിച്ചത്.